കേണൽ ജൂലിയൻ തികഞ്ഞ മതിപ്പോടെ ഫ്രാങ്കിനു കൈകൊടുത്തിട്ടു പറഞ്ഞു: ""വെരി ഗുഡ്. അഡ്രസ് സംഘടിപ്പിച്ചല്ലോ. ബഹുസമർഥനാണ് താങ്കൾ.''
""ലണ്ടന്റെ വടക്ക് ബാർനെറ്റ് എന്ന സ്ഥലത്തിനടുത്താണ്. ഫോണ് നന്പർ ഇല്ല.''
""ഇത്രയും കിട്ടിയല്ലോ. ഫ്രാങ്കിനെ മാത്രമല്ല മിസിസ് ഡാൻവേഴ്സിനെയും ഇക്കാര്യത്തിൽ ഞാൻ അഭിനന്ദിക്കുന്നു. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിസിസ് ഡാൻവേഴ്സിന് എന്തെങ്കിലും പറയാൻ കഴിയുമോ?''
""ഇല്ല സർ. റെബേക്കയ്ക്ക് ഒരിക്കലും ഒരു ഡോക്ടറുടെ സേവനം ആവശ്യം വന്നിട്ടില്ല. ഒരിക്കൽ അവളുടെ കൈ ഉളുക്കിയപ്പോൾ കെരിത്തിലെ ഡോക്ടർ ഫിലിപ്സിനെയാണ് കണ്ടത്. ഡോക്ടർ ബേക്കറിനെപ്പറ്റി ഒരിക്കൽപ്പോലും എന്നോടു പറഞ്ഞിട്ടില്ല.''
ഉടനെ ഫാവെൽ പറഞ്ഞു: ""ഇയാൾ ആരാണെന്നറിഞ്ഞിട്ടു നമുക്കിവിടെ എന്താ കാര്യം? ഇയാൾ ഒരുപക്ഷേ മുഖത്തുപുരട്ടുന്ന ക്രീമോ മുടി കറുപ്പിക്കുന്ന ഏതെങ്കിലും സുഗന്ധതൈലമോ പുതുതായി കണ്ടുപിടിച്ച ആളായിരിക്കും. കേശാലങ്കാരത്തിനു ചെന്നപ്പോൾ റെബേക്ക അതറിഞ്ഞുകാണും. കൈയോടെ അതൊന്നു പരീക്ഷിക്കാമെന്നു കരുതി രണ്ടുമണിക്ക് അവിടെ പോയതാവും.''
ഫ്രാങ്ക് അതിനെ എതിർത്തു. ""നിങ്ങൾ പറഞ്ഞത് തെറ്റാണ്. അഡ്രസ് പറഞ്ഞുതന്ന ആളു പറഞ്ഞത് ഡോക്ടർ പ്രസിദ്ധനായ വനിതാ സ്പെഷലിസ്റ്റാണെന്നാണ്.''
കേണൽ താടിചൊറിഞ്ഞ് ഒന്നു മൂളിക്കൊണ്ടു പറഞ്ഞു: ""അവർക്കു കാര്യമായ എന്തോ പ്രശ്നമുണ്ടാകും. മിസിസ് ഡാൻവേഴ്സിനോടുപോലും പറഞ്ഞിട്ടില്ല എന്നതു ജിജ്ഞാസ വർധിപ്പിക്കുന്നു.''
ഫാവെൽ കൂട്ടിച്ചേർത്തു: ""അവൾ വളരെ മെലിഞ്ഞിരിക്കുന്നതുകണ്ട് ഞാൻ ചോദിച്ചപ്പോൾ അത് അവൾക്കിഷ്ടമാണ് എന്നുപറഞ്ഞ് ചിരിക്കുകയാണ് ചെയ്തത്. ഒരുപക്ഷേ ഡയറ്റ് നിശ്ചയിച്ചുകിട്ടാൻ പോയതാവും.''
""ഈ പറഞ്ഞതു ശരിയാവാൻ വഴിയുണ്ടോ?''
""ഞാനിതുകേട്ട് അന്പരക്കുകയാണ്. എനിക്കിതൊന്നും മനസിലാകുന്നില്ല. എല്ലാം എന്നോടു പറയുന്ന അവൾ ഇത് എന്തുകൊണ്ടു പറഞ്ഞില്ല?''
