ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ രാജ്യത്തുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ യോഗം വിലയിരുത്തി. ആറു വർഷം മുന്പുണ്ടായ കോവിഡ് പ്രതിസന്ധിയെ നേരിട്ട സാഹചര്യം ഓർമിപ്പിച്ച പ്രധാനമന്ത്രി, അന്ന് ഒരുമിച്ചു പ്രവർത്തിച്ചതുപോലെ ഇപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാനായി എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. കോവിഡ് മഹാമാരിക്കാലത്തുണ്ടായ ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണമെന്നും മോദി യോഗത്തിൽ പറഞ്ഞു.
സാന്പത്തിക, വ്യാപാര സുസ്ഥിരതയ്ക്കൊപ്പം ഊർജസുരക്ഷയും വ്യവസായങ്ങളും വിതരണശൃംഖലകളും ശക്തിപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നിനുശേഷമുള്ള സ്ഥിതിഗതികൾ എല്ലാദിവസവും മന്ത്രിതല സമിതി വിലയിരുത്തുന്നുണ്ട്.
വിതരണശൃംഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പൂഴ്ത്തിവയ്പിനും ലാഭക്കൊതിക്കുമെതിരേ സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കണം. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമാക്കണം. തടസങ്ങൾ തടയുന്നതിന് ഭരണപരമായ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കർഷകർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകിച്ച് ഖാരിഫ് സീസണിനുമുമ്പായി വളം ലഭ്യത ഉറപ്പുവരുത്തണം. വ്യാജ പ്രചാരണങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, പരിഭ്രാന്തി തടയുന്നതിന് കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കുമെതിരേ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതങ്ങളും കൈക്കൊള്ളുന്ന തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുടനീളമുണ്ടാക്കിയ പരിണിതഫലങ്ങളും ഊർജവിതരണത്തിലുണ്ടാക്കിയ തടസങ്ങളും യോഗത്തിൽ വിലയിരുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല. ഇവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക യോഗം നടത്താനാണു തീരുമാനം.
Tags : team spirit during Covid Prime Minister Narendra Modi video conference chief Ministers spoke West Asian conflict