നമ്മുടെ മണ്ണും നീരും ഏറ്റവും മികച്ചത് അർഹിക്കുന്നു... ഭൂമിയെ ബഹുമാനിക്കുക, നമ്മെ നിലനിർത്തുന്നതിനെ സംരക്ഷിക്കുക- കടൽകടന്ന് രണ്ടു ചക്രങ്ങളിൽ സഞ്ചരിക്കുന്പോൾ മനസിൽ ഇതായിരുന്നു. മൈലുകൾക്കപ്പുറത്ത് കഥകളിലൂടെ.. നാടിന്റെ ശാന്തസൗന്ദര്യങ്ങളിലൂടെ.. ആളുകൾക്കിടയിലൂടെ ഒരു യാത്ര.
ഈ യാത്ര എന്റേതു മാത്രമായിരുന്നില്ല. രണ്ടു ചക്രങ്ങളിൽ ഒഴുകുന്ന സന്ദേശവുമായി 44 പേർ. സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, ഇൻടാക്ക് പാലക്കാട്, ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത്, പാൽഘാട്ട് ഹിസ്റ്ററി ക്ലബ്, കേരള വനം-വന്യജീവി വകുപ്പ് എന്നിവയുടെ പ്രതിനിധിയായി ഞാനും എന്റെ കോന സൂത്ര ടൂറിംഗ് സൈക്കിളും. ലക്ഷ്യം- യാഴ്പ്പാണം, ശ്രീലങ്ക!
പൂമ്പാറ്റയെപ്പോലെ...
സമയത്തിന്റെയോ ദിവസങ്ങളുടെയോ കെട്ടുപാടുകൾ ഇല്ലാതാക്കുക.. വേഗത കുറച്ച് സ്വയം കൂടുതൽ മനസിലാക്കുക.. ഇളംകാറ്റിൽ പാറുന്ന പൂന്പാറ്റയെപ്പോലെ, കെട്ടില്ലാത്ത പട്ടംപോലെ സൈക്കിൾ സഞ്ചാരം ആസ്വദിക്കുക. ഇതൊക്കെയായിരുന്നു മനസുനിറയെ. യാത്രയ്ക്ക് ആവശ്യമായ 40 കിലോയോളം വരുന്ന ലഗേജും സന്ദേശം ഉൾക്കൊള്ളുന്ന ബോർഡും സൈക്കിളിലുണ്ട്. കത്തുന്ന വെയിലും മുന്നോട്ടു കടത്തിവിടാത്ത കാറ്റുമുണ്ട്. എങ്കിലും മനസിൽ കുളിർമയായിരുന്നു.
യാത്രതുടങ്ങി ചിറ്റൂർ, ഗോപാലപുരം, പൊള്ളാച്ചി വഴി ഉദുമൽപേട്ട വരെ ആദ്യദിവസം 90 കിലോമീറ്റർ സഞ്ചരിച്ചു. കൂട്ടുകാരൻ പാർത്ഥസാരഥിയുടെ നിർദേശപ്രകാരം ഉദുമലയിലുള്ള സൈക്കിൾ സുഹൃത്ത് ദണ്ഡപാണി ബസ് സ്റ്റാൻഡിനു സമീപത്ത് കാത്തുനില്പുണ്ടായിരുന്നു. സൗകര്യപ്രദമായ ഒരു ഹോട്ടലിൽ എന്നെ പരിചയപ്പെടുത്തി. സൈക്കിളും സുരക്ഷിതമായി വച്ച് രാത്രിയുറക്കം. പിറ്റേന്നു രാവിലെ പത്തരയോടെ ദണ്ഡപാണി വീണ്ടുമെത്തി. ഉദുമല - പഴനി ഹൈവേയിലേക്ക് വഴികാട്ടിത്തന്ന് അദ്ദേഹം പിരിഞ്ഞു.
അസാധ്യമായ കാറ്റ്. കത്തുന്ന വെയിൽ ഇവിടെയുമുണ്ട്. വയലേലകൾ, കാറ്റാടിപ്പാടങ്ങൾ, തക്കാളിപ്പാടങ്ങൾ, പേരയ്ക്കപ്പാടങ്ങൾ, മുരിങ്ങപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ.. അവിടെയൊക്കെ ചെറിയ വ്യവസായം ചെയ്യുന്ന കർഷക കുടുംബങ്ങളെ കാണാം. മേയുന്ന കന്നുകാലികൾ, കോഴികൾ.. ചെറിയ ഫാമുകൾ.. ദൂരെ പഴനിമല കാണാം. വയലുകൾ ഉഴുന്ന ട്രാക്ടറുകളിൽനിന്ന് രജനിയുടെ യജമാൻ സിനിമയിൽനിന്നുള്ള പാട്ട്.
