ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം നൽകി
അനിൽ മറ്റത്തിക്കുന്നേൽ
Wednesday, July 9, 2025 4:59 PM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു.
ഈ മാസം ഒന്നിനാണ് വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. വൈകുന്നേരം ആറിന് എത്തിയ പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോഓർഡിനേറ്റർ സാബു കട്ടപ്പുറം ബൊക്കെ നൽകിയും സ്വീകരിച്ചു.
തുടർന്ന് ദൈവാലയ കവാടത്തിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ കത്തിച്ച തിരി നൽകി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടത്തപ്പെട്ട സായാഹ്ന പ്രാർഥനകൾക്ക് ശേഷം മലങ്കര റീത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജെറി മാത്യു, ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. ഫാ. സിജു മുടക്കോടിൽ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവർഗീസ് മാർ അപ്രേമിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.


ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ക്നാനായ സമുദായത്തിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനെ ആദ്യമായി സ്വീകരിക്കുവാൻ സാധിച്ചു എന്നത് ഏറെ ദൈവനാനുഗ്രഹപ്രദമായ അവസരമായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ചരിത്രവും സീറോമലബാർ റീത്തും സീറോമലങ്കര റീത്തും ഉൾപ്പെടുന്ന കോട്ടയം അതിരൂപതയുടെ സവിശേഷമായ പ്രസക്തിയെപ്പറ്റിയും കുർബാന മധ്യേ പിതാവ് വിശദീകരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി 70 വയസിന് മുകളിൽ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും ആശീർവാദവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.