പ്രതീകാത്മക ചിത്രം
തൊടുപുഴ: ജാതി കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വേകി ജാതിക്കയുടെയും പത്രിയുടെയും വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷമാണ് സംസ്ഥാനത്ത് ജാതിക്കവില ഉയരുന്നത്.
340-360 എന്ന നിലയിലേക്കാണ് ജാതിക്ക വില ഉയര്‍ന്നത്. ജാതിപത്രിക്ക് 2,000-2,200 തോതിലാണ് വില. ജാതിപ്പരിപ്പിന് 660-700 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജാതിക്ക 200-250, ജാതിപത്രി 1500-1600 തോതിലായിരുന്നു വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
സാധാരണ മേയില്‍ ആരംഭിക്കുന്ന ജാതിക്ക വിളവെടുപ്പ് സെപ്റ്റംബര്‍ വരെ നീളാറുണ്ട്. എന്നാല്‍ ഇത്തവണ മേയില്‍ ആരംഭിച്ച വിളവെടുപ്പ് ജൂലൈയോടെ അവസാനിക്കുന്ന സ്ഥിതിയാണുള്ളത്. ഇതു വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധംമൂലം ഇറക്കുമതി സാധ്യതയില്ലാത്തതായതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ ഡിമാൻഡുയര്ന്നത്.
ഇത്തവണ മെച്ചപ്പെട്ട വില ലഭിച്ചതിനാല്‍ പിടിച്ചുവയ്ക്കാതെ, വിളവെടുക്കുന്നതനുസരിച്ച് കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തവണ സീസണ് നേരത്തേ അവസാനിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ വില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്.
സാധാരണ ദീപാവലിയോടനുബന്ധിച്ചാണ് വിപണിയില്‍ ഏറ്റവും മെച്ചപ്പെട്ട വില ലഭിക്കുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും കര്‍ണാടകയിലുമാണ് ജാതികൃഷിയുള്ളത്. നനയ്ക്കൽ അനിവാര്യമായതിനാല്‍ ജലദൗര്‍ലഭ്യമുള്ള മേഖലയില്‍ കൃഷി ബുദ്ധിമുട്ടാണ്. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും വ്യാപകമായി ജാതികൃഷി ചെയ്യുന്നുണ്ട്.
യുദ്ധഭീതി ഇനിയും വിട്ടൊഴിയാത്തതിനാല്‍ ചരക്കുനീക്കം പ്രതിസന്ധിയിലായതും കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരുപരിധിവരെ നേട്ടമായിട്ടുണ്ട്. സുനാമിയെത്തുടര്‍ന്ന് ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ഉള്‍പ്പെടെ ജാതികൃഷി വ്യാപകമായി നശിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ ജാതിക്കയ്ക്ക് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും ആവശ്യക്കാരെത്തിയതും ഇവിടെ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയതും. വില ഉയരുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശവും കൂടുതലാണ്.
ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാനാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിരവധി കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്‍വാങ്ങുന്ന സ്ഥിതിയാണുള്ളത്.