മനുഷ്യജീവിതത്തിലെ നിശബ്ദസത്യങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ള പോർച്ച്ഗീസ് നോവലിസ്റ്റാണ് ജൊസെ സാരമാഗോ. 1922ൽ ജനിച്ച അദ്ദേഹം ടെക്നിക്കൽ സ്കൂളിൽ പഠിച്ച് കാർ മെക്കാനിക്കായി ജോലി ആരംഭിച്ചു.
പിന്നീട് സിവിൽ സെർവന്റായും ജേർണലിസ്റ്റായും പ്രവർത്തിച്ചു. ഒരു ദിനപ്പത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്ന പദവിവരെ എത്തിയ അദ്ദേഹം, പിന്നീട് ആ പദവിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതേത്തുടർന്നാണ് അദ്ദേഹം സാഹിത്യരചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
1998ലെ നൊബേൽ പുരസ്കാരത്തിന് അർഹനായ സാരമാഗോയുടെ പ്രസിദ്ധമായ ഒരു നോവലാണ് "ബ്ലൈൻഡ്നെസ്.' ഈ നോവലിലെ കഥയനുസരിച്ച്, ഒരു നഗരത്തിലെ ആളുകൾക്ക് വിചിത്രമായ രീതിയിൽ അന്ധത ബാധിക്കുന്നു.
ഒരാൾ റോഡിലൂടെ നടന്നുപോകുന്പോൾ പെട്ടെന്ന് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലാകുന്നു. പിന്നാലെ അതേ അന്ധത മറ്റുള്ളവരിലേക്കും പടരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ നഗരത്തിലെ അനേകംപേർക്ക് കാഴ്ച നഷ്ടപ്പെടുന്നു.
പുതിയ രോഗബാധകണ്ട് അന്ധാളിച്ച ഗവണ്മെന്റ് രോഗബാധിതരെ മുഴുവൻ ഒരു വലിയ കെട്ടിടത്തിൽ അടച്ചുപൂട്ടി അവിടെ താമസിപ്പിച്ചു.
അവിടത്തെ താമസത്തിനിടയിൽ അവരുടെ തനിസ്വഭാവം പുറത്തുവരാൻ തുടങ്ങി. ചിലർ സ്വാർഥമായും ക്രൂരമായും പെരുമാറി. എന്നാൽ മറ്റുചിലരാകട്ടെ കരുണയോടെയും സ്നേഹത്തോടെയുമായിരുന്നു മറ്റുള്ളവരോടു ബന്ധപ്പെട്ടത്.
ഈ കഥയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമുണ്ട്. അത് രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യയാണ്. പേരില്ലാത്ത ഈ കഥാപാത്രത്തിനു കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ആ സ്ത്രീ ഇക്കാര്യം മറ്റാരോടും പറയുന്നില്ല. അന്ധരായ ആളുകളെ സഹായിക്കാനും അവരെ നയിക്കാനും ആ സ്ത്രീ അവരോടൊപ്പം തുടരുന്നു. അതിനിടയിൽ അന്ധകാരത്തിൽ കഴിയുന്ന അവിടെയുള്ള മനുഷ്യരുടെ ദുർബലതയും മഹത്വവും ആ സ്ത്രീക്ക് ദർശിക്കാൻ സാധിക്കുന്നു.
ഈ കഥ തൽക്കാലം ഇവിടെ നിൽക്കട്ടെ. നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം അറിയാതെ ഇരുട്ട് കടന്നുവരാറുണ്ട്. അതു രോഗമായിരിക്കാം. സാന്പത്തികനഷ്ടമായിരിക്കാം. നിരാശയായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വലിയ പ്രതിസന്ധിയായിരിക്കാം. അപ്പോൾ നാം അറിയാതെ ചോദിച്ചുപോകും: എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്?
എന്നാൽ ജീവിതത്തിന്റെ അദ്ഭുതകരമായ ഒരു സത്യം എന്താണെന്നോ? പലപ്പോഴും ആ ഇരുൾമൂടുന്പോഴാണ് ജീവിതത്തിന്റെ അർഥം എന്താണെന്ന് നാം തിരിച്ചറിയുക. നോന്പ് ആചരണത്തിന്റെ പിൻബലത്തോടെ വലിയ ആഴ്ചയിലേക്കു കടക്കുന്പോൾ ഈ യാഥാർഥ്യമാണ് നമ്മുടെ മുന്നിൽ കൂടുതലായി ചുരുളഴിയുക.