""അതുപറഞ്ഞു നിങ്ങളെ വിഷമിപ്പിക്കേണ്ട എന്നു തോന്നിക്കാണും. എന്തായാലും റെബേക്ക ഡോക്ടർ ബേക്കറെ അന്നു കണ്ടിട്ടുണ്ട്. അത് ഉറപ്പാണ്.''
""ഈ ഫാവെലിനുള്ള കുറിപ്പിൽ നിന്നെ അത്യാവശ്യമായിട്ടു കാണണം, പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട് എന്നെഴുതിയിരിക്കുന്നു.''
കേണൽ പറഞ്ഞു: ""ശരിയാണ്. അതെന്ത്, എന്തിന്? സത്യാവസ്ഥ നമുക്കറിയേണ്ടേ?''
ഞാൻ ശ്രദ്ധിച്ചപ്പോൾ മിസിസ് ഡാൻവേഴ്സ് ഫാവെലിനെ രൂക്ഷമായി നോക്കുന്നുണ്ട്. തുടർന്ന് അതേ രൂക്ഷതയോടെ മാക്സിമിനെയും. നാവുകൊണ്ട് ഇടയ്ക്കിടെ ചുണ്ടുനനച്ചുകൊണ്ടുള്ള നോട്ടം. അവരുടെ ഉള്ളിലുള്ള രോഷം ആ കണ്ണുകളിൽ ജ്വലിക്കുന്നുണ്ട്. പക്ഷേ, അവർക്കിനി ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. അവരുടെ ശക്തി എന്നേ ക്ഷയിച്ചുകഴിഞ്ഞു. മാക്സിം ആ സ്ത്രീയെ ശ്രദ്ധിച്ചേയില്ല.
മാക്സിം കേണലിനോടു ചോദിച്ചു: ""എന്താണ് താങ്കളുടെ അഭിപ്രായം? ഡോക്ടർ ബേക്കറിൽനിന്നു കൃത്യമായ വിവരമറിയാൻ രാവിലെ ഞാൻ കാറെടുത്തു പോയാലോ?''
""ഇയാൾ ഒറ്റയ്ക്ക് അങ്ങനെ പോകാൻ പറ്റില്ല''- ഫാവെൽ പറഞ്ഞു. ""അതറിയാനുള്ള അവകാശം എനിക്കുമുണ്ട്. ഇല്ലേ? ഇയാളോടൊപ്പം ഇൻസ്പെക്ടർ വെൽച്ചിനെ കൂട്ടി അയയ്ക്കാമെങ്കിൽ എനിക്കു പിന്നെ വിരോധമില്ല.''
കേണലിന്റെ മറുപടി: ""ഇക്കാര്യത്തിൽ ഇൻസ്പെക്ടർ വെൽച്ചിന്റെ സേവനം വേണ്ട. അയാളുടെ പരുക്കൻ സമീപനരീതി എനിക്കിഷ്ടമല്ല. ഒരു കാര്യംചെയ്യാം. വിരോധമില്ലെങ്കിൽ മാക്സിമിനോടൊപ്പം ഞാൻ പോകാം. കണ്ടു മടങ്ങുന്നതുവരെ മുഴുവൻ സമയവും ഞാൻ ഒപ്പമുണ്ടാവാം.''
""ശരി. വിരോധമില്ല. പരാതിക്കാരനായ ഞാനും കൂടെ വരും. കാര്യങ്ങൾ എനിക്കും അറിയണമല്ലോ. എന്തു പറയുന്നു?''
""വരുന്നതുകൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ എനിക്കൊരു നിർബന്ധമുണ്ട്. അവിടെവച്ച് വളരെ മയത്തിലും സമചിത്തത വിടാതെയും സംസാരിക്കണം. പറ്റുമോ?''
""അക്കാര്യത്തിൽ താങ്കൾ പേടിക്കേണ്ട. സമചിത്തതയോടെതന്നെ പെരുമാറും. മൂന്നു മാസത്തിനുള്ളിൽ ഈ മാക്സിമിനെ ജഡ്ജി ശിക്ഷിക്കും. ഡോക്ടർ ബേക്കർ തരുന്ന മൊഴികൾ എന്റെ ആരോപണം തെളിയിക്കും. ശരിവയ്ക്കും.''
ഇതുപറഞ്ഞു ഫാവെൽ ചുറ്റുമുള്ളവരെ നോക്കിയിട്ടു ചിരിച്ചു.
