ന്യൂഡൽഹി: വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനും വൻതോതിൽ പേര് വെട്ടിമാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' നടപടികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് നീണ്ട 29 ദിവസത്തെ തുടർച്ചയായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് ശേഷം രാജ്യത്തെ വോട്ടർപട്ടിക നിർമാണ ഘടനയെ ബാധിക്കുന്ന ഏറ്റവും വലിയ ജുഡീഷ്യൽ അവലോകനമായാണ് നിയമവൃത്തങ്ങൾ ഈ കേസിനെ കാണുന്നത്.
വർഷാവർഷം നടത്തുന്ന സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും മാറി, 2025 ജൂൺ 24-ലെ വിജ്ഞാപനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി ബിഹാറിലാണ് ഇത് നടപ്പാക്കിയത്. ഈ പുതിയ നിയമപ്രകാരം 2002 അല്ലെങ്കിൽ 2003 വോട്ടർപട്ടികയിൽ പേരില്ലാത്ത വോട്ടർമാർ തങ്ങളുടെ പൂർവികർ അക്കാലത്ത് വോട്ടർമാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിഷ്കർഷിച്ചിരുന്നു.
ഈ മാനദണ്ഡം പാലിക്കാത്തതുമൂലം ബിഹാറിൽ മാത്രം ഒടുവിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നും 65 ലക്ഷത്തോളം വോട്ടർമാരെയാണ് കമ്മീഷൻ പുറത്താക്കിയത്. എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്ക് പുറമേ പ്രതിപക്ഷ നേതാക്കളായ കെ.സി. വേണുഗോപാൽ (കോൺഗ്രസ്), മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), മനോജ് ഝാ (ആർജെഡി), സുപ്രിയ സുലെ (എൻസിപി) തുടങ്ങിയവരാണ് ഹർജിക്കാർ.
Tags : Supreme Court SIR Latest News 'Special Intensive Revision'