ചിന്താവിഷയം
സമകാലിക ലോകസാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ഹറുക്കി മുറകാമി. 1949ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ച അദ്ദേഹം സ്വപ്നംവും യാഥാർഥ്യവും സംഗീതവും തത്വചിന്തയും ഏകാന്തതയും ഓർമകളും ഒത്തുചേരുന്ന അതുല്യമായ ഒരു സാഹിത്യലോകം സൃഷ്ടിച്ചിരിക്കുകയാണ്. ആധുനിക മനുഷ്യന്റെ ഉള്ളിലെ ശൂന്യതയും അർഥാന്വേഷണവും അദ്ദേഹത്തിന്റെ കൃതികളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.
നോർവീജിയൻ വുഡ്, ഐക്യു84, കാഫ്ക ഓണ് ദ ഷോർ തുടങ്ങിയ നോവലുകൾ ലോകസാഹിത്യത്തിൽ അദ്ദേഹത്തെ അനശ്വരനാക്കിയിരിക്കുകയാണ്. അന്പതിലേറെ ഭാഷകളിലേക്കാണ് അദ്ദേഹത്തിന്റെ കൃതികൾ ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.
മുറകാമിയുടെ നോവലുകളിൽ മുൻപന്തിയിൽനിൽക്കുന്ന ഒന്നാണ് കാഫ്ക ഓണ് ദ ഷോർ. മനുഷ്യന്റെ ഉള്ളിലെ സംഘർഷങ്ങളും പോരാട്ടങ്ങളും അവന്റെ ആത്മപരിവർത്തനവും ആഴത്തിൽ വിശകലനംചെയ്യുന്ന ഒരു നോവലാണിത്. ഈ നോവലിലെ കേന്ദ്രകഥാപാത്രം കാഫ്ക തമുറ എന്ന പതിനഞ്ചുകാരനാണ്. ജീവിതത്തിലെ ഭയങ്ങളും വേദനകളും വഹിച്ചുകൊണ്ട് വീട്ടിൽനിന്ന് അവൻ ഒളിച്ചോടുന്നു. അവന്റെ ഒളിച്ചോട്ടം ഒരു സ്ഥലംമാറ്റം മാത്രമല്ല. അതു മനുഷ്യന്റെ ഉള്ളിലേക്കുള്ള യാത്രകൂടിയാണ്. ഏകാന്തതയിലേക്കും ഓർമകളിലേക്കും ഭയങ്ങളിലേക്കും ആത്മാന്വേഷണത്തിലേക്കുമുള്ള ഒരു ആത്മയാത്ര.
ഈ നോവലിൽ മുറകാമി എഴുതുന്ന ഒരു വാചകം ലോകമെന്പാടുമുള്ള വായനക്കാരെ ഏറെ സ്പർശിച്ചിട്ടുണ്ട്: ""കൊടുങ്കാറ്റ് കടന്നുപോയശേഷം അതിനെ എങ്ങനെ അതിജീവിച്ചു എന്നു നിനക്ക് ഓർമയുണ്ടാകണമെന്നില്ല. എന്നാൽ, ഒരുകാര്യം ഉറപ്പാണ്. ആ കൊടുങ്കാറ്റിലൂടെ കടന്നുപോയശേഷം അതിലൂടെ കടന്നുപോയ അതേ മനുഷ്യനായി നീ തുടരുകയില്ല.''
ജീവിതത്തിന്റെ മഹത്തായ സത്യങ്ങളിൽ ഒന്നാണിത്. കൊടുങ്കാറ്റുകളില്ലാത്ത ജീവിതം അപൂർവമാണ്. ചില കൊടുങ്കാറ്റുകൾ രോഗത്തിന്റെ രൂപത്തിൽ വരും. ചിലത് സാന്പത്തിക പ്രതിസന്ധിയായും ബന്ധങ്ങളിലെ തകർച്ചയായും നിരാശയും ഏകാന്തതയുമൊക്കയായിട്ടുമാവും പ്രത്യക്ഷപ്പെടുക. ചില കൊടുങ്കാറ്റുകൾ പുറത്തായിരിക്കുകയില്ല. അവ ഉള്ളിലായിരിക്കും. ഭയം, വിഷാദം, ഉത്കണ്ഠ, കുറ്റബോധം, ആത്മീയശൂന്യത എന്നിവയൊക്കെ ആ ഗണത്തിൽ ഉൾപ്പെടും.
ആധുനികലോകം മനുഷ്യനു ജീവിതസൗകര്യങ്ങളും അതിനാവശ്യമായ സാങ്കേതികവിദ്യയുമൊക്കെ നൽകുന്നുണ്ട്. എന്നാൽ മനുഷ്യമനസിനു സമാധാനം നൽകാൻമാത്രം അതിനു സാധിക്കുന്നില്ല. അതുകൊണ്ട് എന്തു സംഭവിക്കുന്നു? ജീവിതത്തിലെ ദുഃഖങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും മനുഷ്യൻ ഒളിച്ചോടാൻ ശ്രമിക്കുന്നു. അതിന് എളുപ്പവഴികൾ തേടുന്നു.
എന്നാൽ ജീവിതം നമ്മെ പഠിപ്പിക്കുന്നതു മറ്റൊന്നാണ്. ചില സത്യങ്ങൾ ദുഃഖത്തിലൂടെയേ നാം മനസിലാക്കൂ. അഗ്നിയിലൂടെയല്ലേ സ്വർണം ശുദ്ധമാക്കപ്പെടുന്നത്? മണ്ണിൽ അടക്കംചെയ്യപ്പെട്ട ശേഷമല്ലേ വിത്തുകൾ മുളയ്ക്കുക? കുരിശുമരണത്തിനു ശേഷമല്ലേ തിരുവുത്ഥാനം?
