ഇക്കഴിഞ്ഞ ജനുവരി 20. എറണാകുളം ടൗൺഹാളിൽ "കേരാപെക്സ് 2026' ഫിലാറ്റലി എക്സിബിഷൻ നടക്കുകയാണ്. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രദർശനത്തിൽ കെ.ടി. ജോസഫ് എന്ന കടുത്തുരുത്തിക്കാരന്റെ ഫ്രെയിമുകൾ കാണാൻ വന്നവർ ആദ്യമൊന്നു ഞെട്ടി.
പക്ഷികളുടെ തീമിൽ പലതവണ സംസ്ഥാന, ദേശീയ സമ്മാനങ്ങൾ നേടിയിട്ടുള്ളയാൾ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു തീം- യേശുവിന്റെ പീഡാനുഭവ ചരിത്രം. ഉത്തരേന്ത്യൻ ജൂറിക്ക് അത്ര പരിചിതമല്ലാത്ത ഒരു തീം അവതരിപ്പിച്ച് എന്തിനാണ് ഉറപ്പായ ഒരു സമ്മാനം കളഞ്ഞുകുളിച്ചതെന്നുവരെ പലരും ചോദിച്ചു.
അഞ്ചുവർഷത്തെ പഠനം, ഗവേഷണം, മുന്നൊരുക്കം, കഷ്ടപ്പാട് എന്നിവയെല്ലാം വൃഥാവിലാകുമോ എന്ന ആശങ്കയുണ്ടായെങ്കിലും ഇത് പരോക്ഷമായൊരു സുവിശേഷപ്രഘോഷണമാകുമല്ലോ എന്ന ആശ്വാസമായിരുന്നു അദ്ദേഹത്തിന്.
ഒടുവിൽ 23ന് രാവിലെ ഫലം വന്നു: തിമാറ്റിക് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ലാർജ് വെർമെയ്ൽ മെഡലും ജോസഫിന്. കൂടാതെ ആദ്യമായി ബെസ്റ്റ് എക്സിബിറ്റർ പുരസ്കാരവും!. തിമാറ്റിക് സ്പെഷലിസ്റ്റും ജൂറിംഗവുമായ ബംഗളൂരു സ്വദേശി സന്തോഷ് ഏറെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു: ഗംഭീര അവതരണം. ദേശീയതല മത്സരത്തിൽ എന്തായാലും പങ്കെടുക്കണം. ജോസഫിനത് ആത്മസാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നു.
സ്റ്റാമ്പ് ശേഖരിച്ചുതുടങ്ങിയ അൾത്താര ബാലൻ
കടുത്തുരുത്തി കയ്യാലയ്ക്കൽ തോമസ്-ഏലമ്മ ദമ്പതികളുടെ ഇളയ മകനായ ജോസഫ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്റ്റാമ്പ് ശേഖരിക്കാൻ തുടങ്ങിയത്.
കടുത്തുരുത്തി മാന്നാർ പള്ളി വികാരിയായ ഫാ. ഫിലിപ്പ് കൊട്ടുകാപ്പിള്ളിയാണ് അൾത്താര ബാലനായ ജോസഫിന് ആദ്യം സ്റ്റാന്പുകൾ നൽകി പ്രോത്സാഹിപ്പിച്ചത്. കിട്ടുന്ന സ്റ്റാന്പുകൾ ഒരു കവറിലിട്ടു സൂക്ഷിച്ചുതുടങ്ങി. കോൽക്കത്തയിൽ സലേഷ്യൻ വൈദികനായി ശുശ്രൂഷ ചെയ്തിരുന്ന ചേട്ടൻ ഫാ. തോമസും വടക്കേ ഇന്ത്യയിൽ ശുശ്രൂഷ ചെയ്തിരുന്ന ചേച്ചി സിസ്റ്റർ ബോർജിയയും (അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) അവർക്കു കിട്ടുന്ന സ്റ്റാമ്പുകളെല്ലാം ശേഖരിച്ച് കൊണ്ടുവന്നു നൽകിയിരുന്നു.
