പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ നീല പത്മനാഭന്റെ വിഖ്യാത നോവൽ "തലൈമുറകൾ' അറുപതാം വർഷത്തിൽ...
വീട്ടിനകത്ത് അടുക്കളയിൽ നാഗു അക്കൻ കമിഴ്ന്നുകിടന്ന് തേങ്ങിത്തേങ്ങി കരയുന്നുണ്ട്. തിരവിയെ കണ്ടപ്പോൾ കരച്ചിൽ വർധിച്ചു. പാപ്പാത്തി അത്ത കിടന്നു ചാടിക്കൊണ്ടിരുന്നു. “എന്തിനെടീ കെടന്നു നിലവിളിക്കണത്? നിന്നെ ഇവിടെ ആരെങ്കിലും കൊല്ലണോ? ഇംസിക്കണോ? ഈ വീട്ടില് ഇത്തറ ദിവസം നീ ഇരുന്നല്ലോടീ, നിനക്ക് എന്തരു കൊറ അവൻ വരുത്തി? ഇവിടെ വരുമ്പോ നീ കിറുഞ്ചികിറുഞ്ചിയല്യോടീ ഇരുന്നത്. നീ പെണ്ണിന്റെ പരുവത്തിലായതുതന്നെ ഇവിടെ വന്നിട്ടല്ല്യോ.
പിന്നെ കൊഴുപ്പ് കേറിക്കേറി നീ ചെറിയ തുടിപ്പാണാ തുടിച്ചത്? വേറൊരുത്തനായിരുന്നെങ്കി അന്നു തന്നെ നിന്നെപ്പിടിച്ച് കറകറാന്നു വെളിയിൽത്തള്ളി കതകു അടച്ചുകളയുമായിരുന്നു... അവൻ ഒരു പാവം... അതുകൊണ്ട് അവൻ നോക്കി. ആറുമാസവും നോക്കി... പോയ ജമ്മത്തു നീ എന്തരു പാവം ചെയ്തൂട്ടോ എന്തോ. ഇപ്പം ദൈവംതന്നെ നിന്നെ ഇങ്ങനെ സൃഷ്ടിച്ചുകളഞ്ഞൂ..”
തിരവിയ്ക്കു ഒന്നും പിടികിട്ടില്ല. എന്താണ്? അക്കന് എന്താണ് ഒരു കുറവ്?. നാഗമ്മയുടെ അമ്മായിഅമ്മ പാപ്പാത്തിയുടെ ശകാരം കേട്ടുനിന്ന തിരവിയുടെ അപ്പാവ് നാഗരുപിള്ളയ്ക്ക് ഒന്നും മനസിലായില്ല. “അതെന്തരെന്നാണ് ഞാൻ കേക്കണത്? കല്യാണം കഴിച്ചുകൊടുത്ത് ആറുമാസമിരിക്കും. ഇപ്പം വന്ന് ഇങ്ങനെ പെണ്ണുവേണ്ടാ, വിളിച്ചോണ്ടു പോ എന്നു പറഞ്ഞാ ഇതെന്തരു വെള്ളരിക്കാപട്ടണമാ...?” അപ്പാവ് നെഞ്ചുരുകി ചോദിക്കുകയും ചെയ്തു.
നാഗമ്മയുടെ ഭർത്താവ് ശിവാനന്ദ പെരുമാളും (ശെവന്ത പെരുമാൾ) വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. “ഇപ്പം എനിയ്ക്കൊന്നും ഇല്ലാ, തല്ലിയുടച്ചു പറവാൻ. എന്നാൽ നാളെ പെണ്ണിന്റെ പ്രാക്കു വരരുതെന്ന് വച്ചു തന്നെയാണ് ഞാൻ ഇങ്ങനെയൊക്കെ ചുറ്റിവളച്ചു പറയണത്. എന്തിന്? ഒരു ലേഡീ ഡോക്ടറുടെയടുത്ത് അവളെ കൊണ്ടുചെന്നു പരിശോധിച്ചിറ്റ്... വേണ്ട, വേണ്ട ഞാനൊന്നും പറയണില്ല... മിണ്ടാതെ അവളെ വിളിച്ചോണ്ട് പോവൂടണം.”
