ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വീതം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി തളർത്തുമെന്ന് കോൺഗ്രസ്. ഈ നീക്കം നടപ്പിലായാൽ ലോക്സഭയിലെ ആകെ സീറ്റുകൾ 543-ൽ നിന്ന് 815 ആയി ഉയരും. എന്നാൽ ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം നൽകുമെന്നും ദക്ഷിണേന്ത്യയെ പാർശ്വവൽക്കരിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
നിർദിഷ്ട ബിൽ അനുസരിച്ച് ഉത്തർപ്രദേശിലെ സീറ്റുകൾ 80ൽ നിന്ന് 120 ആയി ഉയരും. അതേസമയം തമിഴ്നാട്ടിൽ ഇത് 39ൽ നിന്ന് 59 ആയും, കേരളത്തിൽ 20ൽ നിന്ന് 30 ആയും മാത്രമേ വർധിക്കൂ. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധനവ് ഉണ്ടാകുമെങ്കിലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണത്തിൽ ലഭിക്കുന്ന വലിയ വർധനവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിലപേശൽ ശേഷി കുറയ്ക്കുമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള സീറ്റ് നിർണയം ശിക്ഷയായി മാറുമെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. പുതിയ നീക്കം ഈ വിടവ് വർധിപ്പിക്കുമെന്നാണ് വിമർശനം.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. 2026ന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം മാത്രമേ മണ്ഡല പുനർനിർണയം പാടുള്ളൂ എന്നാണ് നിലവിലെ നിയമം. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന് കാത്തുനിൽക്കാതെ സീറ്റുകൾ വർധപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.