ബാഗിന്റെ ഭാരമുള്ളതിനാൽ സൈക്കിൾ സ്റ്റെഡി ഫീൽ ആണ്. പക്ഷേ എങ്ങനെ ചവിട്ടിയാലും ശരാശരി 15 കിലോമീറ്ററിൽ താഴെയാണ് വേഗത. ഒരൊഴിഞ്ഞ ടോൾ റീചാർജിംഗ് കുഞ്ഞിപ്പന്തലിലെ കസേരയിൽ അല്പം വിശ്രമം. ധാരാപുരം, മടത്തികുളം, പഴനി, ഒട്ടൻഛത്രം പിന്നിട്ട് രാത്രി ഏഴോടെ ഡിണ്ടിഗലിൽ എത്തി. അന്നത്തെ സഞ്ചാരം ഏതാണ്ട് 110 കിലോമീറ്റർ. രാത്രി അവിടെ തങ്ങി. പിറ്റേന്നു രാവിലെ ആറരയ്ക്കുതന്നെ മണപ്പാറവഴി യാത്ര തുടർന്നു.
ഇടതുഭാഗത്ത് ചെമ്മണ്ണിൻ കുന്നിൻചെരിവുകൾ.. വലത്ത് ശിരുവം കുന്നുകൾ. വഴിയുടെ ഇരുവശത്തും ഡില്ലി മുൾമരങ്ങൾ കാണാം. ഡൽഹിയിൽനിന്ന് വന്നതുകൊണ്ടാണത്രേ ഇതിനു ഡില്ലി എന്നുപേര്. വരണ്ട ഭൂമിയുടെ ലക്ഷണമാണിത്. റോഡരികിലെ ബേക്കറിയിൽനിന്ന് രണ്ടു ചായയും ഒരു ബണ്ണും അകത്താക്കി.
വരിതെറ്റിക്കുന്ന വരവുകൾ
നല്ല നാലുവരിപ്പാതയാണ് മുന്നിൽ. നമ്മുടെ വശത്ത്, വെള്ളവരയ്ക്കു പുറത്തുകൂടി സൈക്കിൾ ചവിട്ടിയാലും ഒരു കാര്യം ഭയക്കണം- എതിരേനിന്ന് മോപ്പഡും ബൈക്കും ഓട്ടോറിക്ഷയും ഏതു നിമിഷവും വരാം. ദിശ തെറ്റിച്ചുവരുന്നത് അവരുടെ അവകാശമാണെന്നപോലെയാണ് മോപ്പഡിൽ പെൺകുട്ടികൾ അടക്കമുള്ളവരുടെ വരവ്. അരികുവിട്ട് പാതയിലേക്കു സൈക്കിൾ കയറ്റിയേ മതിയാവൂ.
അന്നും 110 കിലോമീറ്റർ സഞ്ചാരം. തൃശ്ശിനാപ്പിള്ളിയിൽ എത്തി. വഴിയിൽ സൈക്കിളിൽ വന്നിരുന്ന സ്റ്റാലിൻ എന്ന കൊച്ചുപയ്യനാണ് സുഹൃത്ത് പറഞ്ഞേൽപ്പിച്ചിരുന്ന ഹോട്ടൽ മുറി കാണിച്ചുതന്നത്. അങ്ങനെ സൈക്കിളടക്കം മൂന്നാം നിലയിലെ മുറിയിൽ സുഖമായ ഉറക്കം. രാവിലെ ആറരയോടെ നാഗപട്ടണത്തിലേക്ക്...
തവിട്ടു-ചാരനിറത്തിൽ തഞ്ചാവൂർ പാടങ്ങളെ വകഞ്ഞുമാറ്റി പാസഞ്ചർ തീവണ്ടി വരുന്നു. പകലിനു നല്ല ചൂടുണ്ടെങ്കിലും ഒരു ഇരുണ്ട അന്തരീക്ഷം. റോഡിൽ എങ്ങനെയൊക്കെയോ ജീവനകന്നുകിടക്കുന്ന നീലപ്പൊന്മാനും മൈനയും നായയും പൂച്ചയും...
