ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിൽ അറസ്റ്റിലായ വാംഗ്ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തടങ്കൽ ഉടനടി പിൻവലിക്കും. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഡാക്കിലെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് വാംഗ്ചുക്കിനെ അറസ്റ്റു ചെയ്തതെന്നാണ് സർക്കാർ മുൻപ് വിശദീകരിച്ചിരുന്നത്.
നേപ്പാളിലും ബംഗ്ലാദേശിലും നടന്നതിന് സമാനമായ പ്രതിഷേധങ്ങൾക്കായി വാംഗ്ചുക്ക് യുവാക്കളെ പ്രേരിപ്പിച്ചതായി കേന്ദ്രം ആരോപിച്ചിരുന്നു. തടവ് നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ.അംഗ്മോ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 26നാണ് വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് ലഡാക്ക് ഏപെക്സ് ബോഡി നടത്തിയ ഹർത്താൽ അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വെടിവച്ചിരുന്നു.
വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അറസ്റ്റ്. വാംഗ്ചുക്ക് നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ് തടവിൽ കഴിയുന്നത്.
Tags : sonam wangchuk released jail ladakh protest