രാവിലെ ആറു മണിയായപ്പോഴേക്കും ഞാൻ ഉണർന്നെഴുന്നേറ്റു. ജനാല തുറന്നു. റോസ് ഗാർഡനിൽ പതിവുപോലെ റോസാപ്പുക്കൾ വിടർന്നു പുഞ്ചിരിക്കുന്നു, ചുറ്റും സുഗന്ധം പരത്തുന്നു. അതു പതിവുതെറ്റാതെ അവയുടെ ചുമതലയാണ്. എന്റെയും മാക്സിമിന്റെയും മാനസിക വിഷമങ്ങളും പ്രയാസങ്ങളും അവയ്ക്ക് അറിയേണ്ട ക
മാക്സിം നല്ല ഉറക്കത്തിലാണ്. ഉണർത്താൻ ശ്രമിച്ചില്ല. കുറച്ചുകൂടി ഉറങ്ങട്ടെ. ഇന്നത്തെ ഞങ്ങളുടെ യാത്ര നീണ്ടതും ക്ഷീണം വർധിപ്പിക്കുന്നതുമാണ്. ഹൈറോഡുകൾ, ഇടതിങ്ങിപ്പായുന്ന മോട്ടോർ വാഹനങ്ങൾ, അവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയുള്ള യാത്ര.
ലണ്ടനിലേക്കുള്ള ഈ യാത്രയുടെ അവസാനം എങ്ങനെയായിരിക്കും? ഞങ്ങളുടെ ഭാവി എന്തായിരിക്കും? ലണ്ടന്റെ വടക്കുഭാഗത്ത് എവിടെയോ താമസിക്കുന്ന ബേക്കർ എന്നുപേരായ മനുഷ്യൻ. അദ്ദേഹം ഞങ്ങളെപ്പറ്റി കേട്ടിട്ടേയില്ല. എന്നാൽ അദ്ദേഹത്തിന്റെ കൈയിലാണ് ഞങ്ങളുടെ ഭാവി. ഈ സമയത്ത് അദ്ദേഹവും അവിടെ ഉണർന്ന് കോട്ടുവായിട്ട് എഴുന്നേറ്റുകാണും. കുറേക്കഴിയുന്പോൾ അദ്ദേഹം തന്റെ ദിനകൃത്യങ്ങളിൽ ഏർപ്പെടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി. കുളിച്ചു. ബെഡ് റൂമിൽ ചെന്നു ഡ്രസ് മാറി. ഈ സമയത്ത് പുറത്തു മൃദുവായ കാലടിശബ്ദം അടുത്തുവരുന്നതിന്റെയും വാതിലിന്റെ പൂട്ട് സാവധാനം തുറക്കുന്നതിന്റെയും തുടർന്ന് കാലടിശബ്ദം അകന്നുപോകുന്നതിന്റെയും സ്വരം. അതു മിസിസ് ഡാൻവേഴ്സ് ആയിരുന്നു.
മാക്സിം എഴുന്നേറ്റ് പ്രാഥമികകൃത്യങ്ങളും കുളിയും കഴിഞ്ഞ് കടന്നുവന്നു. അപ്പോഴേക്കും ക്ലാരീസ് ഞങ്ങൾക്കുള്ള ചായയുമായെത്തി. ലണ്ടനിൽ ഒരുദിവസം താമസിക്കുന്നതുകൊണ്ട് അതിനാവശ്യമായ ഡ്രസുകളും മറ്റും പെട്ടികളിലും ബാഗുകളിലും നിറച്ചു. തുടർന്ന് ഞങ്ങൾ ഡൈനിംഗ് റൂമിൽ പോയി ബ്രേക്ക്ഫാസ്റ്റിന് ഇരുന്നു. അന്യോന്യം ഒന്നും സംസാരിക്കാതെ വേഗം അതു പൂർത്തിയാക്കി. മാക്സിം വാച്ച് നോക്കുന്നുണ്ട്. ഏതാണ്ടു സമയമായി. മുറ്റത്തു നിൽക്കുന്ന കാറിൽ റോബർട്ട് സാധനങ്ങൾ എല്ലാം കയറ്റിവച്ചു.
