ഡോ. റാൽഫ് എഫ്. വിൽസൺ എഴുതിയ 'ഓശാനയുടെ ദൃക്സാക്ഷി: രാജകീയപ്രവേശം' (Eyewitness to Palm Sunday: The Triumphal Entry) എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരം.
ഞാൻ യാക്കോബ്. ബെത്ഫാഗേയിലെ എന്റെ വീട്ടിലേക്ക് ഇവിടെനിന്നു സുമാർ രണ്ടു മൈൽ ദൂരമേയുള്ളു. ഒലിവുമല കടന്നു ബഥാനിയായിലേക്കു പോകുന്നവഴിയിലുള്ള ചെറിയ ഗ്രാമം. ഞാനിപ്പോൾ ജറൂസലെമിലെത്തിയത് വിശ്വസിക്കാനാകാത്ത ഒരു കാര്യം അറിഞ്ഞാണ്. പക്ഷേ, അപ്പോഴേക്കും വൈകി. കേട്ടതു ശരിയാണ്. ഗൊൽഗോഥായിൽനിന്നുള്ള വഴിയേ പട്ടണത്തിലേക്കു വന്നവരാണു പറഞ്ഞത്, യേശുവിനെ ഗാഗുൽത്തായിലേക്കു കൊണ്ടുപോയെന്ന്.
പെട്ടെന്ന് എന്റെ തലമുടിയിഴകളിലുണ്ടായിരുന്ന ഒരു കൈ വഴുതിപ്പോയതുപോലെ. എനിക്ക് ഇരിക്കണമെന്നു തോന്നി. പൊടിനിറഞ്ഞ ഒരു പാറയിലേക്ക് ഇരിക്കവേ ചിലരെന്റെ സമീപത്തുകൂടെ എന്തോ അടക്കം പറഞ്ഞ് നടന്നുപോയി. ഗാഗുൽത്തായിൽ എന്തോ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഞാൻ ഇപ്പറഞ്ഞ യേശുവിനെ ആദ്യമായി കണ്ടത്. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. ഇപ്പോൾ പോയാൽ അവസാനമായിട്ടൊന്നുകൂടി കാണാം. ഗൊൽഗോഥ കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലമാണെന്നും പാറയിടുക്കുകളിൽ തലയോടുകളും അസ്ഥികളും ചിതറിക്കിടപ്പുണ്ടെന്നുമൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞങ്ങളാരും അങ്ങോട്ടു പോകാറില്ല. അവിടേക്കാണ് യേശുവിനെ കൊണ്ടുപോയിട്ടുള്ളതെങ്കിൽ... എനിക്കതു കാണണ്ട.
അപ്പൻ പറഞ്ഞയച്ചതാണ് എന്നെ. അദ്ദേഹം രണ്ടു ദിവസം മുന്പ് ഞങ്ങളുടെ ഗോതന്പുവയലിലെ വരന്പിൽനിന്നു കാൽ വഴുതി വീണതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഒരിക്കൽ ബഥാനിയായിലെ തന്റെ സ്നേഹിതനായ ലാസറിന്റെ വീടിനടുത്തുള്ള മാതളനാരകത്തോട്ടത്തിൽ വച്ചാണ് അപ്പൻ യേശുവിനെ ആദ്യമായി കണ്ടത്.
ആൾക്കൂട്ടത്തോടു കഥകൾ പറയുകയായിരുന്നത്രേ. പിന്നീട് അടുത്തെവിടെ യേശു എത്തിയാലും അപ്പൻ വയലിലാണെങ്കിലും ഓടിപ്പോകും. പണിക്കാരും ചീത്ത സ്ത്രീകളെന്നു പറഞ്ഞ് നാട്ടുകാർ അധിക്ഷേപിച്ചിരുന്നവരും വീടില്ലാത്തവരും മീൻപിടിത്തക്കാരുമൊക്കെ യേശു പറയുന്ന കഥകൾ കേൾക്കാനെത്തും. ചിലപ്പോൾ സോളമന്റേതുപോലെ കവിതകൾ ആലപിക്കും.
