ട്രംപ് ഭരണകൂടം ജയിലിലടച്ച ഇന്ത്യൻ വിദ്യാർഥിയുടെ കേസ് ടെക്സസ് കോടതിയിലേക്ക് മാറ്റാൻ ശ്രമം
പി.പി. ചെറിയാൻ
Friday, May 9, 2025 7:46 AM IST
വാഷിംഗ്ടൺ: യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥി ബദർ ഖാൻ സൂരിയുടെ കേസ് വെർജീനിയയിൽ നിന്നും ടെക്സസിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേൽ അനുകൂല വിദേശനയത്തെ എതിർക്കുന്നുവെന്നാരോപിച്ച് സൂരിയെ മാർച്ചിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ കസ്റ്റഡിയിലെടുത്തത്.
നിലവിൽ ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന ബദർ ഖാൻ സൂരി, ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ മുൻ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമാണ്.
സൂരിയുടെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്തീൻ വംശജയാണ്. സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നുമാണ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ആരോപിക്കുന്നത്.
സൂരിയുടെ പ്രവർത്തനങ്ങൾ യുഎസ് വിദേശനയത്തിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അവ്യക്തമായ ആരോപണങ്ങളാണ് കേസിന്റെ കാതൽ.
എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് സർക്കാരോ ഡിഎച്ച്എസോ വ്യക്തമായ തെളിവുകൾ ഹാജരാക്കിയിട്ടില്ല, സൂരിയുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ജോർജ്ടൗൺ സർവകലാശാല അറിയിച്ചു.