നീല പത്മനാഭന്റെ തലൈമുറകൾ എന്ന നോവലിന്റെ കവാടം നമ്മൾ തുറക്കുകയാണ്. പ്രശസ്ത തമിഴ് - മലയാളം സാഹിത്യകാരനായ നീല പത്മനാഭൻ എഴുതിയ ഇതിഹാസ നോവലിന്റെ...
വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്ക്കുന്നുമുണ്ട്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്ക്കുന്നുമുണ്ട്.
തിരവിയുടെ ഈ അങ്കലാപ്പ്, ചോദ്യങ്ങൾ നീല പത്മനാഭന്റെ നെഞ്ചിൽ അമ്പ് പോലെ ഒരിക്കൽ തറച്ചതാണ്- തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നീല പത്മനാഭൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്ന കാലത്ത്!
അയൽവീട്ടിലെ കൗമാരക്കാരിയെ അവളുടെ ഭർത്താവും വീട്ടുകാരും ചേർന്ന് നടതള്ളിയ പാതിരാത്രിയിൽ തിരവിയെപ്പോലെ നീല പത്മനാഭനും അമ്പരന്നു നിന്നു. അന്നു ഉള്ളിൽക്കൊളുത്തിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയാണ് തലൈമുറകൾ എന്ന നോവലിന് ആധാരമെന്നു പറയാം.
നീല പത്മനാഭന്റെ മാസ്റ്റർപീസെന്ന് പല സാഹിത്യ നിരൂപകൻമാരും വിലയിരുത്തുന്ന തലൈമുറകൾ 1966 ഫെബ്രുവരി രണ്ടിനാണ് നോവലിസ്റ്റ് എഴുതി തുടങ്ങുന്നത്. അതായത് ഇന്നേയ്ക്ക് അറുപതു വർഷം മുൻപ്. അന്ന് നീല പത്മനാഭന് ഇരുപത്തിയെട്ട് വയസാണ്.
അതേ വർഷം സെപ്തംബർ മൂന്നിന് നോവൽ പൂർത്തിയായി. ഇടവിട്ടും, തുടർന്നുമുള്ള രചനയായിരുന്നു. രചനയ്ക്കെടുത്തത് വെറും മുപ്പത്തിയേഴ് ദിവസങ്ങൾ മാത്രം. 1968 ഫെബ്രുവരിയിൽ പുസ്തകം പുറത്തുവന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമൻ, റഷ്യൻ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട തലൈമുറകൾക്കു ലോകമെമ്പാടും വായനക്കാരുണ്ട്.
ആധുനിക ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിൽ ഒന്നായി പ്രശസ്ത തമിഴ് എഴുത്തുകാരനും നിരൂപകനുമായ കാ.നാ. സുബ്രഹ്മണ്യം തെരഞ്ഞെടുത്ത കൃതിയാണ് തലൈമുറകൾ.
തിരവിയിലെ ആത്മാംശം
നോവലിസ്റ്റിന്റെ കരൾ പിഴിഞ്ഞെടുത്ത നോവലിലെ തിരവി ഒരർഥത്തിൽ നീല പത്മനാഭൻ തന്നെയാണ്. തിരുവനന്തപുരം നഗരത്തിലെ ചെന്തിട്ട പ്രദേശത്താണ് നീല പത്മനാഭന്റെ ജനനം. കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ വേരുകളുള്ള കുടുംബത്തിൽ. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു അന്ന് ഇരണിയലും. നോവലിൽ ഏഴൂരു ചെട്ടിയാർമാരുടെ പാരമ്പര്യത്തിന്റെ ഗർവും ചുമന്നു നടക്കുന്ന വൈധവ്യത്തിനന്റെ വെള്ളത്തുണി ചുറ്റിയ തിരവിയത്തിന്റെ പ്രിയപ്പെട്ട മുത്തശി ഉണ്ണാമല ആച്ചി ഈ പൈതൃകത്തിന്റെ ഭാഗമാണ്.
തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് നിലനിന്ന ഒരു പ്രത്യേക ഭാഷാ ശൈലിയിൽ, ചെട്ടിയാർ സമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിൽ തലമുറകളുടെ കഥ പറയുന്നു നീല പത്മനാഭൻ. എന്നാൽ അക്കഥയുടെ വേരുകൾ നീണ്ടുപടരുന്നത് സമസ്തകാലത്തിലേക്കും, ഇന്നു തുടരുന്ന നെറികേടുകളിലേക്കുമാണ്.
തിരവിയുടെ കാഴ്ചകളിലൂടെയും ഓർമകളിലൂടെയുമാണ് നാഗമ്മ എന്ന ദുരന്ത കഥാപാത്രത്തെ വായനക്കാർ കാണുന്നത്. നാഗമ്മ തന്നിലേക്ക് എത്തിയ കഥ നീല പത്മനാഭന്റെതന്നെ വാക്കുകളിലൂടെ കേൾക്കാം.
“എൻജിനീയറിംഗ് അവസാന വർഷ പരീക്ഷയുടെ തലേരാത്രിയാണ് ഞാനാ സംഭവത്തിനു സാക്ഷിയാകുന്നത്. എനിക്കേറെ പ്രിയപ്പെട്ട എന്റെ ആച്ചി അക്കാലത്ത് സുഖമില്ലാതെ കിടക്കുകയാണ്. ഉള്ളിൽ ആ വേദനയുമായിരുന്നാണ് പഠിക്കുന്നത്. പെട്ടെന്നാണ് അടുത്ത വീട്ടിൽനിന്ന് ഉറക്കെയുള്ള ആക്രോശങ്ങളും കരച്ചിലും കേട്ടത്.
കഷ്ടിച്ച് 17 വയസുള്ള പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടുകാർ അവളുടെ വീട്ടിലേക്ക് മടക്കിക്കൊണ്ട് വന്നിരിക്കുകയാണ്. "ഇവൾ ഒരു പെണ്ണല്ല' എന്നും "സംശയമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കൂ’ എന്നുമൊക്കെ ഭർത്താവും ബന്ധുക്കളും അട്ടഹസിക്കുന്നുണ്ട്. മെലിഞ്ഞ് വിളർത്ത പെൺകുട്ടി ഒരു പ്രതിമ പോലെ നിൽക്കുന്നത് ഞാൻ കണ്ടു. വാതിൽപ്പടിമേൽ തളർന്നിരിക്കുകയാണ് പെൺകുട്ടിയുടെ അച്ഛൻ. ചേലത്തുമ്പുകൊണ്ട് വായ്പൊത്തി കരച്ചിലടക്കുന്നു അമ്മ.'
എന്തൊക്കെയോ ശാപവാക്കുകൾ പറഞ്ഞിട്ട് ഭർതൃവീട്ടുകാർ ഒരു കൊടുങ്കാറ്റ് പോലെ മടങ്ങിപ്പോയി. അന്നു രാത്രി എനിക്കു പഠിക്കുവാൻ കഴിഞ്ഞില്ല. എന്റെ ചെറുപ്പത്തിൽ വളരെ യാഥാസ്ഥിതികമായിരുന്നു ഗ്രാമവും സമുദായവും.
കൗമാരക്കാരികളായ പെൺകുട്ടികളെ (കൊമരികൾ) അന്ന് പുറത്തിറങ്ങുവാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പാവാടയും ദാവണിയുമണിഞ്ഞ ആ കുട്ടിയെ ദൂരെനിന്നു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
പെൺകുട്ടിക്ക് എന്തെങ്കിലും വൈകല്യമുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അക്കാലത്ത് വിവാഹിതയായ ഒരു പെൺകുട്ടിയെ ഭർത്താവ് ഉപേക്ഷിക്കുന്നത് മരണത്തിനു തുല്യമാണ്. അപമാനഭാരംകൊണ്ട് പെൺകുട്ടിയുടെ കുടുംബവും ആരോരുമറിയാതെ ഗ്രാമം ഉപേക്ഷിച്ച് എങ്ങോട്ടോ പോയി.