ഇറങ്ങാൻ തയാറായി നിൽക്കുന്ന, ഞങ്ങളുടെ ഭാവി നിർണയിക്കാൻ പോകുന്ന ഈ മുഹൂർത്തത്തിൽ എല്ലാ ഉത്കണ്ഠകളും വ്യസനങ്ങളും ദൈവതിരുമുന്നിൽ സമർപ്പിച്ചു. ഉള്ളുരുകിയ പ്രാർഥനയുടെ ചിറകിൽ മനസ് ദൈവസന്നിധിയിലേക്കു പറന്നു.
എന്റെ കണ്ണുകൾ നിറഞ്ഞുതുളുന്പി. അപ്പോഴേക്കും മാക്സിമിന്റെ വിളിയെത്തി. കണ്ണുകൾ തുടച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. ഫ്രാങ്കിന്റെ കാറും എത്തിച്ചേർന്നു. കേണൽ ജൂലിയന്റെ കാർ അപ്പുറത്ത് എത്തിയിട്ടുണ്ടെന്ന് ഫ്രാങ്ക് പറഞ്ഞു.
""ഞാൻ മുഴുവൻ സമയവും ഓഫീസിലുണ്ടാവും. ബേക്കറെ കണ്ടതിന്റെ വിവരം ഉടനെ എന്നെ അറിയിക്കുമല്ലോ.''
""തീർച്ചയായും''- മാക്സിം പറഞ്ഞു.
""മംഗളകരമായ നല്ലൊരു യാത്ര ഞാൻ നേരുന്നു.''
""താങ്ക് യൂ!''
ഞങ്ങളെ നോക്കിനിൽക്കുന്ന ഫ്രിത്തിനും റോബർട്ടിനും നേരേ ഞാൻ കൈവീശി. കാത്തുനിൽക്കുന്ന കേണൽ ജൂലിയൻ മാക്സിമിന്റെ അരികിലിരിക്കുന്ന എന്നെക്കണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്റെ കമന്റ്: ""ഇത് നീണ്ടൊരു യാത്രയാണ്. ഭർത്താവിനെ ഞാൻ നല്ല ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുമായിരുന്നു.'' ആ നർമരസത്തിൽ മൂന്നുപേരും ചിരിച്ചു. ഞാൻ പറഞ്ഞു: ""ഈ യാത്രയിൽ ഒപ്പമുണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.''
""നല്ല കാര്യം.''
അദ്ദേഹം പിൻസീറ്റിൽ സൗകര്യപ്രദമായി ഇരുന്നു. ഞങ്ങൾ യാത്ര തുടങ്ങി. കുറേദൂരം ചെന്ന് ഒരു ക്രോസ് റോഡിൽവച്ച് ഫാവെൽ ഓടിക്കുന്ന നീളമുള്ള പച്ച കാർ കണ്ടു. ചിലപ്പോൾ ഞങ്ങളുടെ പിറകിലും ചിലനേരത്തു ഞങ്ങളെ മറികടന്നും ഫാവെലിന്റെ കാർ ഓടി.
കേണൽ ജൂലിയൻ പിൻസീറ്റിൽ ഇരുന്നും ചാരിക്കിടന്നും കുറേശ്ശെ ഉറങ്ങിയും ഉണർന്നും യാത്രചെയ്തു. ഉച്ചയായപ്പോൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ലഞ്ച് കഴിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ ഞങ്ങൾ ലണ്ടന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തി.
നീണ്ട യാത്രയും ട്രാഫിക് ബ്ലോക്കും അന്തരീക്ഷത്തിലെ ചൂടും മൂലം എനിക്കു നല്ല ക്ഷീണം തോന്നി. മാക്സിം യാത്രാക്ഷീണമുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതെ വളരെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുകയാണ്. കേണൽ തന്റെ കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിട്ടുള്ള ചെറിയ മാപ്പിൽ നോക്കി ബാർനെറ്റിലേക്കുള്ള വഴി മാക്സിമിനു പറഞ്ഞുകൊടുത്തു. ആ സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തി ഒരു വഴിയാത്രക്കാരനോടു ചോദിച്ചു.
""ഈ ഭാഗത്ത് റോസ് ലാന്ഡ് എന്ന പേരിൽ ഒരു വീടുണ്ടോ? റിട്ടയർ ചെയ്ത ഒരു ഡോക്ടർ ബേക്കർ ആണ് താമസിക്കുന്നത്.''