കേണൽ ചോദിച്ചു: ""ശരി. രാവിലെ നമ്മൾ എപ്പോൾ പുറപ്പെടണം? മാക്സിം എപ്പോൾ റെഡിയാവും?''
""എപ്പോൾ വേണമെന്നു പറഞ്ഞോളൂ.''
""കാലത്ത് ഒന്പതു മണി.''
""ശരി, ഒന്പതു മണി.''
ഫാവെലിന്റെ സംശയം: ""മാക്സിം ആരുമറിയാതെ രാത്രി വാതിൽ തുറന്ന് കാറെടുത്ത് ഒറ്റയ്ക്കു പോയാലോ?''
ബാലിശമായ ഈ സംശയം ഉന്നയിച്ചതിൽ കേണൽ ജൂലിയൻ ഫെവെലിനെ അതൃപ്തിയോടെയും മാക്സിമിനെ നിസഹായതയോടെയും നോക്കി.
ഉടനെ മാക്സിം പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ്! ഞാനും മിസിസും ഉറങ്ങാൻ പോയാൽ, ബെഡ് റൂമിന്റെ വാതിൽ നിങ്ങൾ പുറത്തുനിന്നു പൂട്ടിക്കോളൂ. രാവിലെ ഏഴു മണിക്കു നിങ്ങൾവന്നു തുറന്നിട്ടു വിളിച്ചാൽ മതി.''
കേണൽ ഒന്നു പുഞ്ചിരിച്ചു: ""ഇനി ചർച്ചചെയ്യാൻ വേറൊന്നുമില്ലെന്നു തോന്നുന്നു. രാവിലെ കൃത്യം ഒന്പതു മണിക്ക് ഞാനെത്തും. നിങ്ങളുടെ കാറിൽ എനിക്കും സ്ഥലം തരണം.''
""തീർച്ചയായും. ഫാവെൽ അയാളുടെ കാറിൽ നമ്മുടെ പിറകേ എത്തിക്കൊള്ളും.''
ഒരറ്റത്തുനിൽക്കുന്ന എന്റെ അടുത്തേക്ക് കേണൽ വന്നു. എന്റെ കൈയെടുത്തു പിടിച്ച് ഗുഡ്നൈറ്റ് പറഞ്ഞു. ""ഇങ്ങനെയെല്ലാം സംഭവിക്കുന്നതിൽ നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം ഞാൻ നന്നായി മനസിലാക്കുന്നുണ്ട്. സാരമില്ല. എല്ലാം നന്മയ്ക്കാവും.''
കേണൽ ജൂലിയൻ ഇറങ്ങി. യാത്രയാക്കാൻ ഒപ്പം ഫ്രാങ്കും പോയി. ഫാവെൽ കുനിഞ്ഞു സിഗരറ്റിന്റെ പെട്ടി തുറന്ന് അതിൽനിന്നു പാക്കറ്റിലേക്കു സിഗരറ്റുകൾ നിറച്ചശേഷം ഗുഡ്ബൈ പറഞ്ഞു. മിസിസ് ഡാൻവേഴ്സിനോട് ""ഡാനീ! മുറി പൂട്ടാൻ മറക്കരുത്'' എന്നുപറഞ്ഞു പുറത്തേക്കു പോയി. പിറകേ ആ സ്ത്രീയും മുറിവിട്ടു പോയി.
മുറിയിൽ ഞാനും മാക്സിമും തനിച്ചായി. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി നിൽക്കുകയാണ്. എന്റെയടുത്തേക്ക് വരുന്നില്ല. ജാസ്പർ ഹാളിൽനിന്നു ചാടിക്കുതിച്ചെത്തി. ഉച്ചമുതൽ അതിനെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതെന്റെ പാവാടയുടെ തുന്പു കടിച്ചും തുള്ളിച്ചാടിയും സ്നേഹം പ്രകടിപ്പിച്ചു.
ഞാൻ മാക്സിമിനോടു പറഞ്ഞു: ""രാവിലെ ഞാനും കൂടെ വരുന്നുണ്ട് ലണ്ടനിലേക്ക്.''
""ശരി. നമുക്കൊരുമിച്ചു പോകാം.''
ഫ്രാങ്ക് മുറിയിലേക്കു തിരിച്ചുവന്നു. ""അവരെല്ലാം പോയി. അത്യാവശ്യമായി ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ?''
""ഒന്നുമില്ല. ഉണ്ടെങ്കിൽ അറിയിക്കാം. ഫ്രാങ്ക് പൊയ്ക്കോളൂ.''
