രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിനിടെ
ന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "ശസ്ത്രക്രിയ ആവശ്യമായ സ്ഥാനത്ത് വെറുമൊരു ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ്" ഈ ബില്ലെന്നും, പരീക്ഷാ ക്രമക്കേടുകളുടെ യഥാർഥ കാരണങ്ങൾ പരിഹരിക്കാൻ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം പോലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ കർശന ശിക്ഷ ഉറപ്പുനൽകുന്നു എന്ന് പറയുന്ന പുതിയ നിയമം ചർച്ച ചെയ്യാൻ പോലും യോഗ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി വീണ്ടും ആഞ്ഞടിച്ചു. പെല്ലറ്റ് തോക്കുകളും ഇലക്ട്രിക് ലാത്തികളും ഉപയോഗിക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നും, അതല്ലെങ്കിൽ ഡൽഹിയിൽ നടക്കുന്നത് എന്താണെന്ന് അറിയാത്ത അദ്ദേഹത്തിന്റെ അപ്രാപ്തിയാണെന്നും പറഞ്ഞ രാഹുൽ, രണ്ട് സാഹചര്യത്തിലായാലും അമിത് ഷാ പദവിയിൽ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക്സഭയിൽ അമിത് ഷായെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ പ്രതിപക്ഷ നേതാവായ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും, എന്നാൽ ബിജെപിയോടോ ആർഎസ്എസിനോടോ ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേടി കാരണമാണ് അമിത് ഷാ ലോക്സഭയിലേക്ക് വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കുന്നതിൽ രാഹുൽ ആശങ്ക രേഖപ്പെടുത്തി.
Tags : RahulGandhi AntiPaperLeakBill LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash