ഫിഫ 2026 ലോകകപ്പ് ആരവങ്ങളിലേക്ക് ഇനി 34 ദിനങ്ങളുടെ ദൂരം. മുന്പെങ്ങുമില്ലാത്ത ആവേശത്തിനാണ് ഇത്തവണ വിസിൽ മുഴങ്ങുന്നത്. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ, 104 മത്സരങ്ങൾ. കണ്ണും മനസും നിറയെ കാൽപ്പന്താവേശം. 12 ഗ്രൂപ്പുകളിലും കാത്തിരിക്കുന്നത് തീപാറും പോരാട്ടം. കുഞ്ഞന്മാരെന്ന് കരുതി ആരെയും എഴുതിത്തള്ളാൻ കഴിയില്ലെന്നർഥം. ഗ്രൂപ്പുകളിലൂടെ ബോക്സ് ടു ബോക്സ് ഓടി ഓരോ ടീമുകളെ തൊട്ടുവരാം.
എ ഗ്രൂപ്പ്: മെക്സിക്കോ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്.
മെക്സിക്കോ
ആതിഥേയരായ മെക്സിക്കോ തന്നെയാണ് ഈ ഗ്രൂപ്പിലെ ശക്തർ. ഫിഫ റാങ്കിംഗിൽ 15-ാം സ്ഥാനത്താണ് മെക്സിക്കോ. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ മേൽക്കൈ ‘എൽ ട്രി' സംഘത്തിനുണ്ടാവും. ഗോൾപോസ്റ്റിനു കീഴിൽ കൈകൾ വിരിച്ചുനിൽക്കുന്ന ഗില്ലെർമോ "മെമ്മോ’ ഒച്ചോവയെന്ന കുറിയ മനുഷ്യൻ തന്നെയാവും ഇത്തവണത്തെയും മെക്സിക്കോയുടെ പോസ്റ്റർ ബോയ്. മെക്സിക്കൻ സ്ക്വാഡിൽ ഉൾപ്പെട്ടാൽ ആറ് ലോകകപ്പ് എഡിഷനുകളിൽ പങ്കെടുക്കുന്ന ആദ്യ ഗോൾകീപ്പർ എന്ന ചരിത്രമാണ് ഒച്ചോവയിലൂടെ പിറക്കുക. ഫുൾഹാമിന്റെ റൗൾ ഹിമിനെസും വെസ്റ്റ്ഹാമിനായി കളിക്കുന്ന എഡ്സൺ അൽവാരെസും മെക്സിക്കൻ നിരയിൽ ശ്രദ്ധേയരാണ്.
ദക്ഷിണകൊറിയ
ദക്ഷിണകൊറിയയെയും എഴുതിത്തള്ളാൻ കഴിയില്ല. ഏഷ്യൻ വൻകരയിലെ ശക്തർ, അവരുടെ ദിവസത്തിൽ ഏത് ടീമിനെയും വിറപ്പിക്കാൻ കെൽപ്പുള്ളവർ.11 തവണ ലോകകപ്പിന് യോഗ്യത നേടിയ ഏഷ്യൻ കടുവകൾ 2002ൽ സെമിഫൈനൽവരെയെത്തി. അവസാന നാലിലെത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന ചരിത്രം അത്തവണ അവർ പോസ്റ്റിലാക്കി. ക്യാപ്റ്റൻ സൺ ഹ്യൂങ് മിന്നാണ് ഏഷ്യൻ ടൈഗേഴ്സിന്റെ ഹൈലൈറ്റ്. എംഎൽഎസിൽ ലോസ് ആഞ്ചലസ് എഫ്സിയുടെ താരമാണ്. ബയേണിന്റെ സെന്റർ ബാക് കിം മിൻ, പിഎസ്ജിയുടെ മധ്യനിരതാരം ലീ കാംഗ് എന്നിവരും ദക്ഷിണ കൊറിയൻ കുന്തമുനകളാണ്.
ദക്ഷിണാഫ്രിക്ക
യോഗ്യതാ റൗണ്ടിൽ ആഫ്രിക്കൻ കരുത്തരായ നൈജീരിയയെ വരെ തകർത്താണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് ടിക്കറ്റെടുത്തത്. ആഫ്രിക്കയിലെ ഇക്കൊല്ലത്തെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട റൊൺവെൻ വില്യംസാണ് ആഫ്രിക്കൻ ബോയ്സിന്റെ ആത്മവിശ്വാസം. പരിശീലകൻ ഹ്യൂഗോ ബ്രൂസിന്റെ തന്ത്രങ്ങൾ ഇത്തവണ ഗ്രൂപ്പ് ഘട്ടം കടക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. മുമ്പ് മൂന്നുതവണ ലോകകപ്പിനെത്തിയപ്പോഴും ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
ചെക് റിപ്പബ്ലിക്
ചെക്കോസ്ലോവാക്യയായിരുന്നപ്പോൾ ചെക് ടീം ലോകകപ്പിലെ കരുത്തരായിരുന്നു. എട്ട് ലോകകപ്പിൽ കളിച്ച യൂറോപ്പിന്റെ അക്കാലത്തെ പടക്കുതിരകൾ. രണ്ട് തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. പോയകാലത്തിന്റെ നിഴൽപോലുമല്ലെങ്കിലും നീണ്ട 20 വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിലേക്ക് എൻട്രി നേടിയിരിക്കുകയാണ്. പ്ലേ ഓഫിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തിയാണ് യോഗ്യത നേടിയത്. മിറോസ്ലാവ് കൗബെകാണ് പരിശീലകൻ. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം ദേശീയ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത്. വെസ്റ്റ്ഹാം യുണൈറ്റഡിന്റെ മധ്യനിരതാരം തോമസ് സൗചെക്, വോൾവർഹാംടൺ വാണ്ടറേഴ്സ് പ്രതിരോധതാരം ലാഡിസ്ലാവ് ക്രേചി എന്നിവരാണ് പ്രധാനതാരങ്ങൾ.
Tags : World Cup Football Fifa