ഹെഡ് വിൻഡും ക്രോസ് വിൻഡും മുന്നോട്ടു നീങ്ങുന്നത് ശ്രമകരമാക്കുന്നു. കൈയിൽ ഒരുകൂട പൂക്കളുമായി ഒരു പാട്ടിയും താത്തയും മുന്നിലെത്തി. ആ ഗ്രാമത്തിലാദ്യമാണ്. മരണവീട്ടിലേക്കോ കല്യാണത്തിനോ എന്നറിയില്ല. ആദ്യം വഴിചോദിച്ചത് എന്നോട്! എല്ലാം ഒരു കെട്ടുകഥയിലെ രംഗംപോലെ തോന്നി.
കരിന്പനകൾ അതിരിടുന്ന, കൊയ്തതും കൊയ്യാത്തതുമായ തഞ്ചാവൂർ പാടങ്ങൾ, ഉരുട്ടിക്കെട്ടി പൊക്കങ്ങളിലേക്ക് അടുക്കിവച്ചിരിക്കുന്ന വയ്ക്കോൽ ചുരുളുകൾ, ആടുമാടുകളെ മേയ്ക്കുന്ന അമ്മമാർ, അനക്കമറിയിക്കാതെ ഒഴുകുന്ന കടുവൈയാറും... ആകെയൊരു ശോകാന്തരീക്ഷം. ഞാനാ കെട്ടുകഥയിൽനിന്ന് ഇറങ്ങിവന്നു. 140 കിലോമീറ്റർ പിന്നിട്ട് നാഗപട്ടണത്തിലെത്തി...
മലന്പുഴയിൽനിന്ന് പാലക്കാടും ചിറ്റൂരും കടന്ന്, ഗോപാലപുരം, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, തൃശ്ശിനാപ്പിള്ളി, തഞ്ചാവൂർ, കുംഭകോണം വഴി നാഗപട്ടണം...
ലങ്കയിലേക്ക് നാലുനാൾ
നാഗപട്ടണത്തിൽനിന്ന് ശ്രീലങ്കയിലേക്കു പുറപ്പെടാൻ ഇനി നാലുനാളുണ്ട്. തൃശ്ശിനാപ്പിള്ളിയിൽ സൈക്കിൾ സർവീസ് ചെയ്യാൻ കരുതിയിരുന്നത് നടന്നില്ല. വിശ്രമത്തിനു മാറ്റിവച്ച ഒരുദിവസം ഉപയോഗിച്ചുമില്ല. പറഞ്ഞുവച്ചതിനേക്കാൾ രണ്ടുദിവസം നേരത്തേ പുറപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ നാലുദിവസം നാഗപട്ടണത്തിൽ ചെലവാക്കാനുണ്ട്. ചെറുപ്പകാലംമുതൽ മനസിൽ കയറിക്കൂടിയ ഊരുകളുടെ പേരുകളുണ്ട്. അവിടങ്ങളിലേക്കെല്ലാം യാത്രകൾ നടത്താൻ ഞാൻ തീരുമാനിച്ചു. സൈക്കിൾ സുരക്ഷിതമായി ഹോട്ടൽ മുറിയിൽ കയറ്റിവച്ചു.
പിറ്റേന്ന് അതിരാവിലെ നാഗപട്ടണം ബസ് സ്റ്റാൻഡിൽ എത്തി. ആദ്യ യാത്ര തിരുവാരൂരിലേക്ക്. ത്യാഗരാജക്ഷേത്രം കാണാം. അവിടെയുള്ള 360 ടണ് ഭാരവും 96 അടി ഉയരവുമുള്ള രഥം ഇന്ത്യയിലെ ക്ഷേത്ര രഥങ്ങളിൽ ഏറ്റവും വലുതത്രേ. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളുടെ (ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ) ജന്മസ്ഥലമാണ് തിരുവാരൂർ. ഞാൻ എത്തിയ ദിവസം ത്യാഗരാജ സ്വാമിയുടെ രഥോത്സവമായിരുന്നു.
ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് ഒരു ഷെയർ ഓട്ടോയിൽ കയറി വീണ്ടും തിരുവാരൂർ ബസ് സ്റ്റാൻഡിലെത്തി. അവിടെനിന്ന് പണ്ടുകേട്ട പേരുകളിലൊന്നായ മന്നാർഗുഡിയിലേക്കു ബസ് കയറി.
