റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് കേളി കലാ സാംസ്കാരിക വേദി അറിയിച്ചു.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേളി ആരോപിച്ചു.
പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്ന നോർക്കയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളോ സാമ്പത്തിക പിന്തുണയോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി പങ്കാളിത്ത സംവിധാനങ്ങളെക്കുറിച്ചും ബജറ്റ് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കേളി കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
Tags : kerala budget keli v.d. satheesan