പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നു. ഏപ്രിൽ 10-ന് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഏപ്രിൽ പകുതിയോടെ ബീഹാറിൽ പുതിയ എൻഡിഎ സർക്കാർ അധികാരമേൽക്കാൻ സാധ്യതയുണ്ട്.
നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ ഒമ്പതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 10ന് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. മാർച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 30-ന് അദ്ദേഹം സംസ്ഥാന നിയമനിർമ്മാണ കൗൺസിൽ അംഗത്വം രാജിവെച്ചിരുന്നു.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഏപ്രിൽ 12-ഓടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് സൂചന. 20 വർഷത്തോളം ബിഹാർ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം റിക്കാർഡ് നേട്ടാമായ പത്താം തവണയാണ് കഴിഞ്ഞ നവംബറിൽ സത്യപ്രതിജ്ഞ ചെയ്തത്.
നിതീഷ് കുമാർ മാറുന്നതോടെ ബിജെപിയിൽ നിന്നുള്ള ഒരാൾ ബിഹാർ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്. ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രിയുണ്ടാകുന്ന ആദ്യത്തെ അവസരമായിരിക്കും ഇത്. ഏപ്രിൽ 13ന് എൻഡിഎ എംഎൽഎമാരുടെ യോഗം ചേർന്ന് പുതിയ നേതാവിനെ തീരുമാനിച്ചേക്കും.
Tags : Nitish Kumar Latest News