അധികം വൈകാതെ അവളുടെ ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. നാളുകൾ കടന്നപ്പോൾ ഞങ്ങളുടെ ഗ്രാമവും ആ പെൺകുട്ടിയെ മറന്നു. എനിയക്കു പക്ഷേ, അർധരാത്രിയിൽ ശാപവാക്കുകൾക്കുനടുവിൽ ഒന്നു കരയാൻപോലുമാകാതെ വിറങ്ങലിച്ചുനിന്ന എന്റെ അയൽക്കാരിയെ മറക്കാനേകഴിഞ്ഞില്ല.
നിഷ്കളങ്കയായ കൗമാരക്കാരിയെ ഉപേക്ഷിച്ച ഭർത്താവിനെ ഞാൻ വെറുത്തു. അയാളുടെ ക്രൂരതയും സ്വഭാവദൂഷ്യവുമാണ് പെൺകുട്ടിക്കുനേരെയുള്ള ആരോപണത്തിനു പിന്നിൽ എന്നു ഞാൻ വിശ്വസിച്ചു. ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഞാൻ കണ്ട ദൈന്യതയാണ് നാഗമ്മ എന്ന കഥാപാത്രത്തെ എനിക്കു നല്കുന്നത്.”
ജീവിതഗാഥ
1966ൽ നാഗമ്മയെ കേന്ദ്രകഥാപാത്രമാക്കി നീല പത്മനാഭൻ നോവലിന്റെ ഇഴകൾ നെയ്യുമ്പോൾ അവിടെ തലമുറകൾ സംഗമിക്കുകയായിരുന്നു. തമിഴിൽ വേരുകളാഴ്ന്ന മലയാളത്തിൽ ജീവിക്കുന്ന കുറേ മനുഷ്യരുടെ പച്ചയായ ജീവിതം നോവലിസ്റ്റ് തുറന്നുവച്ചു.
അവരുടെ ആചാരങ്ങളും, അന്ധമായ ചില വിശ്വാസങ്ങളും അഭിമാനവും, ദുരഭിമാനവും എല്ലാം. തിരവിയുടെ അമ്മ കുട്ടിയമ്മയും കുനാംങ്കാണി പാട്ടാവും പാട്ടാവിന്റെ ഭാര്യമാരായ പൊണമു ആച്ചിയും അണഞ്ചിപ്പിള്ള ആച്ചിയും, പിന്നെ തായിചിത്തിയും കോലാപ്പാ ചിത്തപ്പയും നിലാപ്പിള്ള ചിത്തിയും തിരവിയുടെ അനിയത്തി ശാലവും തലമുറകളിൽ ഇഴചേർന്നു.
തന്റെ അയൽക്കാരി പെൺകുട്ടി കന്നിപ്പെണ്ണായി സ്വന്തം വീടിന്റെ ഇരുമ്പഴിക്കുള്ളിൽ ഞെരിഞ്ഞമർന്ന കാലം നോവലിസ്റ്റ് അറിഞ്ഞിട്ടില്ല. എന്നാൽ അവൾ നാഗമ്മയായി മാറിയപ്പോൾ ചായ്പ്പുമുറിയിൽ ഇരുട്ടുമൂലയിൽ തന്നെ എപ്പോഴുമിരുന്നു.
"ആണുങ്ങൾ ആരും ഇല്ലാത്തസമയത്ത് അടുക്കള, തൊട്ടിക്കെട്ട് ഇവിടെയൊക്കെ പോകുമെന്നുള്ളതൊഴിച്ച് നടുത്തിണ്ണയിലേക്കുപോലും വന്നുകൂട. വെളിയിലും വെട്ടത്തിലും പൊയ്ക്കൂടല്ലോ. കന്നിപ്പെണ്ണല്ല്യോ...’ എന്ന് തിരവിയുടെ ഹൃദയം പറയുന്നുമുണ്ട്.