""ഡോക്ടർ ബേക്കർ? എനിക്കറിയില്ല. ഇവിടെ പള്ളിക്കു സമീപം ഒരു റോസ് കോട്ടേജ് ഉണ്ട്. അവിടെ ഒരു മിസിസ് വിൽസനാണ് താമസിക്കുന്നത്.''
""അതല്ല. റോസ് ലാന്ഡ് എന്ന വീട്ടിലെ ഡോക്ടർ ബേക്കർ!''
കുറച്ചുകൂടി നീങ്ങി പിന്നെയും രണ്ടുമൂന്നു പേരോടു ചോദിച്ചു. ഡോക്ടർ ആരെന്നും എവിടെയെന്നും ആർക്കും നിശ്ചയമില്ല.
ഞാൻ മാക്സിമിനെ നോക്കി. പാവം, വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ ഫാവെലിന്റെ കാർ പൊടിയിൽ മുങ്ങിയ നിലയിൽ എത്തി. മാക്സിം വണ്ടി മുന്നോട്ടെടുത്തു. കേണൽ ജൂലിയൻ അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പോസ്റ്റുമാനാണ് ഡോക്ടർ ബേക്കറുടെ വഴിയും വീടും പറഞ്ഞുതന്നത്. ഗേറ്റിൽ നെയിംബോർഡ് ഇല്ല. ഇതേ വീടിന്റെ മുന്നിലൂടെ രണ്ടുതവണ നമ്മൾ പോയതാണ്. എന്തുചെയ്യാം!
മാക്സിം കാർ ഒതുക്കിനിർത്തി. കാറിൽ അല്പനേരം ഞങ്ങളിരുന്നു. കേണൽ പറഞ്ഞു: ""ഇപ്പോൾ സമയം അഞ്ചുകഴിഞ്ഞു. അവർ ചായകുടിക്കുന്ന സമയമാവും. നമുക്ക് അല്പംകൂടി കാത്തിരിക്കാം.''
മാക്സിം ഒരു സിഗരറ്റെടുത്തു കത്തിച്ചു.
ഞാൻ ബാഗിൽനിന്ന് പൗഡർ എടുത്ത് മുഖംമിനുക്കി. കാറിൽ ഇരുന്ന് ഞാൻ വലിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ബസിറങ്ങി നടന്നുപോകുന്ന രണ്ടു സ്ത്രീകളെയും റോഡിലൂടെ ഓടിപ്പോകുന്ന ഒരു പയ്യനെയും നോക്കി. കേണൽ തന്റെ മാപ്പ് മടക്കി പോക്കറ്റിൽ വച്ചു. എന്നിട്ട് ഡോക്ടർ ബേക്കറിന്റെ വീടും മുറ്റവും നോക്കി പറഞ്ഞു: ""ഇദ്ദേഹം നല്ലൊരു തോട്ടക്കാരനല്ല. കണ്ടില്ലേ ശുശ്രൂഷയില്ലാതെ വാടിനിൽക്കുന്ന ചെടികളുടെ അവസ്ഥ.''
കേണൽ കാറിന്റെ ഡോർ തുറന്ന് റോഡരികിൽ നിന്നു.
""മാക്സിം! എന്തുപറയുന്നു?''
""ഞാൻ റെഡി.''
മാക്സിമും ഞാനും പുറത്തിറങ്ങി. അപ്പോഴേക്കും ഫാവെൽ എത്തി.
""ഇനി ആരെയാണ് കാത്തുനിൽക്കുന്നത്?''
ആരും മറുപടി പറഞ്ഞില്ല. ഗേറ്റ് കടന്ന് വീടിന്റെ മുൻവശത്തെ വാതിൽക്കലേക്കു ഞങ്ങൾ നടന്നു.
""ഇപ്പോൾ ചായകുടികഴിഞ്ഞു വന്നിട്ടുണ്ടാകും.'' കേണൽ അല്പം നിന്നിട്ടു മാക്സിമിനെ നോക്കിയശേഷം ബെല്ലടിച്ചു. അതു വീടിന്റെ ഉള്ളിൽ എവിടെയോ മുഴങ്ങി. കുറേനേരത്തേക്ക് ആരെയും കാണുന്നില്ല. പിന്നെ യുവതിയായ ഒരു വേലക്കാരി വന്നു വാതിൽതുറന്നു. അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ അവരൊന്നു പകച്ചു.
