ഉത്തരാഖണ്ഡിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ മസൂറിയുടെ ശാന്തമായ വനപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പഴയ ദേവാലയമാണ് സെന്റ് ജോര്‍ജ് പള്ളി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാനവുമായ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നു കൂടിയാണിത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന വാസ്തുവിദ്യയാല്‍ മനോഹരമായ ദേവാലയം ഇന്ന് ചരിത്ര സ്മരണകള്‍ക്കൊപ്പം ഭീതിയുടെ കേന്ദ്രമായിക്കൂടിയാണ് നിലകൊള്ളുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1853ലാണ് ഈ പള്ളി സ്ഥാപിതമായത്. എന്നാല്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1826 മുതല്‍ തന്നെ ബ്രിട്ടീഷ് സൈനിക സെറ്റില്‍മെന്റുകള്‍ക്കൊപ്പം ആരംഭിച്ചിരുന്നു.
മുസൂറിയിലെ ലാന്‍ഡൂര്‍ കുന്നുകളിലെ ബലോറിലാ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം ബ്രിട്ടീഷ് ആര്‍മിയിലെ എൻജിനീയര്‍മാരാണ് രൂപകല്പന ചെയ്തത്. ക്ലാസിക് ഗോഥിക് ശൈലിയിലാണ് നിര്‍മാണം.
ഈ വാസ്തുഭംഗി തന്നെയാണ് ദേവാലയത്തെ ആകര്‍ഷകമാക്കുന്നത്. പള്ളിയുടെ ജനലുകളില്‍ പതിപ്പിച്ചിരിക്കുന്ന ചായംപൂശിയ ഗ്ലാസുകള്‍ ബെല്‍ജിയത്തില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. സൂര്യപ്രകാശം ഇതിലൂടെ കടന്നുവരുമ്പോള്‍ പള്ളിക്കുള്ളില്‍ മനോഹരമായ വര്‍ണങ്ങള്‍ വിരിയുന്നു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു പൈപ്പ് ഓര്‍ഗന്‍ ഇന്നും ഇവിടെയുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സംഗീത പാരമ്പര്യത്തിന്റെ അടയാളമാണിത്. പള്ളിക്കുള്ളിലെ അള്‍ത്താരയും ഇരിപ്പിടങ്ങളും മികച്ച ഗുണനിലവാരമുള്ള തേക്കും പൈന്‍ മരവും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
തുടക്കത്തില്‍ മസൂറിയില്‍ വിശ്രമത്തിനും ചികിത്സയ്ക്കുമായി എത്തിയിരുന്ന ബ്രിട്ടീഷ് സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ പള്ളി തുറന്നുകൊടുത്തത്.
1853ല്‍ പട്രീഷ്യന്‍ ബ്രദേഴ്സ് ഇവിടെ സെന്റ് ജോര്‍ജ് കോളജ് സ്ഥാപിച്ചതോടെ, പള്ളി സ്കൂളിന്റെ ഭാഗമായി മാറി. ഇന്നും സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആത്മീയ കേന്ദ്രമാണിത്.
ബ്രിട്ടീഷ് വൈസ്രോയിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മസൂറിയിലെ വേനല്‍ക്കാല വസതികളില്‍ താമസിക്കുമ്പോള്‍ ഈ പള്ളിയില്‍ ആരാധനയ്ക്കായി എത്താറുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് പരിചരണക്കുറവു മൂലം ദേവാലയം തകര്‍ന്നുതുടങ്ങി. ഇതിനു പിന്നാലെയാണ് ഇവിടം പ്രേതകഥകളുടെ ഇടമായി മാറിയത്. പള്ളിയോടു ചേര്‍ന്നുകിടക്കുന്ന പഴയ ബ്രിട്ടീഷ് കാലഘട്ടത്തിലെ സെമിത്തേരിയാണ് ഭീതിയുടെ പ്രധാന കേന്ദ്രം.
18ഉം 19ഉം നൂറ്റാണ്ടുകളില്‍ മസൂറിയില്‍ കോളറയും മറ്റു മഹാമാരികളും പടര്‍ന്നുപിടിച്ചപ്പോള്‍ മരിച്ച നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇവിടെയാണ് അടക്കംചെയ്തിരിക്കുന്നത്.
