ചൊവ്വ, മനുഷ്യനെന്നും അദ്ഭുതഗ്രഹമാണ്! ആ ചുവന്നഗ്രഹം കേന്ദ്രീകരിച്ചു നിരവധി പഠനങ്ങളാണു നടക്കുന്നത്. ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാണോ എന്നുപോലും ഗവേഷണം നടക്കുന്ന കാലം കൂടിയാണിത്.
ഇപ്പോൾ നാസയുടെ പെഴ്സിവിയറൻസ് റോവർ, ചൊവ്വയുടെ ഉപരിതലത്തിലൂടെ നദിയൊഴുകിയിരുന്നതായി കണ്ടെത്തിയതിനുപിന്നാലെ, ചുവന്ന ഗ്രഹം വീണ്ടും ശാസ്ത്രലോകത്തു വലിയ ചർച്ചയാകുകയാണ്.
ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗർത്തമായ ജെസീറോ ക്രേറ്ററിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ജലസമൃദ്ധമായ പരിസ്ഥിതി നിലനിന്നിരുന്നു എന്നാണ് നാസയുടെ കണ്ടെത്തൽ.
ഉപരിതലമേഖലയ്ക്കുതാഴെ മറഞ്ഞുകിടക്കുന്ന പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങളാണ് റോവറിലെ അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ.
ജെസീറോ ക്രേറ്ററിലൂടെ ഏകദേശം 6.1 കിലോമീറ്റർ സഞ്ചരിച്ച റോവർ, ഉപരിതലത്തിന് 35 മീറ്റർ താഴെയുള്ള ഘടനകളാണു വിശകലനം ചെയ്തത്. ഏകദേശം 370 കോടി മുതൽ 420 കോടി വർഷംവരെ പഴക്കമുള്ളതാണ് ഈ ഡെൽറ്റ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചൊവ്വയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. റോവറിലെ "റിംഫാക്സ്’ എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് അയച്ച റഡാർ തരംഗങ്ങളുടെ സഹായത്തോടെയാണ് ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയത്.
ഒരു നദി വലിയൊരു ജലാശയത്തിലേക്കു പതിക്കുമ്പോൾ അടിഞ്ഞുകൂടുന്ന മണ്ണും മണലും ചേർന്നാണ് ഡെൽറ്റകൾ രൂപപ്പെടുന്നത്. ഭൂമിയിലെ ഇത്തരം നദീതടങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്.
അതുകൊണ്ട്, ചൊവ്വയിലെ ഈ പുരാതന ഡെൽറ്റയിൽ പണ്ടു ജീവന്റെ അടയാളങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാം. ചൊവ്വയിൽ ഒരുകാലത്തു ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അന്തരീക്ഷവും താപനിലയും ഉണ്ടായിരുന്നു എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
നേരത്തേ നടന്ന ഗവേഷണങ്ങളിലും ചൊവ്വയുടെ വിവിധ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ചൈനയുടെ "സുറോംഗ്’ റോവറും സമാനമായ രീതിയിൽ പുരാതന സമുദ്രതീരത്തിന്റേതെന്നു കരുതുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.
ഓരോ പുതിയ കണ്ടെത്തലും ചുവന്ന ഗ്രഹത്തിന്റെ അതിസങ്കീർണമായ ചരിത്രത്തിലേക്കും, അവിടെ ജീവൻ നിലനിന്നിരുന്നോ എന്നതിന്റെ ഉത്തരത്തിലേക്കുമുള്ള ഗവേഷകരുടെ ദൂരം കുറയ്ക്കുകയാണ്.
Tags : Sunday deepika