ന്യൂഡൽഹി: എബോള ഭീതിയെ തുടർന്ന് ഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നീട്ടിയത്.
ആഫ്രിക്കൻ യൂണിയൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ ഉൾപ്പെടെ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
ഉച്ചകോടിയുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.