അത് പത്താം ക്ലാസ് കഴിയുന്നതുവരെ തുടർന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ദീപിക ഏജന്റ് കൂടിയായിരുന്ന ഏറ്റവും മൂത്ത സഹോദരൻ കെ.ടി. കുര്യൻ ഒരു സ്റ്റോക്ക് ബുക്ക് വാങ്ങി സമ്മാനിച്ചത്. പ്രീഡിഗ്രിയും ഡിഗ്രിയും കുറവിലങ്ങാട് ദേവമാത കോളജിലും ബിഎഡ് മാന്നാനം സെന്റ്് ജോസഫ് കോളജിലുമായിരുന്നു.
ജോലിക്കായി ബംഗാളിൽ
ബംഗാളിലെ ബാൻഡൽ ഡോൺബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബയോളജി അധ്യാപകനായാണ് ആദ്യം ജോലിയിൽ പ്രവേശിക്കുന്നത്. അവിടെവച്ച് പഴയ അഭിരുചി വീണ്ടും ശക്തമായി. ആ സ്കൂളിലെ പല വിദ്യാർഥികൾക്കും സ്റ്റാമ്പ് ശേഖരണമുണ്ടായിരുന്നു.
അവരുമായി പല സ്റ്റാമ്പുകളും എക്സ്ചേഞ്ച് ചെയ്തു. രണ്ടു വർഷത്തിനുശേഷം കോൽക്കൊത്തയിലെ ബാങ്ക് ഓഫ് കൊച്ചിനിൽ ജോലികിട്ടി. ആ സമയത്ത് അവിടെ നടന്ന അന്തർദേശീയ ഫിലാറ്റലി എക്സിബിഷൻ കാണാനിടയായി.
അവിടത്തെ മലയാളി സുഹൃത്തുക്കളായ പ്രിൻസ് തെക്കൻ, ജോണി ഞാളിയത്ത് എന്നിവർവഴി മദർ തെരേസയുടെ സെക്രട്ടറി സിസ്റ്റർ മെലാനിനെ പരിചയപ്പെട്ടു. മദറിനും മദർ ഹൗസിലേക്കും വിവിധ രാജ്യങ്ങളിൽനിന്നു വരുന്ന പല സ്റ്റാമ്പുകളും ലഭിക്കാൻ ഇടയായത് അങ്ങനെയാണ്. മൂന്നാലുതവണ വിശുദ്ധ മദർ തെരേസതന്നെ നേരിട്ട് സ്റ്റാമ്പുകൾ നൽകിയിട്ടുണ്ട്.
കൊച്ചിൻ ഫിലാറ്റലി ക്ലബ്ബിലേക്ക്
ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചതോടെ അധികം വൈകാതെ നാട്ടിൽ തിരിച്ചെത്തി. ഇതിനിടെ എറണാകുളത്തുള്ള റിലീജിയസ് സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ്ബിനെക്കുറിച്ച് കേട്ടറിഞ്ഞ് അതിൽ ചേർന്നു. ബിഷപ് മാർ പൗളിനോസ് ജീരകത്തിലിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച ക്ലബ് ആയിരുന്നു അത്. ഇപ്പോൾ കൊച്ചിൻ സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ് എന്നാണ് അറിയപ്പെടുന്നത്.
അവിടെ പല പ്രഗത്ഭരും ഉണ്ടായിരുന്നു. അവരിൽനിന്ന് ഫിലാറ്റലിയുടെ പല പുതിയ പാഠങ്ങളും പഠിച്ചു. അങ്ങനെ വിഷയാധിഷ്ഠിതമായി സ്റ്റാമ്പുകളും അനുബന്ധസാമഗ്രികളും തരംതിരിക്കാനും തുടങ്ങി. അങ്ങനെയിരിക്കേയാണ് കോട്ടയത്ത് ഒരു ഫിലാറ്റലി ക്ലബ് ഉണ്ടെന്നറിയുന്നത്.
