ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നു. ആലപ്പുഴയിൽ നിന്നുള്ള എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽ ഗാന്ധിക്ക് താൽപര്യമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക ചർച്ചകൾക്ക് മുൻപായി രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയരുന്നതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് ചർച്ചകൾക്ക് ചൂടേറ്റിയിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ വേണുഗോപാൽ എംഎൽഎമാരിൽ സമ്മർദം ചെലുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് സതീശന്റെ പ്രധാന ആരോപണം.
നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നീ മണ്ഡലങ്ങളിൽ വേണുഗോപാൽ ഇടപെട്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സതീശൻ നേതൃത്വത്തെ അറിയിച്ചു. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയെന്നും സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
Tags : V.D. Satheesan K.C. Venugopal Rahul Gandhi Latest News