1989ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമയാണ് "ഡെഡ് പോയറ്റ്സ് സൊസൈറ്റി'. അമേരിക്കൻ സംവിധായകനായ പീറ്റർ വിയർ സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു അധ്യാപകകഥാപാത്രമായി അഭിനിയിച്ച റോബിൻ വില്യംസ് ആണ് നായകൻ. ജീവിതത്തിന്റെ അർഥം, യുവത്വത്തിന്റെ സ്വപ്നങ്ങൾ, ആത്മധൈര്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകളിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.
കഥ നടക്കുന്നത് 1954 കാലഘട്ടത്തിലെ ഒരു ബോർഡിംഗ് സ്കൂളിലാണ്. കർശനമായ നിയമങ്ങളും കടുത്ത നിയന്ത്രണവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എന്നത് പണവും പ്രൗഢിയും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള ഒരു യാത്രയായാണ് അവതരിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ സമ്മർദങ്ങളും അനുസരിച്ച് മുന്നോട്ടുപോവുകയാണ് അവരുടെ പതിവ്.
ഈ സ്കൂളിലേക്ക് ജോണ് കീറ്റിംഗ് എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ കടന്നുവരുന്നു. മറ്റ് അധ്യാപകരെപ്പോലെയല്ല അദ്ദേഹം. അവർ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്പോൾ, കീറ്റിംഗ് ചെയ്യുന്നത് വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജീവിതമെന്നത് പരീക്ഷകളുടെയും മാർക്കുകളുടെയും മാത്രം കാര്യമല്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.
ഒരു ദിവസം കീറ്റിംഗ് അവരോടു പറഞ്ഞു: ""കാർപെ ഡിയെം''. ഈ ദിവസം പ്രയോജനപ്പെടുത്തുക എന്ന് മലയാളത്തിൽ ഈ ലാറ്റിൻ പ്രയോഗത്തെ പരിഭാഷപ്പെടുത്താം. ജീവിതം വളരെ ഹ്രസ്വമാണെന്നും തന്മൂലം ഓരോ ദിവസവും അർഥവത്തായി ജീവിക്കണമെന്നുമാണ് അദ്ദേഹം അവരെ ഓർമിപ്പിച്ചത്. ""നിങ്ങളുടെ ജീവിതം സാധാരണമായിരിക്കരുത്''- അദ്ദേഹം പറഞ്ഞു. ""അത് അതുല്യമായിരിക്കണം''.
ഈ വാക്കുകൾ വിദ്യാർഥികളിൽ വലിയ സ്വാധീനംചെലുത്താൻ തുടങ്ങി. അവരിൽ ചിലർ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ഭാവന ചെയ്യാനാരംഭിച്ചു. ചിലർ അസാധാരണമായ ധൈര്യത്തോടെ പുതിയ വഴികൾ തെരഞ്ഞെടുത്തു. എന്നാൽ, മറ്റു ചിലരാകട്ടെ ഭയത്തിലും സംശയത്തിലും കുടുങ്ങിക്കിടന്നു. അവർ പല കാര്യങ്ങളും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവച്ചു.
ഈ കഥ ഒരു സുപ്രധാന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ അത് അകാരണമായി മാറ്റിവയ്ക്കുന്നുവെന്ന യാഥാർഥ്യം. ഉദാഹരണമായി, സത്യത്തിനും നീതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ട സാഹചര്യം വരുന്പോൾ അതു പിന്നീടാകാമെന്നു കരുതി നീട്ടിവയ്ക്കുന്നു.
അല്ലെങ്കിൽ, ഒരാളെ സഹായിക്കേണ്ട അവസരം വരുന്പോൾ അതിനു സമയമായിട്ടില്ലെന്നു പറഞ്ഞ് മുന്നോട്ട് അതു മാറ്റിവയ്ക്കുന്നു. ജീവിത നവീകരണത്തിന്റെ കാര്യം വരുന്പോഴും നാം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ഇതുപോലെയായിരിക്കും. ഇനിയും സമയമുണ്ടല്ലോ, അല്പംകൂടി കഴിഞ്ഞിട്ടാവാം എന്ന ചിന്താഗതി.