രാത്രികാലങ്ങളില്‍ മഞ്ഞുമൂടിയ കല്ലറകള്‍ക്കിടയില്‍ വെളുത്ത വസ്ത്രംധരിച്ച രൂപങ്ങള്‍ നടക്കുന്നത് കണ്ടിട്ടുള്ളതായി സമീപവാസികള്‍ പറയാറുണ്ട്. പ്രത്യേകിച്ച്, അകാലത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ കരച്ചില് കാറ്റില്‍ കേള്ക്കാറുണ്ടെന്നത് ഇവിടത്തെ ഒരു പതിവുകഥയാണ്.
പള്ളിയിലെ പ്രശസ്തമായ പഴയ പൈപ്പ് ഓര്‍ഗനുമായി ബന്ധപ്പെട്ട് വിചിത്രമായ ചില അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പള്ളി പൂട്ടിക്കഴിഞ്ഞ് അര്‍ധരാത്രിയില്‍ ആരുമില്ലാത്ത സമയത്ത് ഉള്ളില്‍നിന്ന് ഓര്‍ഗന്‍ സംഗീതം കേള്‍ക്കാറുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നു.
പഴയ കാലത്തെ സൈനിക ചാപ്ലയിന്മാരുടെ ആത്മാക്കള്‍ ഇന്നും ആരാധന നടത്താന്‍ എത്തുന്നതാണെന്നാണ് പ്രാദേശിക വിശ്വാസം. സെന്റ് ജോര്‍ജ് കോളജിനും പള്ളിക്കും ചുറ്റുമുള്ള പാതകള്‍ രാത്രിയില്‍ അതീവ ഭയാനകമാണ്. മസൂറിയിലെ കനത്ത മഞ്ഞില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന നിഴല്രൂപങ്ങളെക്കുറിച്ച് സ്കൂളിലെ പഴയ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി കഥകളുണ്ട്. പള്ളിയുടെ ഗോപുരത്തിനുമുകളില്‍ ചില രാത്രികളില്‍ വിചിത്രമായ വെളിച്ചം കാണാറുണ്ടെന്നും പറയപ്പെടുന്നു.
സെന്റ് ജോര്‍ജ് പള്ളി സ്ഥിതിചെയ്യുന്ന ലാന്‍ഡൂര്‍ പ്രദേശം തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. പള്ളിക്കടുത്തുള്ള റോഡിലൂടെ തലയില്ലാത്ത ഒരു ബ്രിട്ടീഷ് വനിത കുതിരപ്പുറത്ത് സഞ്ചരിക്കാറുണ്ടെന്നത് മസൂരിയിലെ ഏറ്റവും പ്രശസ്തമായ പ്രേതകഥയാണ്. ഈ ആത്മാവ് പള്ളിയുടെ പരിസരത്തും ദൃശ്യമാകാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
മസൂറിയിലെ സാധാരണ ടൂറിസ്റ്റ് പാതകളില്‍നിന്ന് അല്പം മാറിയിരിക്കുന്നതിനാല്‍ സാഹസിക സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരുമാണ് ഇവിടെയെത്തുന്നവരില്‍ അധികവും.
ഒരു കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തിക്കൊണ്ട്, പകല്‍ വെളിച്ചത്തില്‍ വിസ്മയിപ്പിക്കുന്ന ഗോഥിക് വാസ്തുവിദ്യയായി നിലകൊള്ളുന്ന ഈ ദേവാലയം, രാത്രിയുടെ പുതപ്പിനുള്ളില്‍ ഒരു നിഗൂഢ സാമ്രാജ്യമായി മാറുന്നുവെന്ന് പലരും വിശ്വസിക്കുന്നു.
അര്‍ധരാത്രിയില്‍ ലാന്‍ഡൂര്‍ കുന്നുകളെ പുണരുന്ന മഞ്ഞില്‍, അദൃശ്യമായ വിരലുകള്‍ ഓര്‍ഗന്‍ കട്ടകളില്‍ സംഗീതം മീട്ടുമെന്നുകേട്ടാൽ നമുക്കതു കഥയെന്നു തള്ളിക്കളയാം. എന്നാല്‍ ഈ കഥകൾ വിശ്വസിക്കുന്നവരാണ് പ്രദേശവാസികളില്‍ അധികവും.
Tags : Sunday deepika