ഗലീലിയയിലെ മലഞ്ചെരുവിൽ വച്ചാണ്, ""ആത്മാവിൽ ദരിദ്രരേ നിങ്ങളാണു ഭാഗ്യവാന്മാർ! സ്വർഗം നിങ്ങളുടേത്''എന്നു തുടങ്ങുന്ന കവിത ചൊല്ലിയത്. അതൊരു മധുരഭാഷണമായി ചിലർക്കു തോന്നി. എന്തായാലും ജറൂസലേമിന്റെ പുറംപോക്കിലുള്ളവരും അനാഥരുമായവരും മാത്രമല്ല, ചില ധനവാന്മാരും അവനെ വിട്ടുമാറാതെ നടന്നു.
ആളുകൾ ഭക്ഷണം കഴിക്കാതെ കേട്ടിരിക്കും. പങ്കുവച്ചാൽ തികയാത്തതൊന്നുമില്ലെന്ന് യേശു പറഞ്ഞതുകേട്ട് കൈയിലുണ്ടായിരുന്ന അപ്പവും പഴങ്ങളും മീനുമൊക്കെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാറുണ്ട്. യേശുവും അവരുടെകൂടെ കൂടും.
അപ്പൻ ഒരിക്കൽ അമ്മയോടു പറയുന്നതു കേട്ടു. ""സലോമീ, അദ്ദേഹം മനുഷ്യനല്ലെന്നു തോന്നുന്നു കേട്ടോ. നീ കേട്ടിട്ടില്ലേ ഗലീലിയയുടെ മറുകരയിലെ മഗ്ദലേനയിൽനിന്നുള്ള മറിയത്തെ. ഇന്നലെ ജറൂസലെം ദേവാലയത്തിനടുത്തേക്ക് നമ്മുടെ പ്രമാണിമാരെല്ലാം ചേർന്ന് അവളെ യേശുവിന്റെ മുന്നിലെത്തിച്ച്, വ്യഭിചാരത്തിൽ പിടിച്ചതാ കല്ലെറിഞ്ഞു കൊല്ലട്ടേയെന്നു ചോദിച്ചു.
""എന്നിട്ട്..?''
""ഒന്നുമില്ല, കല്ലുകൾ താഴെയിട്ട് ആളുകൾ നൊടിയിടയിൽ ദേവാലയ പരിസരത്തെ ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു.''""അതെങ്ങനെയാ?''
യേശു പറഞ്ഞു: ""പാപമില്ലാത്തവർ മാത്രമേ കല്ലെറിയാവൂ''
""അവർക്കറിയാം നുണ പറഞ്ഞ് കല്ലെറിയാൻ തുനിഞ്ഞാൽ യേശു മുഖത്തുനോക്കി ഓരോരുത്തരുടെയും രഹസ്യങ്ങൾ വായിക്കുമെന്ന്. സലോമീ, ഉറപ്പാ അദ്ദേഹം മനുഷ്യനല്ല.''
ഇതൊക്കെ കേട്ടുകേട്ട് എനിക്കും യേശുവിനെ കാണണമെന്നുണ്ടായിരുന്നു. കണ്ടു, ഒരിക്കൽ മാത്രം.
കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ കഴുതപ്പുറത്താണ് യേശു ഇതിലേ കടന്നുപോയത്. ആർപ്പു വിളിച്ചവർ അന്നു കൈയിലേന്തിയിരുന്ന ഒലിവു ചില്ലകൾ ദേവാലയത്തിലേക്കുള്ള നിരത്തിനപ്പുറം ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ട്. അവയിലെ ഇലകൾ കൊഴിഞ്ഞിട്ടുപോലുമില്ല.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അപരിചതരായ രണ്ടുപേർ ഞങ്ങളുടെ വീട്ടിലെത്തിയത്. അവർ ആരോടും ചോദിക്കാതെ ഞങ്ങളുടെ പെൺകഴുത സാറായിയെ കെട്ടിയിട്ടിരുന്നിടത്തുനിന്ന് അഴിക്കാൻ തുടങ്ങി. കണ്ടാൽ തോന്നും സാറായി അവരുടേതായിരുന്നെന്ന്. ഞാൻ ഓടിച്ചെന്ന് അപ്പനെ വിളിച്ചു. അദ്ദേഹം ഓടിവന്നു.