കേണൽ ജൂലിയൻ ചോദിച്ചു: ""ഡോക്ടർ ബേക്കർ?''
""അതേ സർ. അകത്തുകയറി ഇരിക്ക്.'' ചൂണ്ടിക്കാട്ടിയ ഇടതുവശത്തെ സ്വീകരണമുറിയിൽ ഞങ്ങൾ പോയി ഇരുന്നു. ചുമരിൽ ഒരു സ്ത്രീയുടെ ഛായാചിത്രം കണ്ടു. അതു മിസിസ് ബേക്കറായിരിക്കുമോ?
ഫാവെൽ ആ ഛായാചിത്രത്തിൽ നോക്കി നിൽക്കുകയാണ്. ഞാനും മാക്സിമും ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്നു. അവിടെ ഒരു ടെന്നീസ് കോർട്ട് കണ്ടു. ചില കുട്ടികളുടെ കളിയും ചിരിയും ബഹളവും. അഞ്ചു മിനിറ്റു കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്.
അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അദ്ദേഹം കടന്നുവന്നു. ശരാശരി ഉയരവും വണ്ണവും. മുടി നരച്ചുതുടങ്ങിയിട്ടുണ്ട്. ഡോക്ടർ ബേക്കർ പറഞ്ഞു: ""ക്ഷമിക്കണം. നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞുകാണും. ഒരു ഗ്രൂപ്പ് ആളുകൾ കാണാൻ വന്നിട്ടുണ്ടെന്ന് സെർവന്റ് പറഞ്ഞപ്പോൾ തിടുക്കത്തിൽ പോയി ഞാനൊന്നു കുളിച്ചു. ടെന്നീസ് കളിക്കുകയായിരുന്നു ഞാൻ.''
കേണൽ കാര്യത്തിലേക്കു പ്രവേശിച്ചു.
""ഇവിടെവന്നു താങ്കളെ ശല്യപ്പെടുത്തിയതിൽ വിനയപൂർവം മാപ്പ് ചോദിക്കുന്നു. എന്റെ പേര് ജൂലിയൻ, ഇതു മിസ്റ്റർ മാക്സിം, ഇത് ഇദ്ദേഹത്തിന്റെ ഭാര്യ, ഇതു മിസ്റ്റർ ഫാവെൽ. മാക്സിമിന്റെ പേര് ഈയിടെ താങ്കൾ പത്രത്തിൽ കണ്ടിട്ടുണ്ടാവും.''
ഡോക്ടർ ബേക്കർ പറഞ്ഞു: ""ഓ! ഞാൻ ഓർക്കുന്നു. ഏതോ ഒരു തെളിവെടുപ്പോ മറ്റോ ആണ്, അല്ലേ? എന്റെ ഭാര്യ എല്ലാം വിശദമായി വായിക്കും.''
ഫാവെൽ മുന്നോട്ടുവന്നു: ""ആത്മഹത്യ എന്നാണ് ജൂറിയുടെ വിധി. അതിന് ഒരിക്കലും സാധ്യതയില്ല. റെബേക്ക എന്റെ കസിനാണ്. ഞാനവളെ അടുത്തറിയും. അവൾ ഒരു കാരണവശാലും, ഒരിക്കലും അതു ചെയ്യില്ല. അവൾ മരിച്ചദിവസത്തെ ഒരു സുപ്രധാന സംഗതിയെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.''
ഉടനെ മാക്സിം പറഞ്ഞു: ""ഈ വിഷയം ജൂലിയനും എനിക്കും വിട്ടുതരൂ. ഞങ്ങൾ സംസാരിക്കട്ടെ. ഡോക്ടർ ബേക്കറിന് ഇതേപ്പറ്റി ഒന്നുമറിയില്ല.''
തുടക്കത്തിൽ ഡോക്ടറുടെ മുഖത്തുകണ്ട പുഞ്ചിരി മാഞ്ഞു.
(തുടരും)
Tags : Sunday deepika