ന്യൂഡൽഹി: യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ റാപ്പിഡോ ഡ്രൈവർ വീഡിയോ കോളിലൂടെയും മറ്റും നിരന്തരം ശല്യം ചെയ്തതായി പരാതി. ഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് യാത്ര ചെയ്ത ശൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2025-ൽ നടന്ന സംഭവമാണെങ്കിലും, ഇത്തരം അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതികരണം അറിയാനാണ് ഇപ്പോൾ ഇത് പങ്കുവെക്കുന്നതെന്ന് യുവതി പറഞ്ഞു.
യാത്രയിലുടനീളം ഡ്രൈവർ അശ്ലീല ചുവയുള്ള പാട്ടുകൾ വെക്കുകയും കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് യുവതിയെ അസ്വസ്ഥയാക്കുകയും ചെയ്തു. യാത്ര അവസാനിച്ചതിന് പിന്നാലെ ഡ്രൈവർ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റ് നമ്പറുകളിൽ നിന്ന് വിളികളും സന്ദേശങ്ങളും തുടർന്നു.
ബാത്ത്റൂമിൽ നിന്നുവരെ ഡ്രൈവർ വീഡിയോ കോൾ ചെയ്തതായും ഇത് തന്നെ വല്ലാതെ തളർത്തിയെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ പോസ്റ്റ് വൈറലായതോടെ റാപ്പിഡോ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. കമ്പനിയുടെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധം സുരക്ഷിതമാണെന്നും, അതിനാൽ എങ്ങനെയാണ് ഡ്രൈവർക്ക് നമ്പർ ലഭിച്ചത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റാപ്പിഡോ അറിയിച്ചു. കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പുനൽകി.
Tags : Rapido Women Abuse Latest News