""എന്തായിത്, നിങ്ങളാരാണ്?''
""ഞങ്ങൾ യേശുവിന്റെ ശിഷ്യരാണ്. അദ്ദേഹമാണു പറഞ്ഞത്, ഇതിനെ അഴിച്ചുകൊണ്ടു ചെല്ലാൻ. ആരെങ്കിലും ചോദിച്ചാൽ യേശുവിന് ഇതിനെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ വിട്ടുതരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ ധൈര്യത്തോടെ ഞങ്ങൾ ഇതിനെ അഴിച്ചത്'' ആഗതർ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ജാള്യതയെ മറയ്ക്കാനായില്ല.
യേശുവെന്നു കേട്ടതേ അദ്ദേഹത്തിന്റെ താപം കെട്ടുപോയി.
""യേശുവോ... അദ്ദേഹമിപ്പോൾ എവിടെയാണ്.''
"" ഇപ്പോൾ ജറൂസലെമിലേക്കു നടന്നിട്ടേയുള്ളു.''
""അദ്ദേഹം മഹാഗുരുവാണ് കേട്ടോ. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ മണിക്കൂറുകൾ കേട്ടിരുന്നിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചു മറ്റാരും പറഞ്ഞു ഞാൻ മുന്പു കേട്ടിട്ടില്ല. രണ്ടു ദിവസം മുന്പ് അദ്ദേഹം ബഥാനിയായിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. അന്നു ലാസറിന്റെ വീട്ടിൽനിന്നായിരുന്നല്ലോ അദ്ദേഹം അത്താഴം കഴിച്ചത്.''
അപ്പൻ സാറായിയെ അഴിച്ചു. ""എനിക്കുള്ളതെന്തും അങ്ങേക്ക് ആവശ്യമുള്ളപ്പോൾ എടുത്തോളാൻ ഞാൻ പറഞ്ഞിരുന്നു.''
""ആവശ്യം കഴിഞ്ഞാലുടനെ ഞാൻ തന്നെ ഇതിനെ തിരിച്ചുകൊണ്ടുവന്നുകൊള്ളാം.'' ശിഷ്യന്മാരിൽ ഒരാൾ പറഞ്ഞു.
""അപ്പാ, എന്നാൽ ഞാനും പോകാം. സാറായിക്ക് ഇവരെ പരിചയമില്ലല്ലോ. യേശുവിനും ശിഷ്യർക്കും കാര്യം എളുപ്പമാകുകയും ചെയ്യും. ഞാൻ തന്നെ തിരിച്ചും കൊണ്ടുവരാം.''
""എങ്കിൽ അവനും പോരട്ടെ. കഴുതയും പ്രശ്നമുണ്ടാക്കാതിരിക്കുമല്ലോ.'' ശിഷ്യരിൽ ഒരാൾ പറഞ്ഞു.
അപ്പൻ സമ്മതിച്ചു. അങ്ങനെ, ഞാൻ മറക്കാനാകാത്ത ആ യാത്രയുടെ ഭാഗമായി. ഞങ്ങൾ കുറച്ചുദൂരം ചെന്നപ്പോൾ യേശുവും ശിഷ്യരും കുറച്ചു നാട്ടുകാരും കാത്തുനിൽക്കുന്നതു കണ്ടു. ഞാനാദ്യമായാണ് അദ്ദേഹത്തെ കണ്ടത്. കഴുതയുമായി ഞങ്ങൾ വരുന്നതു കണ്ടപ്പോൾ യേശുവിനടുത്തുണ്ടായിരുന്ന ആളുകൾ അൽപമൊന്നു നിശബ്ദരായി. ഞാനാണെങ്കിൽ കയറിൽ പിടിച്ച് ഒരു വഴികാട്ടിയെപ്പോലെ തലയുയർത്തി നിന്നു.
