ഹരിവസ്തുക്കൾ
അറ്റ്ലാന്റാ: യുഎസിലെ ജോർജിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡികാൽബ് കൗണ്ടിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.8 മില്യൺ ഡോളർ വിലമതിക്കുന്ന ലഹരിവസ്തുക്കളും 40,000 ഡോളറിലധികം പണവും പിടിച്ചെടുത്തതായി ഡികാൽബ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഈ മാസം നാലിന് നടത്തിയ വാഹന പരിശോധനയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു വാനിൽ നിന്ന് ഏകദേശം 220 മുതൽ 250 പൗണ്ട് വരെ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തുടർന്ന് സമീപത്തെ സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 1,200 പെട്ടികളിലായി സൂക്ഷിച്ചിരുന്ന സിന്തറ്റിക് ടിഎച്ച്സി ഉത്പന്നങ്ങൾ, സൈലോസൈബിൻ കൂണുകൾ, വിവിധ കഞ്ചാവ് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇതിന് പുറമെ 40,000 ഡോളറിലധികം പണവും പോലീസ് കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് സഫിൻ ടി. രാജ്വാനി, ആദിൽ സമ്നാനി, നൂറുദ്ദീൻ ടി. രാജ്വാനി, സലിം വാഡ്സാരിയ, റഹീൻ എസ്. ദദാനി, പിയൂഷ് വാഡ്സാരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഡികാൽബ് കൗണ്ടി ജയിലിലേക്ക് മാറ്റി. വിവിധ ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നും ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉൾപ്പെടെയുള്ള കാര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.
Tags : IndianAmericans Arrest TrafficStop