സത്യവും വസ്തുതകളും ആദ്യമേ കൊല്ലപ്പെടുക എന്ന പതിവിനൊപ്പംതന്നെ നൂറുമടങ്ങ് എഐ പടങ്ങളും വീഡിയോകളും ജനിക്കുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്നതിനും സാക്ഷ്യംവഹിക്കുന്നതായിരുന്നു, ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ ആരംഭിച്ച ഇറാൻ-ഇസ്രയേൽ-അമേരിക്ക യുദ്ധം.
യാഥാർഥ്യമേത് വ്യാജമേത് എന്നു തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടിവരുന്ന പടങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിലുള്ള മികവ് അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്ന നിർമിതബുദ്ധി ടൂളുകളുടെ വൻതോതിലുള്ള രംഗപ്രവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധം, സ്വാഭാവികമായും ഐഐ യുദ്ധവുമായി എന്നതാണ് വസ്തുത.
യുദ്ധം ആരംഭിച്ചതോടെ ഇന്റർനെറ്റ്, വാർത്താവിനിമയ മാർഗങ്ങൾ ഏറെക്കുറെ പൂർണമായും റദ്ദായ/റദ്ദാക്കിയ ഇറാനിലും, അതീവ കർക്കശമായ സെൻസറിംഗ് നടപ്പാക്കിയ ഇസ്രയേലിലും ശരിക്കും നടക്കുന്നതെന്താണെന്ന് പുറംലോകം അറിയാതിരിക്കുകയോ, വളരെ വൈകിമാത്രം അറിയുകയോ ചെയ്ത പശ്ചാത്തലത്തിൽ, ആയുധങ്ങൾക്കൊപ്പം ആശയങ്ങൾക്കൊണ്ടുമുള്ള പോരിന് കരുത്തേകാൻ കൃത്രിമമാർഗങ്ങൾ തേടുകയെന്നത് സ്വാഭാവികവുമായി.
മുൻ യുദ്ധങ്ങളിൽനിന്നു വ്യത്യസ്തമായി, ഏറെക്കുറെ ആകാശത്തു മാത്രമായിരുന്ന പോരിൽ, ഐഐ പടങ്ങളും വീഡിയോകളും ഏറെയും വിമാനങ്ങളുടേയും മിസൈലുകളുടേയും ഡ്രോണുകളുടേതും ആവുകയും ചെയ്തു.
യുദ്ധത്തിലെ മൂന്നു പ്രധാന കക്ഷികളും ഇതിൽ ഒപ്പത്തിനൊപ്പം നിന്നു. ഡസൻ കണക്കിന് സേനാ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന ഇറാന്റെ എയർബേസുകൾ പൂർണമായി നശിപ്പിച്ചുവെന്നും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം പാടേ തകർത്തുവെന്നും ഇസ്രയേലിന്റെ എഫ്35 പോർവിമാനം ഇറാൻ മിസൈലുകൾ വീഴ്ത്തിയെന്നുമൊക്കെയുള്ള നൂറുകണക്കിന് എഐ വീഡിയോകൾ യുദ്ധദിനങ്ങളിൽ പറന്നുനടന്നു. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ പാടുപെട്ടവരാണ് ഏറെയും.
മുൻകാല യുദ്ധ, സംഘർഷ വാർത്താ റിപ്പോർട്ടുകളിൽനിന്നു വ്യത്യസ്തമായി, എഐയുടെ ആവിർഭാവത്തിനു ശേഷമുള്ള പൂർണതോതിലുള്ള യുദ്ധമായിരുന്നു ഇതെന്നത് വാർത്തകളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നത് പലപ്പോഴും അസാധ്യവുമാക്കി.
എഐയ്ക്ക് ഒപ്പം പണ്ടത്തെപ്പോലെ മൈക്രോസോഫ്റ്റ് ഫ്ളൈറ്റ് സിമുലേറ്റർ ദൃശ്യങ്ങളും സത്യമെന്ന ഉറപ്പുനൽകലിന്റെ അകമ്പടിയോടെ സാമൂഹ്യ മാധ്യമങ്ങളിൾ യഥേഷ്ടവും ചിലപ്പോൾ മുഖ്യധാരാ വാർത്താ ചാനലുകളിലും പങ്കുവയ്ക്കപ്പെട്ടു.
ഇറാനിൽ വീണ അമേരിക്കയുടെ എഫ്15ഇ വിമാനത്തിന്റെ രണ്ടു പൈലറ്റുമാരിലൊരാളെ അമേരിക്കൻ സേന രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോകൾ, ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടും റിപ്പബ്ലിക്കൻ പാർട്ടിയിലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം മൈക്ക് ലോലെറും പങ്കുവച്ചത് എഐ ആയിരുന്നുവെന്ന് വ്യക്തമായത് ഏറെ വൈകിയാണ്.
"കാൾ ഓഫ് ഡ്യൂട്ടി’ എന്ന അതിപ്രശസ്തമായ വീഡിയോ ഗെയിമിലെ ഫ്രെയിമുകൾ പോലും, ഇറാനെതിരേയുള്ള അമേരിക്കയുടെ ആക്രമണരംഗങ്ങളെന്ന പേരിൽ വാർത്താ ചാനലുകൾക്ക് നൽകിയത് വൈറ്റ്ഹൗസിൽനിന്നു തന്നെയായിരുന്നു.
ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങളിൽ എയർപോർട്ടിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായി എന്നത് വാസ്തവമാണെന്നിരിക്കേ, തകർന്നകെട്ടിടങ്ങളുടെയും വിമാനത്താവളത്തിന്റെയും ദൃശ്യങ്ങളെന്ന പേരിൽ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലുകൾ നൽകിയ പല ക്ലിപ്പിംഗുകളും ഐഐ നിർമിതമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.
Tags : Sunday deepika