ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ ജോസ് കുമ്പിളുവേലില്‍ അഞ്ചാം ലോക കേരള സഭയില്‍ ജര്‍മനിയെ പ്രതിനിധീകരിക്കും. നാലാം ലോക കേരള സഭയിലും അദ്ദേഹം അംഗമായിരുന്നു.
പിജി വിദ്യാദ്യാസത്തിനു ശേഷം1992ല്‍ ജര്‍മനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 26 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും നടത്തി വരുന്നു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും വിവിധ ചാനലുകളിലും വാർത്തകൾ നൽകാറുണ്ട്.
യൂറോപ്പിലെ ജനറല്‍ വാര്‍ത്തകളും മലയാളി സംഘടനകളുടെ വാർത്തകളും കായിക മാമാങ്കങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു വരുന്നു. വേള്‍ഡ് കപ്പ് ഫുട്ബോള്‍, യൂറോ കപ്പ് തുടങ്ങിയവ 2006 മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
യൂറോപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ പ്രവാസി ഓണ്‍ലൈനിന്റെ സ്ഥാപകനും മുഖ്യപത്രാധിപരുമാണ് ജോസ് കുമ്പിളുവേലില്‍. 2020 ഫെബ്രുവരി മുതല്‍ ഇതിന്റെ തുടര്‍ച്ചയായി രണ്ട് യൂട്യൂബ് ചാനലുകളും നടത്തിവരുന്നു.
ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജോസ്.
43 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി 26 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.
ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് കൊളോണ്‍ (കെപിഎസി കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റ്റേര്‍ഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി തുടരുന്നു.
പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്, അഫ്സല്, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരെ ജര്‍മനിയിലെത്തിച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും മലയാള സംഗീതത്തെ ജര്‍മനിയിലെ പ്രവാസികള്‍ക്ക് ആസ്വദിക്കാനും ജര്‍മന്‍കാര്‍ക്കു കൂടി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2018 ജൂലൈ 31ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി ജര്‍മനിയിലെ നഴ്സിംഗ് ജോലിയും പഠന സാധ്യതകളെപ്പറ്റിയും ഒരു മെമ്മോറാണ്ടം നല്‍കിയതിന്റെ വെളിച്ചത്തില്‍ 2021 ഡിസംബറില്‍ ജര്‍മനിയിലെ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി (ബിഎ) കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയുമായി തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങളില്‍ ട്രിപ്പിള്‍ വിന് എന്ന പേരില്‍ നിലവില്‍ തുടരുന്ന പദ്ധതി ജോസ് കുമ്പിളുവേലിയുടെ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യപത്രമാണ്.
നിലവില്‍ ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ജോയിന്റ് സെക്രട്ടിയാണ്. ജര്‍മനിയിലെ രജിസ്റ്റേര്‍ഡ് സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നിരവധി ലേഖനങ്ങള്‍ക്ക് പുറമെ കവിതകളും നിരവധി ഭക്തിഗാനങ്ങള്‍ രചിച്ച് കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. പലതും യുട്യൂബില്‍ ഹിറ്റാണ്.
ജര്‍മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന്‍ പഠനസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയും നേരിട്ടും നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.
2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്സില് അംഗമായും പിന്നീട് ചെയര്മാന് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമാണ്.
ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ അതുല്യമായ സംഭാവന നല്കിയതു പരിഗണിച്ച് സ്വന്തം ഇടവകയായ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവകയുടെ പുരസ്കാരം രണ്ടു തവണ (2023, 2024) ലഭിച്ചിട്ടുണ്ട്.
ജര്‍മനിയിലെ ഡൂയീസ്ബുര്‍ഗ് ആസ്ഥാനമായ ഡൂയീസ്ബുര്‍ഗ് മലയാളി അസോസിയേഷന്റെ പത്രപ്രവര്‍ത്തനത്തിനുള്ള സമഗ്ര മാധ്യമ പുരസ്കാരം (2024), കൊളോണ്‍ ഫ്രെഷനില്‍ ആസ്ഥാനമായ നിലവറയുടെ 2024 ലെ മാധ്യമ പുരസ്കാരം, മാധ്യമരംഗത്തെ സംഭാവനയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്റെ 2025ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജർമനിയിലെ ലിൻഗൻ മലയാളി അസോസിയേഷന്റെ 2025 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. കോട്ടാങ്ങൽ ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂളിന്റെ 2026ലെ മാധ്യമ, സാമൂഹ്യ സേവന സമഗ്ര സംഭാവനയ്ക്കുള്ള ജോർജിയൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2024ലെ കോട്ടയം മാറ്റൊലി തിയറ്റേഴ്സിന്റെ ഒലിവുമരങ്ങൾ സാക്ഷി എന്ന നാടകത്തിന് ഗാനം രചിച്ചു നൽകിയിട്ടുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെന്‍സ് മെക്കാനിക്കല്‍ എന്‍ജിനിയറും ജോയല്‍ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപന വിദ്യാര്‍ഥിയുമാണ്.
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. കഴിഞ്ഞ 34 വർഷമായി കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ റിട്ട അധ്യാപകന് പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ്. മൂന്നു സഹോദരങ്ങളുണ്ട്.
Tags : Jose Kumpiluvelil Loka Kerala Sabha Germany