മിസിസിപ്പി: യുഎസിലെ മിസിസിപ്പിയിൽ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ടു. സെനാറ്റോബിയയിലെ (Senatobia) വാൾമാർട്ട് സൂപ്പർമാർക്കറ്റിന് പുറത്താണ് സംഭവം. വെടിവയ്പ്പിൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
വാൾമാർട്ട് സ്റ്റോറിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുവെന്ന പരാതിയെ തുടർന്നാണ് സെനാറ്റോബിയ പൊലീസും ടേറ്റ് കൗണ്ടി ഷെരീഫ് ഡപ്യൂട്ടിമാരും സ്ഥലത്തെത്തുന്നത്. ഈ സമയത്ത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും കടയിൽ നിന്ന് ഓടി ഒരു വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇവരെ പിന്തുടർന്ന ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഓടിച്ചിരുന്നയാൾ വണ്ടി ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.ജീവന് തന്നെ ഭീഷണിയായതോടെയാണ് പോലീസ് കാറിന് നേരെ വെടിയുതിർത്തത്.വെടിയേറ്റതിന് പിന്നാലെ കുട്ടിയെ വാഹനത്തിലുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരുക്കേറ്റ സ്ത്രീ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ പോലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കേസിൽ ഊർജിതമായ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം, സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വാൾമാർട്ട് അധികൃതർ പ്രസ്താവന പുറത്തിറക്കി. സെനാറ്റോബിയ സ്റ്റോറിലുണ്ടായ സംഭവത്തിൽ അത്യധികം ദുഃഖമുണ്ടെന്നും തങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമപാലകരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും വാൾമാർട്ട് അറിയിച്ചു.