മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ജേർണലിസ്റ്റ്, തത്വചിന്തകൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച റഷ്യൻ സാഹിത്യകാരനാണ് ഫിയദോർ ദസ്തയേവ്സ്കി (1821-1881).
മനുഷ്യന്റെ ആത്മസംഘർഷം, പാപബോധം, വിശ്വാസം, മോചനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം അതിമനോഹരമായി തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജീവിതത്തിലുണ്ടായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പൂർണമായും മാറ്റിമറിച്ചത്.
ദസ്തയേവ്സ്കി യുവാവായിരുന്നകാലത്ത് മോസ്കോയിലെ പുരോഗമന ചിന്താഗതിക്കാരുടെ ബൗദ്ധിക കൂട്ടായ്മയിൽ അംഗമായിരുന്നു.
ചക്രവർത്തിഭരണത്തിലെ അനീതികളും സമൂഹത്തിനാവശ്യമായ നവീകരണവുമൊക്കെയായിരുന്നു അവരുടെ ചർച്ചാവിഷയം. പലപ്പോഴും ചർച്ചചെയ്തിരുന്നതു നിരോധിക്കപ്പെട്ട എഴുത്തുകാരുടെ രചനകളായിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്നതു രാജ്യദ്രോഹമായി കരുതപ്പെട്ടിരുന്ന കാലമായിരുന്നു അത്.
തന്മൂലം ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടു. നീതിപീഠം അവർക്കു വിധിച്ചതു വധശിക്ഷയായിരുന്നു. 1849ലെ ഒരു തണുത്ത ഡിസംബർ പ്രഭാതത്തിൽ അദ്ദേഹത്തെയും മറ്റു തടവുകാരെയും ഒരു പൊതുമൈതാനത്തിലേക്കു കൊണ്ടുപോയി. വെടിവച്ചുകൊല്ലാൻവേണ്ടി അവരെ തൂണുകളിൽ കെട്ടി നിർത്തി. തോക്കേന്തിയ സൈനികർ വധശിക്ഷ നടപ്പാക്കാനുള്ള കല്പനയ്ക്കായി കാത്തുനിന്നു.
നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കും എന്നോർത്തപ്പോൾ ദസ്തയേവ്സ്കിയുടെ മനസു പിടഞ്ഞു. ആ നിമിഷങ്ങളിൽ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പിന്നീടദ്ദേഹം ഇപ്രകാരം എഴുതി:
""ജീവിതം എത്ര മനോഹരമാണ്. ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടത്! ഇത്രയുംനാൾ അവയൊന്നും വിലമതിക്കാതെ ജീവിച്ചു. ഇനി ജീവിക്കാൻ കുറേ നിമിഷങ്ങൾകൂടി മാത്രം ലഭിച്ചാൽ മതിയായിരുന്നു. എങ്കിൽ അതു ശരിയായ രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുമായിരുന്നു!''
ദസ്തയേവ്സ്കിയുടെ മനസിലൂടെ ഈ ചിന്തകൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്പോൾ ചക്രവർത്തിയുടെ ഒരു ദൂതൻ ഓടിയെത്തി. മരണശിക്ഷ റദ്ദാക്കിയെന്നും അതിനുപകരം അദ്ദേഹത്തെയും സഹതടവുകാരെയും സൈബീരിയയിൽ കഠിനതടവിനു വിധിച്ചിരിക്കുന്നു എന്നുമായിരുന്നു സന്ദേശം.
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. പലപ്പോഴും എത്രയോ ലാഘവത്തോടെയാണ് നാം ജീവിതത്തെ കാണുന്നത്. നമ്മുടെ ജീവനും, ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമായി നാം കാണാറുണ്ടോ? നമ്മുടെ എല്ലാ കാര്യങ്ങളും ശരിയാക്കാൻ ഏറെ സമയമുണ്ടെന്നല്ലേ നാം പലപ്പോഴും കരുതുന്നത്? അക്കാരണത്താലല്ലേ അകന്നുപോയ സ്നേഹബന്ധങ്ങൾ പുതുക്കാനും മറ്റുള്ളവരോടു സ്നേഹപൂർവം ക്ഷമിക്കാനും വിവിധ നന്മപ്രവൃത്തികൾ ചെയ്യാനുമൊക്കെ നാം മടിച്ചുനിൽക്കുന്നത്?
ദസ്തയേവ്സ്കിക്കു തന്റെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് സ്വന്തം ജീവിതത്തിന്റെ വില മനസിലായത്. അങ്ങനെയൊരവസരം ഉണ്ടായിട്ടുവേണോ നമ്മളും ജീവന്റെ വില മനസിലാക്കാൻ? ""ഞങ്ങളുടെ ദിവസങ്ങൾ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ'' (സങ്കീ 90:12) എന്ന് സങ്കീർത്തകൻ പ്രാർഥിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നു പ്രാർഥിച്ചാൽ ദൈവം തന്നിരിക്കുന്ന ജീവന്റെ യഥാർഥ മൂല്യം നാമും മനസിലാക്കും. അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താൻ നാം തയാറാവുകയും ചെയ്യും.
ഇനി ദസ്തയേവ്സ്കിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. ദൈവാനുഗ്രഹംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ അദ്ദേഹം എപ്പോഴും അക്കാര്യത്തെക്കുറിച്ച് ബോധവാനായിരുന്നോ? സൈബീരിയയിലെ കഠിനതടവിൽനിന്നു മോചിതനായ അദ്ദേഹം ഒരു കാലഘട്ടത്തിൽ അമിതമായ പുകവലിക്കും ചൂതാട്ടത്തിനും അടിമയായിമാറി എന്നത് ചരിത്രവസ്തുതയാണ്.
എന്നാൽ തന്റെ ഈ വീഴ്ചകൾക്കിടയിലും ദൈവവിശ്വാസം അദ്ദേഹം വെടിഞ്ഞില്ല. എന്നുമാത്രമല്ല ആഴമുള്ള ഒരു ക്രൈസ്തവവിശ്വാസിയായിട്ടാണ് അദ്ദേഹം മരിച്ചത്. കാരണം ജീവനും ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നത് അദ്ദേഹം വിസ്മരിച്ചില്ല.
അദ്ദേഹത്തിനുണ്ടായിരുന്ന ഈ ബോധ്യം ജീവിതത്തിൽ നമുക്കും ഉണ്ടായാൽ വീഴ്ചകൾക്കിടയിലും നാം ആഴത്തിൽ പ്രാർഥിക്കും. നാം കൂടുതൽ സ്നേഹിക്കും. വേഗത്തിൽ ക്ഷമിക്കും. മറക്കാതെ നന്മപ്രവൃത്തികൾ ചെയ്യും. അങ്ങനെ നാം ജീവിതം പൂർണമായി ജീവിക്കുകയും ചെയ്യും.
Tags : Sunday deepika