വയക്കര മൂസ് തുടങ്ങിവച്ച ഈ ക്ലബ്ബിന്റെ പ്രസിഡന്റായി രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ചത് പ്രഫ. ജോർജ് ജോൺ നിധീരി ആയിരുന്നു. ആറുവർഷമായി ജോസഫ് ആണ് പ്രസിഡന്റ്.
കേരാപെക്സ് 1999 എന്ന പേരിൽ കോട്ടയത്തു നടന്ന സംസ്ഥാനതല എക്സിബിഷനിൽ ആദ്യമായി പങ്കെടുത്ത് വെർമെയ്ൽ മെഡൽ നേടാൻ കഴിഞ്ഞത് വലിയ ഉത്സാഹമുളവാക്കി. നീർപക്ഷികൾ വിഷയമായുള്ള പ്രദർശനത്തിനായിരുന്നു അവാർഡ്.
പിന്നെ കേരളത്തിൽ ഇതുവരെ നടന്ന ആറു മത്സരങ്ങളിലും ജോസഫ് പങ്കെടുത്തു. ഗോൾഡ് ഉൾപ്പെടെയുള്ള മെഡലുകൾ സ്വന്തമാക്കി. ദേശീയ മത്സരങ്ങളിലും പുരസ്കാരങ്ങൾ നേടി.
പാഷൻ ഓഫ് ക്രൈസ്റ്റ്
ബാങ്ക് ജോലിക്കിടയിലും പതിറ്റാണ്ടുകൾ മതാധ്യാപകനെന്നനിലയിലും വിശ്രമ ജീവിതത്തിൽ ബൈബിൾ പഠിതാവെന്ന നിലയിലും വ്യാപരിച്ച ജോസഫിന് വ്യത്യസ്തമായ രീതിയിൽ ഒരു അവതരണം നടത്തണമെന്ന മോഹമുദിച്ചു.
സംസ്ഥാന-ദേശീയ മത്സരങ്ങൾക്ക് ഇപ്പോൾ സാധാരണയായി അഞ്ച് ഫ്രെയിമുകളിലായി (ഒരു ഫ്രെയിമിൽ എ3 വലിപ്പമുള്ള എട്ടു ഷീറ്റുകളാണ് ഉൾപ്പെടുത്താനാവുക ) 40 എ3 ഷീറ്റുകളേ പ്രദർശിപ്പിക്കാനാവൂ എന്നതിനാൽ ബൈബിൾ മുഴുവനായോ യേശുവിന്റെ ജനനം മുതൽ മരണം വരെയോ പ്രതിപാദിക്കുക എളുപ്പമല്ല.
ക്രിസ്മസ് മാത്രമാണ് അവതരിപ്പിക്കുന്നതെങ്കിൽ നിരവധിയായ രാജ്യങ്ങൾ കാർഡുകളും സ്റ്റാമ്പുകളും മറ്റ് സാമഗ്രികളും ഇറക്കിയിട്ടുണ്ടെങ്കിലും മിക്കതും ഒരുപോലെ ആയതിനാൽ വൈവിധ്യങ്ങൾ ഇല്ല. അങ്ങനെയാണ് ഒടുവിൽ പാഷൻ ഓഫ് ക്രൈസ്റ്റിൽ എത്തിനിന്നത്. പിന്നെ കഴിഞ്ഞ അഞ്ചുവർഷം അതിനുള്ള ഗവേഷണങ്ങളും പ്രയത്നങ്ങളുമായിരുന്നു.
വിശ്വാസമുദ്രകൾ
ബഥാനിയായിലെ തൈലാഭിഷേകം മുതൽ കുരിശുമരണവും ഉത്ഥാനവും ഉൾപ്പെടെ 1200ൽ അധികം സ്റ്റാമ്പുകളും കവർ, എയർ മെയിൽ, പോസ്റ്റ് കാർഡുകൾ, എയറോഗ്രാമുകൾ, ഇൻലാൻഡ് തുടങ്ങി വിവിധ സ്റ്റേഷനറികളും ഉൾപ്പെടുത്തിയാണ് ഫ്രെയിമുകൾ പൂർത്തിയാക്കിയത്.
ഓശാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ എന്നിവയും പീഡാനുഭവ ചരിത്രത്തിൽ പറയുന്ന മുഴുവൻ സംഭവങ്ങളും അധികരിച്ച് ലോകത്ത് ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഈസ്്റ്റർ സംബന്ധമായ തപാൽ വസ്തുക്കളിൽ 90 ശതമാനവും ഉൾപ്പെടുത്താനായി എന്നതാണ് ഏറ്റവും വലിയ അഭിമാനം.
ബ്രസീൽ, മെക്സിക്കോ, ഇറ്റലി, ജർമനി, അയർലൻഡ്, ഫിലിപ്പൈൻസ്, പോർച്ചുഗൽ, ഫ്രാൻസ്, നൈജീരിയ, എത്യോപ്യ, ജോർദാൻ, റാസൽഖയ്മ, ഫുജൈറ തുടങ്ങി ഭൂഖണ്ഡഭേദമന്യേ നൂറിലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും ഇതര തപാൽ വസ്തുക്കളുമാണ് ഫ്രെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ഈ തീമിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഒരേയൊരു സ്റ്റാമ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാർതോമായുടെ മരണത്തിന്റെ പത്തൊന്പതാം ശതാബ്ദി സ്മാരകമായി 1973ൽ ഭാരത സർക്കാർ പുറത്തിറക്കിയ മാർത്തോമാ കുരിശിന്റെ ചിത്രമുള്ള സ്റ്റാമ്പാണിത്.
“ഈ ലാർജ് വെർമെയ്ൽ മെഡൽ എന്നെ സംബന്ധിച്ച് വലിയൊരു ആത്മസാക്ഷാത്കാരമാണ്. ദേശീയ മത്സരം എപ്പോഴാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എവിടെയായാലും പോകണം; ഇവ അവതരിപ്പിക്കണം. കർത്താവെന്നിൽ നിക്ഷേപിച്ച ഈ സവിശേഷ അഭിരുചിയിലൂടെ പരോക്ഷമായ ഒരു സുവിശേഷപ്രഘോഷണം നടത്തണം. അതിൽ സമ്മാനം കിട്ടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം-” ഏറെ അഭിമാനത്തോടെ ജോസഫ് പറഞ്ഞു.
ചെറുതും ചരിത്രമാകും
ഭാര്യ വത്സമ്മയുടെയും (റിട്ടയേഡ് അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), മകൻ ഡോ. ജിനോ ജോയ് (ജെറിയാട്രിക്സ് വിഭാഗം തലവൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം), മരുമകൾ പ്രഫ. ഇന്ദു പീറ്റർ (അധ്യാപിക, കെഇ കോളജ്, മാന്നാനം) എന്നിവരുടെയും പ്രോത്സാഹനമാണ് എഴുപതാം വയസിലും ഇദ്ദേഹത്തിന് ഫിലാറ്റലി യാത്രയിൽ കരുത്താവുന്നത്.
നല്ലൊരു ഹോബിയുണ്ടെങ്കിൽ വാർധക്യം ഏറെ ആനന്ദകരമാക്കാമെന്നും ജോസഫേട്ടൻ പറയുന്നു; കാണിച്ചുതരുന്നു. സ്റ്റാമ്പുകളുടെ ചെറുലോകത്തിൽ വിശ്വാസത്തിന്റെ മഹത്തായ കഥ വരച്ചുകാട്ടുന്ന അദ്ദേഹം തെളിയിക്കുന്നു- പാഷനും സമർപ്പണവും ഉണ്ടെങ്കിൽ ചെറുതും ചരിത്രമാകും!
Tags : Sunday deepika