ഡാളസ്: ഫിഫ ഫുട്ബോൾ ലോകകപ്പിന് പന്ത് ഉരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ ഒരുക്കങ്ങളിൽ ആശങ്ക. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്സസിലെ ഒരുക്കങ്ങളെ കുറിച്ച് സമ്മിശ്ര വികാര പ്രകടനങ്ങളാണ് ഉയരുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കളിക്കാർ ഡാളസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിലേക്ക് നടന്നെത്തുമ്പോൾ അവരെ കൈപിടിച്ചു ആനയിക്കുവാൻ 98 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ഇവരെ പരിചയപ്പെടുത്തുവാനും അവർ ഓരോരുത്തരും ഏത് ടീമിനൊപ്പമാണ് ഉണ്ടായിരിക്കുക എന്ന് വ്യക്തമാക്കുവാനും ഡാളസ് നഗര മധ്യത്തിലെ ലാസ് റാണിറ്റാസ് റസ്റ്റോറന്റിൽ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഔദ്യോഗികമായുള്ള പ്ലെയർ എസ്കോർട്ട് ടിക്കറ്റുകൾ ഈ കുട്ടികൾക്ക് കൈമാറി. ഫുട്ബോൾ പ്രേമികൾ മുൻകൂട്ടി നറുക്കെടുപ്പുകളിൽ പങ്കെടുത്തു വാങ്ങിയ ടിക്കറ്റുകൾക്ക് തീരെ അപ്രധാനമായ സീറ്റുകളാണ് നൽകിയത് എന്നാരോപണം ഉയർന്നു. ടിക്കറ്റുകളുടെ വില സാധാരണ ഫുട്ബോൾ ആരാധകർക്ക് താങ്ങാനാവത്തതാണ് എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മക്ഡൊണാൾഡ്സിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ ബാഗിന്റെ പുറംചട്ടയിൽ മത്സരങ്ങളുടെ വിവരങ്ങൾ ഉണ്ട്. പലർക്കും മത്സരങ്ങൾ കാണാൻ ഇതൊരു പ്രേരണയായെന്നു വരാം. 50 രാജ്യങ്ങളിൽ നിന്നുള്ളവർ കളി കാണാൻ എത്തുമ്പോൾ 15,000 ഡോളർ വരെ വിലയുള്ള എൻട്രി ബോണ്ടുകൾ നൽകിയിരിക്കണം എന്നൊരു നിബന്ധന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു.
ഇത് വീസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങുന്നവരാണ് എന്ന് സംശയമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ബാധിക്കുന്ന നിയന്ത്രണമാണ്. എന്നാൽ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ കോൺസുലാർ അഫയേഴ്സ് മോറ നാംദാർ ഫിഫ സോക്കർ കപ്പ് മത്സരങ്ങൾ കാണാനായി ഏപ്രിൽ 15നുള്ളിൽ വീസ പാസ് സിസ്റ്റത്തിലൂടെ അപ്പോയ്മെന്റുകൾ എടുത്തവർക്ക് ഈ നിയമം ബാധകമാവില്ല എന്ന് വെളിപ്പെടുത്തി.
ഇന്ന് വരെ നടന്നിട്ടുള്ളതിൽ ഏറ്റവും മഹത്തരവും മികച്ചതുമായ ഫുട്ബോൾ മത്സരങ്ങളായിരിക്കും 2026 സോക്കർ മത്സരങ്ങൾ എന്നും നാംദാർ കൂട്ടിച്ചേർത്തു. ഒരു ഗ്ലോബൽ സ്പോർട്ടിംഗ് ഇവന്റ് നടക്കുമ്പോൾ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മത്സരങ്ങളുടെ ശോഭ കെടുത്തുമെന്നു വിമർശകർ പറയുന്നു.
യുഎസ് ഹോട്ടൽസ് സംഘടന വീസയ്ക്ക് സൃഷ്ടിക്കുന്ന ഇത്തരം പ്രതിബന്ധങ്ങളെയും ജിയോ പൊളിറ്റിക്കൽ ഇഷ്യൂകളെയും വിമർശിച്ചു. ഹോട്ടൽ ബുക്കിംഗുകളെ ഇവ സാരമായി ബാധിച്ചിട്ടുണ്ട് എന്നും പരാതിപ്പെട്ടു.
ദി അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിംഗ് അസോസിയേഷൻ പറഞ്ഞത് ഫുട്ബോൾ മത്സരങ്ങൾ കാണാൻ പ്രതീക്ഷിക്കുന്നവർക്ക് ആവശ്യമായി വരുന്ന വീസയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പും വർധിച്ച ഫീസും ആരാധകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് എന്നാണ്.
ഒരു മീഡിയ ഹബ് കൺവൻഷൻ സെന്ററിൽ തുറന്നു പ്രവർത്തിക്കുമെന്നു സംഘാടകർ പറഞ്ഞു. ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ കവറേജുകൾ 3,500ൽ അധികം വരുന്ന റിപ്പോർട്ടർമാർ ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ എത്തിക്കും എന്നാണ് കരുതുന്നത്.
ഡാളസ് നഗരസഭ 2024 ഡിസംബറിൽ കൺവൻഷൻ സെന്റർ പുതുക്കി പണിയുവാൻ 15 മില്യൺ ഡോളർ അനുവദിച്ചിരുന്നു. ഡാളസിലെ ഫെയർ പാർക്കിൽ ഒരു മില്യൺ സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് സെന്ററിലൂടെ ഡാളസ് നഗരത്തിന് ലോകത്തിനു മുൻപിൽ ഒരു വിപണി സംഘടിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു.
ട്രാഫിക് ലൈറ്റുകളുടെ പുനഃസംവിധാനം മുതൽ വീഥികളിലെ റീമാർക്കിംഗ് ഉൾപ്പെടെ 73 സൗന്ദര്യവത്കരണ പദ്ധതികളും ഡാളസ് നഗരത്തിൽ നടത്തി വരികയാണ്. എന്നാൽ സോക്കർ മത്സരങ്ങൾ മൂലം നഗരത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Tags : fifa football worldcup usa