മന്നാർ എന്നാൽ വിഷ്ണുഭഗവാന്റെ രൂപമായ രാജമന്നാർ. ഗുഡിയെന്നാൽ ക്ഷേത്രം. മന്നാർഗുഡിയിലെ ശ്രീ വിദ്യാരാജഗോപാലസ്വാമി ക്ഷേത്രം പ്രശസ്തമാണ്. ശ്രീ സെങ്കമല തായാർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന കൃഷ്ണന്റെ രൂപമായ രാജഗോപാലസ്വാമിയാണ് പ്രതിഷ്ഠ. 23 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ഒരു പ്രധാന വൈഷ്ണവ ആരാധനാലയമാണ്.
അവിടെനിന്ന് തിരുപ്പറംപൂണ്ടി എന്ന സ്ഥലവും കണ്ട് വേളാങ്കണ്ണി മാതാവിന്റെ ദേശമായ വേളാങ്കണ്ണിയിലേക്ക്. രാത്രി പള്ളിയും ചുറ്റുവട്ടവും കടലും നടന്നുകണ്ട് തിരിച്ചു നാഗപട്ടണത്തിലേക്ക്.
നാഗൂർ, മയിലാടുംതുറൈ
പിറ്റേന്നു രാവിലെ മനസിൽവന്ന പേര് നാഗൂർ എന്നായിരുന്നു. തീർഥാടനകേന്ദ്രമായ നാഗൂർ ദർഗ കാണണം. അവിടെനിന്നു കാരയ്ക്കലിലേക്ക്. പണ്ട് സ്കൂളിൽ ചരിത്രപുസ്തകത്തിൽ പഠിച്ച കേന്ദ്രഭരണ പ്രദേശമാണ് (പോണ്ടിച്ചേരിയിൽ ഉൾപ്പെടുന്ന പ്രദേശം). ശനീശ്വരൻ കോവിൽ കണ്ട് മയിലാടുംതുറൈയിലേക്ക്. മുന്പ് മായാവരം അഥവാ മയൂരം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഈ പട്ടണത്തിലെ ഒരു ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.
പാർവതീദേവി ഇവിടെ ശിവനെ മയൂര രൂപത്തിൽ ആരാധിച്ചതിനാൽ അധിപനായ ദേവനെ മയൂരനാഥൻ എന്നു വിളിക്കുന്നുവെന്നാണ് ഐതിഹ്യം. പിറ്റേന്നു രാവിലെ നാഗപട്ടണം ബീച്ചിലേക്ക് ഒരു പ്രഭാത നടത്തം. ലൈറ്റ് ഹൗസ് കണ്ട് ആളൊഴിഞ്ഞ ബീച്ചിൽ കുറച്ചുനേരം നടന്നു. ഉച്ചയ്ക്ക് നാഗപട്ടണം അങ്ങാടിയിലും അലഞ്ഞ് തിരിച്ച് മുറിയിലെത്തി.
വൈകുന്നേരത്തോടെ പാലക്കാട്ടുനിന്നുള്ള 11 കൂട്ടുകാർ സൈക്കിളുകളുമായി നാലു കാറുകളിൽ എത്തി. ജയറാം കൂട്ടപ്ലാവിൽ, ഡോ. നജീബ്, എ.ജി. ദിലീപ്, ജി. മണി, ഡോ. അഫ്താബ് ഹുസൈൻ, എം.ആർ. ജിബിൻ, ചലൻരാജ്, പാർത്ഥിപൻ, സതീഷ് മേനകത്ത്, അതുൽ ജയറാം, കെ.വി. സുദിൻ എന്നിവരാണ് ആ യാത്രികർ. അടുത്തദിവസമാണ് ശ്രീലങ്കയിലേക്കുള്ള യാത്ര.
അതിരാവിലെ സൈക്കിളുകളും ലഗേജുമായി ഞങ്ങൾ നാഗപട്ടണം പോർട്ടിൽ എത്തി. സെക്യൂരിറ്റി ചെക്കിംഗും മറ്റു നടപടികളും പൂർത്തിയാക്കി ശുഭം ഫെറി സർവീസിന്റെ ഫെറിയിൽ കയറി ഞങ്ങൾ ജാഫ്നയിലേക്ക്...
(അടുത്ത ലക്കത്തിൽ തുടരും)
Tags : Ceylon srilanka sunday deepika