മുറകാമിയുടെ കൊടുങ്കാറ്റ് എന്ന പ്രതീകം മരുഭൂമി അനുഭവത്തെയാണ് ഓർമിപ്പിക്കുന്നത്. ദൈവപുത്രനായ യേശു പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് നാല്പതു ദിവസം മരുഭൂമിയിലെ കഠിനജീവിതസാഹചര്യങ്ങളിൽ ചെലവഴിച്ചു. വാഗ്ദത്തഭൂമിയിൽ എത്തുന്നതിനുമുന്പ് ഇസ്രായേൽ ജനത നാല്പതുവർഷം മരുഭൂമിയിലൂടെ അലഞ്ഞു. മരുഭൂമി വെറും കഷ്ടതയുടെ സ്ഥലമായിരുന്നില്ല. അതു ശുദ്ധീകരണത്തിന്റെ സ്ഥലമായിരുന്നു. ഇസ്രായേൽ ജനതയെ വ്യാജഭ്രമങ്ങളിൽനിന്നു മോചിപ്പിച്ച് ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിച്ച ഇടം.
നമുക്കെല്ലാവർക്കുംതന്നെ മരുഭൂമിയനുഭവത്തെ പേടിയാണ്. കാരണം മരുഭൂമിയുടെ നിശബ്ദതയിൽ നമുക്കു നമ്മെത്തന്നെ അഭിമുഖീകരിക്കേണ്ടിവരും. അപ്പോൾ നമ്മുടെ ആത്മാവിന്റെ സ്ഥിതി കാണാതിരിക്കാനാവില്ല. തന്മൂലമല്ലേ ആധുനികജീവിതം ശബ്ദങ്ങളാൽ നിറഞ്ഞിരിക്കുന്നത്? ടെലിവിഷൻ, മൊബൈൽ ഫോണ്, സോഷ്യൽ മീഡിയ എന്നിവയൊക്കെ സൃഷ്ടിക്കുന്ന ശബ്ദകോലാഹലം എത്രയോ അധികമാണ്!
ഫ്രഞ്ച് തത്വചിന്തകനായ ബ്ലെയ്സ് പാസ്കൽ ഒരിക്കൽ എഴുതി: ""ഒരു മുറിയിൽ ഒറ്റയ്ക്ക് ശാന്തമായി മനുഷ്യന് ഇരിക്കാൻ സാധിക്കാത്തതാണ് ലോകത്തിലെ പല പ്രശ്നങ്ങളുടെയും കാരണം.'' മുറകാമിയുടെ നോവലിൽ കാഫ്ക ഒരു വലിയ സത്യം മനസിലാക്കുന്നുണ്ട്- വേദനയിൽനിന്ന് ഓടിരക്ഷപ്പെടുന്നതിലൂടെ മോചനം ലഭിക്കുന്നില്ല എന്ന സത്യം.
എല്ലാവർക്കും ഏതെങ്കിലും കൊടുങ്കാറ്റിലൂടെ കടന്നുപോകേണ്ടതുണ്ട്. കാരണം, മരണത്തിന്റെ താഴ്വരകളില്ലാത്ത ജീവിതം ദൈവം വാഗ്ദാനംചെയ്തിട്ടില്ല. എന്നാൽ അവിടന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടാവും എന്ന ഉറപ്പ് നമുക്കു തന്നിട്ടുണ്ട്. ദൈവവചനം പറയുന്നു: ""സമുദ്രത്തിലൂടെ നീ കടന്നുപോകുന്പോൾ ഞാൻ നിന്നോടുകൂടി ഉണ്ടായിരിക്കും. നദികൾ കടക്കുന്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല'' (ഏശ 43:2). ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നതുകൊണ്ടാണ് സങ്കീർത്തകൻ എഴുതിയത്: ""മരണത്തിന്റെ താഴ്വരയിലൂടെ നടന്നാലും ഞാൻ ഭയപ്പെടുകയില്ല. കാരണം, അവിടന്ന് എന്നോടൊപ്പമുണ്ട്'' (സങ്കീ 23:4).
മുറകാമിയുടെ നോവൽ ഒടുവിൽ നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്: ജീവിതത്തിലെ ഓരോ കൊടുങ്കാറ്റും മനുഷ്യനെ മാറ്റാനുള്ള ശക്തി വഹിക്കുന്നു. ജീവിതം ഇരുണ്ടതാകുന്പോഴും പ്രത്യാശ നഷ്ടപ്പെടുത്തരുത്. കൊടുങ്കാറ്റുകൾ ശാശ്വതമല്ല. കാർമേഘങ്ങൾക്കപ്പുറം പൊൻവെളിച്ചമുണ്ട്.
ജീവിതത്തിലെ കൊടുങ്കാറ്റുകൾ നമ്മെ മാറ്റുമെന്നത് ശരിയാണ്. എന്നാൽ, വിശ്വാസത്തോടും ധൈര്യത്തോടും കൂടി അതിലൂടെ കടന്നുപോകുന്പോഴാണ് ആ മാറ്റം നമ്മെ അഗ്നിശുദ്ധിവരുത്തിയ കൂടുതൽ നല്ല മനുഷ്യരാക്കിമാറ്റുക. അതു നമുക്കു മറക്കാതിരിക്കാം.
Tags : new man storm sunday deepika