വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 204 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ (57) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഡല്‍ഹിയെ തുണച്ചത്.
ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ലിസ്ലി ലീയും ഷഫാലി വര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 49 റണ്‍സിലെത്തിച്ചു. പിന്നീട് വന്നവർ തകർത്തടിച്ചതോടെ ഡൽഹിയുടെ സ്കോർബോർഡിൽ കൂറ്റൻ റൺസ് പിറന്നു.