""കുഞ്ഞേ, നിന്റെ പേരെന്താണ്?''യേശുവാണ് ചോദിച്ചത്.
""യാക്കോബ്''
""ഈ കഴുതക്കുട്ടിയെ നീയെന്താ വിളിക്കുന്നത്''
""സാറായി''
""നിന്റെ അപ്പനെ കുറച്ചുനാളായി എനിക്കറിയാം. നല്ല മനുഷ്യൻ. ഞാൻ നന്ദി പറഞ്ഞെന്ന് അദ്ദേഹത്തോടു പറയണം.''
ഉവ്വെന്ന വാക്ക് പക്ഷേ, പുറത്തേക്കു വന്നില്ല. സംഭാഷണ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എന്തൊരു വശ്യതയാണ് കണ്ണുകൾക്ക്. പക്ഷേ, തലേന്ന് ഉറങ്ങാത്തതുപോലെയുണ്ട്. വേഗത്തിലല്ല, ഒരു ഇളംതെന്നൽപോലെ ചലിക്കുന്ന കൺപോളകൾ. വിളയാത്ത ഗോതന്പിന്റെ നിറമുള്ള കുപ്പായത്തിൽ തുന്നലൊന്നും കാണാനില്ല. കാറ്റിൽ പറക്കുന്ന മുടിയിഴകളിൽ പൊടി പറ്റിയിരിക്കുന്നു.
വാത്സല്യത്തോടെ അദ്ദേഹം എന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് ഒന്നു ചിരിച്ച് സാറായിയുടെ അടുത്തേക്കു നടന്നു. ഞാനെന്റെ ശിരസിൽ തൊട്ടു. യേശുവിന്റെ വിരലുകൾ തേടിയെന്നപോലെ. ആരോ സാറായിയുടെ പുറത്ത് ഒരു തുണി വിരിച്ചു. യേശു ഇരുന്നു. ഒലിവുമലയിറങ്ങിവന്ന കാറ്റ് യേശുവിന്റെ മുടികളിൽ ഓളമിട്ടു.
ആളുകൾ ഓരോ വീടുകളിൽനിന്നും ഇറങ്ങിക്കൊണ്ടിരുന്നു. പലരും യേശുവിനൊപ്പം നടന്നു. ചിലർ ഒലിവുമരത്തിന്റെ ചില്ലകൾ ഒടിച്ച് കൊടിയാക്കി ഒരു രാജാവിനെന്നപോലെ ഓശാന എന്ന് ആർപ്പുവിളിച്ചു. കുട്ടികളും സ്ത്രീകളുമൊക്കെ ഓടി ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ആവേശംകൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ തോന്നി. ഞാനാണ് യേശുവിനോട് ഏറ്റവും ചേർന്നു നടക്കുന്നത്.
ഇതിനിടെ ആൾക്കൂട്ടത്തിൽ എന്റെ കൂട്ടുകാരായ ജോനാഥൻ, ജോഷ്വ, ജോവാന്ന എന്നിവരെ കണ്ടു. അവർ അദ്ഭുതത്തോടെ എന്നെ നോക്കുകയും ചിരിക്കുകയും കൈവീശുകയും ചെയ്തു. ജോഷ്വ ആ ബഹളത്തിനിടെ എന്നെ വിളിക്കുകയും ചെയ്തു.
എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
ഒലിവുമലയിൽനിന്നു ഗെത്സമേൻ തോട്ടത്തിനടുത്തുള്ള കെദ്രോൺ താഴ്വരയിലെത്തിയപ്പോൾ പട്ടണം കാണാറായി. ജനം സംഘങ്ങളായി വന്നുകൊണ്ടിരുന്നു. അവർ ദാവീദിന്റെ പുത്രാ ഓശാന എന്നു വളിച്ചുകൊണ്ടേയിരുന്നു. തിരക്കിനിടെ ചിലർ യേശുവിന്റെ കുപ്പായത്തിലെങ്കിലും തൊടാൻ നോക്കി.
പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്.
ഒലിവുമലയുടെ പടിഞ്ഞാറെ ചെരുവിലെത്തിയപ്പോൾ യേശു കരയുന്നു. സാറായി ഒരു നിമിഷം നിന്നു. പട്ടണത്തിലേക്കു നോക്കി യേശു പറഞ്ഞു: ""ശത്രുക്കൾ വരുമല്ലോ, നീ ഞെരുക്കപ്പെടും. ജറൂസലെം നീ കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും... നിന്റെ മക്കൾ....''
യേശു കരയുന്നതു കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു. പ്രിയമുള്ളവർ സങ്കടപ്പെട്ടാൽ എനിക്ക് അങ്ങനെയാണ്.
പടിഞ്ഞാറേ കവാടം കടന്നപ്പോഴേക്കും ശിഷ്യന്മാർക്കും ജനക്കൂട്ടത്തെ നിയന്തിക്കാനാവാതെയായി. ഓശാന വിളി ഉച്ചത്തിലായി. ഒലിവുചില്ലകളും ഈന്തപ്പനയോലകളും ആളുകൾ ഉയർത്തിപ്പിടിച്ചു. ചിലരതു വഴിയിൽ വിരിച്ചു. ഇതിനിടെ ആരൊക്കെയോ സ്വന്തം രാജാവിനെ കണ്ടതുപോലെ അവരുടെ മേൽവസ്ത്രങ്ങൾ ഊരി യേശു കടന്നുവരുന്നിടത്ത് വിരിച്ചു കാത്തുനിന്നു. അടുത്തെത്തിയപ്പോൾ അവർ ദൈവമകനേയെന്ന് വിളിച്ചു കരഞ്ഞു.
ഫരിസേയരും വഴിയിൽ നിൽക്കുകയായിരുന്നു. ഞാൻ സാറായിയുടെ കയറിൽ മുറുകെ പിടിച്ചു.
""യേശു, എന്തൊരു ബഹളമാണിത്. നിനക്ക് ഇവരോടു വായടയ്ക്കാൻ പറഞ്ഞുകൂടേ?''
യേശു ഫരിസേയരെ നോക്കി. ""ഇവർ നിശബ്ദരായാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.''
ഗലീലയ തടാകത്തിലെ ഓളങ്ങളിലൊന്ന് കരയെ തൊടുന്നത്ര ശാന്തമായിരുന്നു യേശുവിന്റെ സ്വരം. പക്ഷേ, ഫരിസേയർ എന്തോ കേട്ടു ഭയന്നതുപോലെ ആൾക്കൂട്ടത്തിലേക്കു വലിഞ്ഞു.
ഇപ്പോഴെനിക്കറിയാം. അന്നത്തെ ആ ഫരിസേയരും കൂട്ടരുമായിരിക്കാം യേശുവിനെ ഇപ്പോൾ ഗാഗുൽത്തായിലേക്കു കൊണ്ടുപോയിരിക്കുന്നത്. അപ്പൻ പറഞ്ഞത് ഞാനോർക്കുന്നു. ""യേശുവിനെയും ലാസറിനെയും അപായപ്പെടുത്താൻ അവർ തക്കം പാർത്തിരിക്കുകയാണ്.''
ഓശാനവിളികൾ ജറൂസലെമിനെ മുഖരിതമാക്കെ ഞങ്ങൾ ദേവാലയ മുറ്റത്തെത്തി. ആളുകൾ അവിടെയും നിറഞ്ഞു. കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ യേശു വീണ്ടും എന്റെ ശിരസിലൂടെ കൈയോടിച്ചു. ""നന്ദി യാക്കോബ്, അപ്പനോടു പറയൂ, അദ്ദേഹത്തിന്റെ സ്നേഹിതൻ ലാസറിനെ ആരുമൊന്നും ചെയ്യില്ലെന്ന്.''
