ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയത്തോളം പോന്നൊരു വീരോചിത സമനില പിടിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ടാമിന്നിംഗ്സിൽ വിജയലക്ഷ്യമായ 531 റൺസിലേക്ക് ബാറ്റ് വീശിയ സന്ദർശകർ 72 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ന്യൂസിലൻഡ്- 231 & 466/8 ഡിക്ലയേഡ്, വെസ്റ്റ് ഇൻഡീസ്- 167 & 457/6.
മികച്ച റൺചേസ് നടന്ന മത്സരത്തിൽ അപരാജിത ഇരട്ട സെഞ്ചുറിയോടെ ജസ്റ്റിൻ ഗ്രീവ്സ് ആണ് പോരാട്ടം നയിച്ചത്. 388 പന്തിൽ 19 ബൗണ്ടറികൾ ഉൾപ്പെടെ 202 റൺസാണ് ഗ്രീവ്സ് അടിച്ചുകൂട്ടിയത്. അതേസമയം, 58 റൺസുമായി കെമർ റോച്ച് മികച്ച പിന്തുണ നല്കി.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്. നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 180 റൺസിന്‍റെ അഭേദ്യമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒരുഘട്ടത്തിൽ ഇരുവരും ചേർന്ന് വിജയം അടിച്ചെടുക്കുമെന്നുള്ള പ്രതീതിയുമുണ്ടായി.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : New Zealand West Indies Test Series ChristChurch Justin Greaves