ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽനിന്നുള്ള എംഎൽഎമാരെ ആകർഷിക്കുന്നതെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ പ്രതിനിധികൾ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് പരാതി നൽകി. എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡിഎംകെയും ടിവികെയും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡിഎംകെ രാജ്യസഭാംഗം എം. ധനപാലും വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തയുമാണ് പരാതി നൽകിയത്.
പാർട്ടി എംഎൽഎമാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതിൽപ്പെട്ട നാലു പേരാണ് പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ചത്.
അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 90 ശതമാനം പേരും ടിവികെയിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പു നൽകി.
Tags : Opposition alleges TVK MLA money Governor complains AIADMK