ദൈവപുത്രനായ യേശു ഒരു കഴുതപ്പുറത്ത് ജറൂസലെം നഗരത്തിലേക്ക് കടന്നുചെന്നപ്പോൾ, ജനം ഓശാന വിളികളോടെ അവിടത്തെ ആവേശപൂർവം സ്വീകരിച്ചു. ""ഓശാന. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ'' (മാർക്കോ 11:9), ജനം ആർത്തുവിളിച്ചു. അതു വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു. എന്നാൽ ചുരുക്കം ദിനങ്ങൾക്കുശേഷം അതേ നഗരത്തിൽ ജനം ആക്രോശിച്ചു: ""അവനെ ക്രൂശിക്കൂ.. അവനെ ക്രൂശിക്കൂ...''
ഓശാന ഞായറാഴ്ച ആരംഭിച്ച യേശുവിന്റെ യാത്ര അവിടത്തെ എത്തിച്ചത് ദുഃഖവെള്ളിയുടെ ഇരുട്ടിലേക്കായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂരിരുട്ടിന്റെ നിമിഷങ്ങളായിരുന്നു യേശുവിന്റെ കുരിശുമരണം. എന്നാൽ ഈ കൂരിരുളിലാണ് ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹം വെളിപ്പെട്ടത്. മനുഷ്യവംശത്തെ പാപത്തിന്റെ ദാസ്യത്തിൽനിന്നു രക്ഷിക്കാനായി സ്വന്തം പുത്രനെ കുരിശുമരണത്തിനു വിട്ടുകൊടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹം.
ദൈവവചനം പറയുന്നു: ""ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല'' (യോഹ 1:5). തന്മൂലമാണ് ദുഃഖവെള്ളിയുടെ ഇരുളിനുശേഷം ഈസ്റ്റർ പ്രഭാതം ഉദയംചെയ്തത്. ജീവിതത്തിൽ ഇരുട്ടുവീഴുന്പോൾ ഓർമിക്കേണ്ട കാര്യമാണിത്. ദൈവത്തിന്റെ മക്കളായ നമ്മുടെ ജീവിതത്തിൽ ഇരുട്ടുവീണാലും അതു നമ്മെ കീഴടക്കുമെന്നു ഭയപ്പെടേണ്ട. കാരണം എത്ര കൂരിരുട്ടിനിടയിലും വെളിച്ചംപകരുന്നവനാണ് നമ്മുടെ ദൈവം.
ഇംഗ്ലീഷ് കവിയായ ടി.എസ്. എലിയട്ട് ഒരിടത്ത് ഇപ്രകാരം പറയുന്നു: ""ഇരുട്ടിലൂടെ കടന്നുപോകാതെ വെളിച്ചത്തിന്റെ അർഥം മനുഷ്യനു മനസിലാവുകയില്ല.'' പ്രകൃതിയിൽ ഇതേ സത്യം നാം കാണുന്നു. മണ്ണിന്റെ ഇരുണ്ട അടിത്തട്ടിൽ വിത്ത് അടക്കംചെയ്യപ്പെടാതെ ഒരു ചെടിയായി അത് മുളച്ചുവരികയില്ല. രാത്രിയുടെ ഇരുട്ടിനു ശേഷമാണല്ലോ പ്രഭാതം വരുന്നത്.
ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ നമ്മെ തകർക്കാനുള്ളവയല്ല. പ്രത്യുത അവ നമ്മെ നല്ല രീതിയിൽ രൂപപ്പെടുത്താനുള്ളതാണ്. അതുകൊണ്ട് ജീവിതത്തിൽ ഇരുട്ടു വരുന്പോൾ അതു ശാപമായി കരുതേണ്ടതില്ല. കാരണം അത് നമ്മെ രക്ഷിക്കുന്ന വെളിച്ചത്തിലേക്കുള്ള വഴിതന്നെയായിരിക്കും.
ഇനി നോവലിലെ കഥയിലേക്കു മടങ്ങിവരട്ടെ. അന്ധരായിത്തീർന്നവരെല്ലാവരും ഒരുദിവസം പെട്ടെന്ന് അവരുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. ഇതൊരു അദ്ഭുതംതന്നെ. എന്നാൽ അതെങ്ങനെ സംഭവിച്ചു എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നില്ല.
ദുഃഖവെള്ളി പടർത്തിയ കൂരിരുൾ എങ്ങനെയാണ് ഈസ്റ്റർ പ്രഭാതത്തിൽ അപ്രത്യക്ഷമായതെന്നു നമുക്കറിയാം. അതു ദൈവത്തിന്റെ ഇടപെടലായിരുന്നു. ജീവിതത്തിൽ കൂരിരുൾ വീഴാനിടയായാൽ അതു മാറി വെളിച്ചത്തിലേക്കു നയിക്കുന്ന ദൈവമാണ് നമ്മോടൊപ്പമുള്ളതെന്ന് മറക്കാതിരിക്കാം.
Tags : Sunday deepika