എന്നാൽ ജീവിതം ഒരിക്കലും നമുക്കായി കാത്തുനിൽക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ദൈവവചനം പറയുന്നത്: ""ഇതാണ് സ്വീകാര്യമായ സമയം; ഇതുതന്നെയാണ് രക്ഷയുടെ ദിവസം'' (2 കോറി 6:2). ഇതേ ആശയം ഏശയ്യാ പ്രവാചകൻ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ""ദൈവത്തെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുവിൻ.
അവിടന്ന് സമീപമുള്ളപ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുവിൻ'' (55:6). ഒരാൾക്ക് അതിമനോഹരമായൊരു ക്ലോക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അതു പ്രവർത്തനരഹിതമായി. അപ്പോൾ ആ ക്ലോക്കിന്റെ ഉടമ സ്വയം പറഞ്ഞു: "ഇതു നാളെ റിപ്പയർ ചെയ്യാം.' എന്നാൽ ആ ക്ലോക്കെടുത്ത് സ്വയം അതു നന്നാക്കാനോ അതു സാധ്യമല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് നന്നാക്കിക്കാനോ അയാൾ തുനിഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് അയാളെ സന്ദർശിക്കാനെത്തി. നിശ്ചലമായ ആ ക്ലോക്ക് കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ""നിങ്ങൾ എന്തുകൊണ്ടാണ് ഈ ക്ലോക്ക് നന്നാക്കാത്തത്?'' ഉടനെ ഉടമസ്ഥൻ പറഞ്ഞു: ""ഈ ക്ലോക്ക് നിന്നുപോയിട്ട് കുറേനാളായി. ഇതു നന്നാക്കിയിട്ട് വലിയ കാര്യമില്ലെന്നു തോന്നി.''
നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചെയ്യേണ്ട പലകാര്യങ്ങളും നാം പലപ്പോഴും മാറ്റിവയ്ക്കും. എന്നാൽ കുറേക്കഴിയുന്പോൾ അതിന്റെ പ്രാധാന്യം നമുക്കു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നാം ഒരിക്കലും അവ ചെയ്യുകയുമില്ല. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം മുരടിച്ചു നിൽക്കുന്നതിനെക്കുറിച്ച് അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.
നമ്മുടെ ആധ്യാത്മികജീവിതം മുരടിച്ചാണോ ഇപ്പോൾ ഇരിക്കുന്നത്? എങ്കിൽ അതിന്റെ കാരണം "പിന്നീടാവാം' എന്ന നമ്മുടെ നിലപാടാണ്. ഈ നിലപാടിൽനിന്നു കരകയറണമെങ്കിൽ സങ്കീർത്തകനെപ്പോലെ നമ്മളും പ്രാർഥിക്കണം, ""ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ ഹൃദയവിജ്ഞാനം നേടട്ടെ'' (90:12) എന്ന്.
വളരെ വേഗം കടന്നുപോകുന്നതാണ് നമ്മുടെ ദിവസങ്ങളും വർഷങ്ങളും. കീറ്റിംഗ് വിദ്യാർഥികളെ അനുസ്മരിപ്പിച്ചതുപോലെ ഇപ്പോഴത്തെ ഈ നിമിഷം, അല്ലെങ്കിൽ ഈ ദിവസം നമുക്ക് ഏറ്റവും പ്രയോജനപ്പെട്ടതായി മാറ്റാം. നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ ക്ലോക്ക് നിലച്ചുപോയിട്ടുണ്ടോ? എങ്കിൽ, എത്രയുംവേഗം ആ ക്ലോക്ക് നന്നാക്കി അതു പ്രവർത്തനക്ഷമമാക്കാം. ഇനിയും അതു മാറ്റിവയ്ക്കാൻ നാം ഇടയാക്കരുത്.
ആധ്യാത്മികജീവിതത്തിലെന്നപോലെ, ജീവിതത്തിന്റെ സർവമേഖലകളിലും നന്നായി പോകുവാൻ നമുക്കു ശ്രദ്ധയുണ്ടാകണം. അതു നാളെയാകട്ടെ എന്നു കരുതി ഒരിക്കലും മാറ്റിവയ്ക്കരുത്. കാരണം, നമുക്ക് എത്ര നാളെകൾ ഉണ്ടാകുമെന്ന് ദൈവത്തിനു മാത്രമേ അറിവുള്ളൂവല്ലോ.
Tags : Sunday deepika