ഡൽഹി സംഘർഷം (ഫയർ ചിത്രം)
ന്യൂഡൽഹി: ജന്തർ മന്തറിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ആസൂത്രിതമാണോയെന്നു ഡൽഹി പോലീസിന് സംശയം. ഇതേത്തുടർന്ന് സംഘർഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നതിന്റെ തിരക്കിലാണു പോലീസ്.
പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീമിംഗുകളും ഉൾപ്പെടെയാണു പരിശോധിക്കുന്നത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. മുഖവും വസ്ത്രവും ഉൾപ്പെടെ വിശകലനം ചെയ്യും. കലാപസമയത്ത് ജന്തർ മന്തറിൽ ഉണ്ടായിരുന്നോയെന്നും സ്ഥിരീകരിക്കും.
തെളിവായി സ്വീകരിക്കുംമുന്പ് വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കും. സംശയമുള്ള ഒട്ടേറെപ്പേരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിലെ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.
Tags : Clash planned? DelhiPolice Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash