ശാസ്ത്രജ്ഞർക്ക് അദ്ഭുതമായി, ആ ബാക്ടീരിയകൾ! അതിജീവനത്തിനായി വിചിത്രതന്ത്രങ്ങള് പയറ്റുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതോ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഗുഹാന്തരങ്ങളിൽ!
ആധുനിക മരുന്നുകളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിപുരാതന ബാക്ടീരിയകൾ തെക്കന്‍ ന്യൂ മെക്സിക്കോയിലെ ചിഹുവാഹുവന് മരുഭൂമിക്ക് 1,604 അടി താഴെയുള്ള "ലെചുഗില്ല' ഗുഹയിലാണുള്ളത്.
മനുഷ്യവാസമോ, സൂര്യപ്രകാശമോ ഇല്ലാത്ത ഇരുണ്ട ലോകത്ത് അതിജീവനത്തിനായി പരസ്പരം കൊന്നും തിന്നും നടത്തുന്ന സൂക്ഷ്മജീവികളുടെ പോരാട്ടങ്ങൾ പുതിയ തരം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമാകുകയാണ്.
വിചിത്രമായ അതിജീവനം
ബാക്ടീരിയകള്‍ അത്യന്തം വിചിത്രമായ രീതികളാണ് അതിജീവനത്തിനായി സ്വീകരിക്കുന്നത്. ചിലത്, പാറകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുമ്പോള്‍ മറ്റു ചിലത്, സഹജീവികളെ വേട്ടയാടി തിന്നുന്ന രീതിയാണ് പ്രകടിപ്പിക്കുന്നത്.
"മഴക്കാടുകളിലെ വേട്ടക്കാരെപ്പോലെ മറ്റു സൂക്ഷ്മജീവികളെ പിടികൂടി കുത്തിക്കൊല്ലുന്ന തരം ബാക്ടീരിയകളെ ഇവിടെ കാണാം' -അമേരിക്കയിലെ അലബാമ സര്‍വകലാശാല പ്രഫസര്‍ ഹാസല്‍ ബാര്ട്ടന് പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മത്സരമാണ് ഇവയെ അത്ഭുതകരമായ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നത്.
മരുന്നുകളെ തോല്‍പ്പിക്കും
ആധുനിക വൈദ്യശാസ്ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ "ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്' അഥവാ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യനിര്‍മിതമല്ലെന്ന് ഈ പഠനം തെളിയിക്കുന്നതായി ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.
ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പേ, ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള ജനിതകശേഷി ആര്‍ജിച്ചിരുന്നു. ഗുഹയില്‍നിന്നു കണ്ടെത്തിയ "പേനിബാസിലസ്' എന്നയിനം ബാക്ടീരിയകൾ, നാല്പത് ആന്റിബയോട്ടിക്കുകളില്‍ ഇരുപത്തിയാറ് എണ്ണത്തെയും പ്രതിരോധിക്കുന്നതായി കണ്ടെത്തി.
ഇതില്‍ മാരകമായ എംആര്‍എസ്എ ബാക്ടീരിയകള്‍ക്കെതിരേ അവസാനവട്ട മരുന്നായി ഉപയോഗിക്കുന്ന ഡാപ്റ്റോമൈസിന് പോലെയുള്ള ശക്തമായ മരുന്നുകളും ഉള്‍പ്പെടുന്നതായി ഗവേഷകർ പറഞ്ഞു.
പുതിയ മരുന്നുകൾ
മനുഷ്യസമ്പര്ക്കമില്ലാത്ത ഗുഹകളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബാക്ടീരിയകള്‍ ആര്‍ജിച്ച പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നതുവഴി, ഭാവിയില്‍ സൂപ്പര്‍ ബഗുകളെ നേരിടാന്‍ പുതിയതരം ഔഷധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.
Tags : Sunday deepika