ഭുവനേശ്വർ: പ്രാർഥനായോഗം നടത്തിയതിന്റെ പേരിൽ തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവരോടും തന്നെ തെറ്റായി കുറ്റപ്പെടുത്തിയവരോടും ക്ഷമിക്കുന്നതായി പാസ്റ്റർ ബിപിൻ ബിഹാരി നായിക്.
അക്രമികൾ ചുട്ടുകൊന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും രക്തസാക്ഷിത്വത്തിന്റെ വാർഷികത്തെ അനുസ്മരിച്ച് താനും ക്ഷമയുടെ പാത തെരഞ്ഞെടുക്കുന്നതായി കത്തോലിക്കാ "മാധ്യമമായ കാത്തലിക് കണക്ടിനു' നൽകിയ അഭിമുഖത്തിൽ ബിപിൻ നായിക് പറഞ്ഞു.
“എന്നെ ഉപദ്രവിച്ചവരോടും എനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവരോടും ഞാൻ ക്ഷമിക്കുന്നു. ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. നമ്മുടെ ദൈവം നിരുപാധികമായി നമ്മോടു ക്ഷമിക്കുന്നു. ക്ഷമിക്കാൻ അവൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. അധികാരികളോടുള്ള എന്റെ ഏക അഭ്യർഥന, സമാധാനമായി ജീവിക്കാനും ഭയമില്ലാതെ എന്റെ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നു മാത്രമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളാണു കഴിഞ്ഞുപോയത്. എനിക്കുവേണ്ടി പ്രാർഥിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി”-ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽപ്പെട്ട പാർജാംഗ് ഗ്രാമത്തിൽ അതിക്രമത്തിനിരയായ പാസ്റ്റർ ബിപിൻ ബിഹാരി നായിക് പറഞ്ഞു.
സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം
സമാധാനത്തോടെ ജീവിക്കാനും ഭയമില്ലാതെ ദൈവവിശ്വാസം പ്രഘോഷിക്കാനും അനുവദിക്കണമെന്നു മാത്രമാണ് കഴിഞ്ഞ 13ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ കണ്ടപ്പോൾ താൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പാസ്റ്റർ ബിപിൻ പറഞ്ഞു.
തന്റെ സഹോദരനെതിരായ ക്രൂരമായ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് പാസ്റ്റർ ബിപിന്റെ മൂത്ത സഹോദരൻ ഉദയ നായിക് പറഞ്ഞു. ഞങ്ങളുടെ കുടുംബം അഗാധമായ വേദനയിലും നിരന്തരമായ അസ്വസ്ഥതയിലും പൂർണമായി സമാധാനം നഷ്ടപ്പെട്ടുമാണ് ജീവിക്കുന്നത്.
പിന്തുണച്ചത് ക്രിസ്ത്യൻ കുടുംബങ്ങൾ
അക്രമികൾക്കെതിരേ നടപടിയെടുക്കാൻ ലോക്കൽ പോലീസ് പരാജയപ്പെട്ടപ്പോൾ സ്ഥലത്തെ ക്രിസ്ത്യൻ കുടുംബങ്ങളാണു ഞങ്ങൾക്ക് പിന്തുണയുമായി എത്തിയത്. പോലീസിൽനിന്നു നീതി കിട്ടാതെ വന്നതോടെ ക്രൈസ്തവരായ 45 പേർ എസ്പിയെ സമീപിച്ച് നിവേദനം നൽകി. ഞങ്ങൾക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പതിനായിരം രൂപയോളം ചെലവഴിച്ച് വാഹനം വാടകയ്ക്കെടുത്താണ് ദൂരെയുള്ള ജില്ലാ ആസ്ഥാനത്ത് എസ്പിയെ കാണാൻ പോയത്. എങ്കിലും ഇനിയും കാര്യമായ നടപടികളുണ്ടായിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന നിരപരാധികളായ എന്നെപ്പോലുള്ളവർക്ക് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ് -ഉദയ നായിക് പറഞ്ഞു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു സംശയമുണ്ടെന്നും പോലീസിന്റെ നിസഹകരണം ഇതാണു വ്യക്തമാക്കുന്നതെന്നും, പോലീസ് സമയോചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ തന്റെ സഹോദരൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആക്രമണം തുടരുന്നതിനിടെ ഞങ്ങൾ പോലീസിൽ വിവരമറിയിച്ചു. ബിപിൻ നായിക്കിന്റെ ഭാര്യ വന്ദന നേരിട്ടു പോലീസ് സ്റ്റേഷനിൽ പോകുകയും ചെയ്തു. എന്നാൽ തെളിവ് വേണമെന്നായിരുന്നു അവരുടെ ആവശ്യം. കേസെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു.
എന്റെ സഹോദരനെ ക്രൂരമായി ആക്രമിച്ചശേഷം ചെരുപ്പുമാല അണിയിച്ച് അവർ തെരുവിലൂടെ നടത്തിച്ചു. ഇതു ഞങ്ങൾക്കുണ്ടാക്കിയ അപമാനം വളരെ വലുതാണ്. തെരുവിൽ സിസിടിവികളൊന്നുമില്ലാത്തതിനാൽ ഇതിനൊന്നും തെളിവില്ല”-ഉദയ നായിക് പറഞ്ഞു.