കുടുംബനാഥനായ തെരവിയുടെ അപ്പാവിന്റെ നടുവൊടിച്ചുകൊണ്ട് നാഗമ്മയുടെ വിവാഹം പൊടിപൂരമാകുന്നതും വായനക്കാർ കണ്ടു. കാപ്പുകെട്ടും, കുരവയും.. പിന്നെ മാമ്പഴനിറത്തിലെ മൂഹൂർത്തപ്പട്ട് ഉടുത്തിരുന്ന് നാഗമ്മ എന്ന കൗമാരക്കാരി തിരുമംഗല്യച്ചാർത്ത് അണിയുന്നതും...
ഓരോ ചടങ്ങിനും പാപ്പാത്തി അത്ത കണക്കുപറഞ്ഞ് വരദക്ഷിണച്ചുരുൾ (വരന് നല്കുന്ന സ്ത്രീധനം) വാങ്ങുന്നതും ഞെട്ടലോടെയാണ് വായനക്കാർ കണ്ടത്. ചെന്തിട്ട ഗ്രാമംവിട്ട് എങ്ങോട്ടോ പോയ്മറഞ്ഞ അയൽക്കാരിക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് നീല പത്മനാഭനും അറിയില്ല.
തലമുറകളിലെ നാഗമ്മ പക്ഷേ ദുരന്തങ്ങളിൽനിന്നു ദുരന്തങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത് വിവാഹിതനാകുന്ന ശെവന്ത പെരുമാളിന്റെ വീട്ടിലേക്ക് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി നാഗമ്മയെകൊണ്ടുവിടുന്നുണ്ട്. "ലാക്ഷസീര’ വീട്ടിൽ നാഗമ്മ നേരിടുന്ന യാതനകൾ മീൻകാരി വെള്ളാച്ചിയാണ് പറയുന്നത്.
“ആ എഴവെടുത്ത ചെട്ടിയാരു പുത്തൻ പൊണ്ടാട്ടി ആ ശിങ്കാരീര കൂടെയും മാപ്പിളയെ അടിച്ചോടിച്ചില്ല്യോ ആ ചൂവ. നിങ്ങടെ ബന്തക്കാരി അവളുടെ കൂടെയും ചേർന്നോണ്ട് നാഗുവിനെയിട്ട് ബയങ്കര അടിയല്യോ അടിയ്ക്കണത് അമ്മോ...''
നാഗമ്മയെ പുനർവിവാഹം ചെയ്യാൻ ധൈര്യംകാണിച്ച കുറ്റാലം എന്ന ചെറുപ്പക്കാരനെ ശെവന്തപെരുമാൾ കൊല ചെയ്യുന്നതോടെ ആ ദുരന്തചക്രം പൂർണമാവുകയാണ്.
പരീക്ഷയുടെ തലേന്നാൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നീല പത്മനാഭൻ കേട്ട "ഇവൾ പെണ്ണല്ല..’ എന്ന ആക്രോശത്തിനുള്ള ഉത്തരം നോവലിൽ തന്നെയുണ്ട്. നാഗമ്മയെ പരിശോധിച്ച ഡോ. റോസമ്മ തിരവിയോട് പറയുന്നുത് ""നിന്റെ മച്ചുനൻ ഒരു മണ്ടൻ’ എന്നാണ്. ശിവാനന്ദ പെരുമാളിന്റെ ബലഹീനതയാണ് നാഗമ്മയ്ക്കു നേരെയുള്ള ആരോപണമായി മാറിയതെന്നുള്ള സത്യത്തിൽ തിരവി എത്തുന്നിടത്തു കാവ്യനീതി നടത്തപ്പെടുന്നു.
ഒടുവിൽ തന്റെ അയൽക്കാരി പെൺകുട്ടി ഗ്രാമം വിട്ടുപോയതുപോലെ കീഴത്തെരുവുവിട്ട് ദൂരേക്ക് എങ്ങോ നാഗമ്മയെയും കുടുംബത്തെയും നീലപത്മനാഭൻ യാത്രയാക്കുകയാണ്. അങ്ങനെ, നോവലിസ്റ്റിന്റെ ഹൃദയത്തിനേറ്റ മുറിവ് ആയിരമായിരം വായനക്കാർ ഏറ്റുവാങ്ങുന്നു...
Tags : Sunday deepika