പെട്ടെന്ന് ഞാനോർത്തു, അപ്പൻ അങ്ങനെ ഭയപ്പെടുന്നുണ്ടെന്ന് ഞാൻ യേശുവിനോടു പറഞ്ഞിരുന്നില്ലല്ലോ. ഞാൻ തരിച്ചുപോയി. യേശു മനുഷ്യനല്ലേ..? എന്റെ തൊണ്ടയിൽ ഒരു ഓശാനവിളി കുടുങ്ങിക്കിടന്നു. അപ്പോഴേക്കും ആൾക്കൂട്ടത്തിനൊപ്പം യേശു ദേവാലയത്തിലേക്കു കയറി.
ഇന്ന് ആറാം ദിവസമാണ്. പാവങ്ങളോടൊപ്പം അത്താഴം കഴിച്ചിരുന്ന, വെറുക്കപ്പെട്ടവരുടെ തോളിൽ കൈയിട്ടുനടന്ന, ഗലീലിയയിലെ മീൻപിടിത്തക്കാരെയും ചുങ്കക്കാരെയും കൂട്ടുകാരാക്കിയ, ഞങ്ങളുടെ അയൽഗ്രാമത്തിലെ ലാസറിനെ ഉയിർപ്പിച്ച, എന്റെ അപ്പനെ ഇഷ്ടമായിരുന്ന... യേശു രാജാവാകുമായിരുന്നെന്നു കരുതി.
പക്ഷേ, ഇന്നെനിക്കറിയാം അവൻ ഈ പട്ടണത്തിനും കാലത്തിനും വേണ്ടി മാത്രമുള്ള രാജാവായിരുന്നില്ല. അങ്ങനെ ഭയന്ന ഭരണാധികാരികൾക്കും യഹൂദപുരോഹിതർക്കും പ്രമാണിമാർക്കുമൊന്നും യേശുവിനെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. അന്ന്, ദേവാലയത്തിലേക്കു കയറിയ യേശു, അതിനകത്തു കച്ചവടം നടത്തിയിരുന്നവരെ തല്ലിയോടിച്ചെന്നാണ് ഞാൻ പിന്നീടറിഞ്ഞത്. അതോടെ അവരുടെ ഗൂഢാലോചനാരാത്രികൾ നീളമേറിയതായി.
ഗാഗുൽത്താ എന്റെ സമീപത്തേക്കു വരുന്നതുപോലെ തോന്നി. എനിക്കിവിടെ ഒരു നിമിഷം നിൽക്കാനാകില്ല. പട്ടണത്തിൽ ആളുകൾ തീരെയില്ല. എന്തോ പാപം ചെയ്തതുപോലെ ജറൂസലെം സൂര്യനിൽനിന്നു മുഖം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോൾ ദൂരെ കുശവന്റെ പറന്പിലെ വൃക്ഷച്ചില്ലകളിലൊന്ന് എന്തോ ഭാരത്താൽ ഭൂമിയോളം താഴ്ന്നു കിടന്നു.
ഞാൻ ഓടിക്കൊണ്ടേയിരുന്നു. എനിക്ക് സാറായിയെ കെട്ടിപ്പിടിച്ചൊന്നു കരയണം.
വീട്ടിലെത്തിയപ്പോൾ പക്ഷേ, സാറായി ഉണ്ടായിരുന്നില്ല. അത്തിമരത്തിനടുത്ത് അവളുടെ കയർ അഴിക്കപ്പെട്ടു കിടന്നു. ഞാൻ ആകാശത്തേക്കു നോക്കി. സൂര്യൻ ഇരുണ്ടുപോയിരിക്കുന്നു.
Tags : Sunday deepika