ഗുഡ്നൈറ്റ് പറഞ്ഞു ഫ്രാങ്ക് പോയി. വാതിലടച്ചു.
ഞാൻ നിൽക്കുന്നിടത്തേക്ക് മാക്സിം വന്നു. ഞാൻ ഇരു കരങ്ങളും നീട്ടി. ഒരു കുഞ്ഞിനെപ്പോലെ മാക്സിം എന്റെ കരവലയത്തിലേക്ക്. ഞാൻ വട്ടം കെട്ടിപ്പുണർന്നു. അല്പനേരത്തേക്ക് മാക്സിം ഒന്നും മിണ്ടിയില്ല. കരവലയത്തിൽനിന്നു സ്വതന്ത്രനായി എന്നെ ഗാഢമായി ചുംബിച്ചു. ഞാൻ പലതുംപറഞ്ഞ് മാക്സിമിനെ ആശ്വസിപ്പിച്ചു.
""നാളെ നിന്നെ അടുത്തിരുത്തി നമുക്കൊരുമിച്ചു പോകാം.''
""സന്തോഷം.''
""നാളെ രാത്രിയും അവിടെ തങ്ങാം. ഡോക്ടർ ബേക്കർ എവിടെയാണെന്നന്വേഷിച്ച്, ആ സ്ഥലത്തുപോയി അദ്ദേഹത്തെ കണ്ടുപിടിച്ച്, കാര്യങ്ങൾ ചോദിച്ചറിയാൻ സമയം കുറേയെടുക്കും. അതിനിടയ്ക്ക് പ്രഗത്ഭനായ അഡ്വക്കേറ്റ് ഹേസ്റ്റിംഗ്സിനെ ഒന്നു കാണാൻ ശ്രമിക്കണം. അദ്ദേഹത്തിന് എന്റെ ഫാദറിനെയും അറിയാം.''
""ശരി.''
""ഉണ്ടായ സംഭവം അതേപടി അദ്ദേഹത്തോടു തുറന്നുപറയാം. കേസ് വാദിക്കാൻ അതാണ് ഗുണംചെയ്യുക.''
വാതിലിൽ മുട്ടുകേട്ട് ഞാൻ വാതിൽ തുറന്നു. ഫ്രിത്ത് പറഞ്ഞു: ""ഡിന്നർ റെഡിയായിട്ടുണ്ട് സർ.''
ഈ സമയത്ത് ഫോണ് ബെല്ലടിച്ചു. ഞാൻ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ങാ!... ബിയാട്രീസ്.''
""രണ്ടുമൂന്നുവട്ടം ഞാൻ വിളിച്ചു. എപ്പോഴും എൻഗേജ്ഡ്... കേസിന്റെ വിധി, എനിക്കും ഗൈൽസിനും അത് വല്ലാത്ത ഷോക്കായി. മാക്സിം എന്തു പറയുന്നു?''
""എല്ലാവർക്കും ഷോക്കായിരിക്കുകയാണ്.''
""ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരു നശിച്ച വിധി. ഇന്നത്തെ ഈവനിംഗ് പത്രത്തിൽ വിസ്തരിച്ചു വാർത്ത വന്നിട്ടുണ്ട്. ഇതു വല്ലാത്ത നാണക്കേടായി. നമുക്കു മാത്രമല്ല നമ്മുടെ കുടുംബത്തിനും ചീത്തപ്പേരായി.''
""കേണൽ ജൂലിയനും മറ്റും ഇവിടെയുണ്ടായിരുന്നു. അദ്ദേഹം മജിസ്ട്രേറ്റാണ്. വേണ്ടതെല്ലാം മാക്സിം ചെയ്യുന്നുണ്ട്. വേണ്ട... വേണ്ട... ഇങ്ങോട്ടു വരേണ്ട ആവശ്യമില്ല. ശരി ഞാൻ പിന്നീട് അങ്ങോട്ടു വിളിക്കാം.''
ഫോണ് വച്ചു. വിശേഷങ്ങൾ മാക്സിമിനോട് പറഞ്ഞുകൊണ്ടിരിക്കുന്പോൾ വീണ്ടും ഫോണിന്റെ തുടർച്ചയായുള്ള ബെല്ലടി. അതവിടെ കിടന്ന് അടിക്കട്ടെ. ഞാനത് അറ്റൻഡ് ചെയ്യാൻ പോയില്ല.
(തുടരും)
Tags : Sunday deepika