കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ജാസ് കനേഡെയറിന്റെ, C-GNJZ രജിസ്ട്രേഷനുള്ള ഒരു സിആർജെ-900 വിമാനം കാനഡയിലെ മോൺട്രിയോളിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്യുന്നതിനിടയിൽ, ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാരും മരിക്കുകയും 41 യാത്രക്കാർക്കും ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവം ഏറ്റവും ആധുനിക സംവിധാനങ്ങൾക്കിടയിലും വ്യോമഗതാഗതത്തിന് ഇപ്പോഴുമുള്ള ദൗർബല്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശൃംഖലപോലെ പ്രവർത്തിക്കുന്ന അനേകം ഘടകങ്ങളുടെ പരിസമാപ്തിയാണ് ഓരോ അപകടവും എന്ന പഴയ തത്വം വീണ്ടും ഓർമിപ്പിക്കുന്നതുകൂടിയായി ഈ ദാരുണമായ അപകടം.
റൺവേ 4ൽ ലാൻഡ് ചെയ്യാൻ എയർ കാനഡ വിമാനത്തിന് രാവിലെ 11.35ന് അനുമതി കിട്ടുന്നതിന് പതിനേഴു മിനിറ്റു മുമ്പ്, രാവിലെ 11.18ന്, അപകടത്തിന്റെ പശ്ചാത്തലം ഒരുങ്ങിത്തുടങ്ങിയിരുന്നു.
ഷിക്കാഗോയിലേക്കു പറക്കുന്നതിന് 11.17ന് അനുമതി കിട്ടിയ യുണൈറ്റഡ് എയർലൈൻസിന്റെ ഒരു വിമാനം (ഫ്ളൈറ്റ് 2384) 11.18ന് ടേക്കോഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽനിന്ന് എന്തോ രൂക്ഷഗന്ധം വരുന്നുവെന്ന് എടിസിയെ അറിയിച്ചതിനെ തുടർന്ന് ഒരു റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് ട്രക്ക് വിമാനത്തിനടുത്തേക്ക് വിടാൻ 11.36ന് തീരുമാനിച്ചു.
ഇതിന് ഒരു മിനിറ്റു മുമ്പ്, 11.35ന് എയർ കാനഡ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്തിരുന്ന യുണൈറ്റഡ് വിമാനത്തിന്റെ അടുത്തേക്കുപോകാൻ പടിഞ്ഞാറുഭാഗത്തെ ഫയർസ്റ്റഷനിൽ കിടന്ന ട്രക്കിന് റൺവേ 4 മുറിച്ചുകടക്കാനുള്ള അനുമതി 11.36:58ന് എടിസി നൽകി. 11:37:17ന് എയർ കാനഡ വിമാനം റൺവ 4ൽ നിലംതൊട്ടു.
ഇതിനോടകം അപകടം തിരിച്ചറിഞ്ഞ കൺട്രോൾ ടവറിലുള്ളവർ, എയർ കാനഡ വിമാനത്തോട് വീണ്ടും പറന്നുയരാനും ഫയർ ട്രക്കിനോട് നിർത്താനും പറഞ്ഞുവെങ്കിലും എല്ലാം വൈകിപ്പോയിരുന്നു.
11:38ന് വിമാനവും ട്രക്കും കൂട്ടിയിടിച്ചു.
മണിക്കൂറിൽ ഏകദേശം 167.4 കിലോമീറ്റർ വേഗത്തിലായിരുന്ന, ഏകദേശം 22 ടൺ ഭാരമുണ്ടായിരുന്ന എയർ കാനഡയുടെ സിആർജെ-900 വിമാനം ട്രക്കുമായി കൂട്ടിയിടിച്ചതിന്റെ ആഘാതം 990,000 കിലോഗ്രാം മീറ്റർ/സെക്കൻഡ് ആയിരുന്നിരിക്കും എന്നാണ് കണക്ക്.
പരമാവധി ഭാരംനിറച്ച ഒരു ട്രക്ക് ഹൈവേയിലൂടെ പോകുമ്പോൾ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൽ കൂട്ടിയിടിക്കുമ്പോഴുണ്ടാകാവുന്ന ഈ ആഘാതത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മൊത്തമായി തകർന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് സീറ്റുൾപ്പെടെ പുറത്തേക്കു തെറിച്ചു പോയി. പരിക്കേറ്റ 41 പേരിൽ ഒൻപതു യാത്രക്കാർ ഗുരുതരാവസ്ഥിലാണ്. ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു.
അമേരിക്കയിലെ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളത്തിൽ അപകടസമയത്ത് രണ്ടേരണ്ടു വ്യോമഗതാഗത നിയന്ത്രകർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്നതു മാത്രമല്ല, വീഴ്ചകളുടെയും യാദൃച്ഛികതയുടെയും ഒരു നിരതന്നെ കൂടിച്ചേർന്നാണ് ഈ അപകടമുണ്ടാക്കിയതെന്നതാണ് വാസ്തവം.
വിമാനങ്ങളിലുള്ളതുപോലെയുള്ള ട്രാൻസ്പോണ്ടർ ഘടിപ്പിച്ചു വേണം ട്രക്കുകൾ എയർപോർട്ടിനുള്ളിൽ സഞ്ചരിക്കാൻ എന്നാണ് ചട്ടം. ഇവിടെ പക്ഷ,േ അപകടത്തിൽപ്പെട്ട ട്രക്കിന് ട്രാൻസ്പോണ്ടർ ഉണ്ടായിരുന്നില്ല. അതിനാൽ ട്രക്കിന്റെ സ്ഥാനവും വേഗവുമൊന്നും കൃത്യമായ എടിസിക്ക് അറിയാമായിരുന്നില്ല.
ആ നേരംതന്നെ യുണൈറ്റഡ് വിമാനത്തിനുണ്ടായ അടിയന്തര സാഹചര്യത്തിൽ എടിസിയുടെ ശ്രദ്ധ വിഭാഗിച്ചു പോയത് അപകടത്തിന്റെ മൂലകാരണവുമായി. റൺവേയുടെ കിടപ്പും നിലയും സൂചിപ്പിക്കുന്ന മുന്നറിയിപ്പു വിളക്കുകൾ ശരിയായി കത്തുന്നുണ്ടായിരുന്നില്ല എന്നതും പ്രശ്നമായിരുന്നു.
വിമാനങ്ങൾ വരുന്ന സമയം അല്ലെങ്കിൽ പോകുന്ന സമയം റൺവേയിൽ കയറാൻ ഒരു വാഹനത്തെയും അനുവദിച്ചുകൂടാ എന്ന നിയമവും തിരക്കിൽ ലംഘിക്കപ്പെട്ടു. ട്രക്ക് ഉടൻ നിർത്തണമെന്ന് എടിസി പറഞ്ഞത് ട്രക്കിലുള്ളവർ വ്യക്തമായി കേൾക്കാതിരുന്നതും വിമാനം പറന്നുയരണമെന്ന് പറഞ്ഞത് പൈലറ്റുമാർക്ക് വ്യക്തമാകാതിരുന്നതും അപകടം ഉറപ്പിക്കുന്നതായി.
Tags : Sunday deepika