മനുഷ്യന്റെയും ആൾക്കുരങ്ങുകളുടെയും പരിണാമ ചരിത്രത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള അപൂർവ കണ്ടെത്തലുമായി ഗവേഷകർ. വടക്കൻ ഈജിപ്തിലെ വാഡി മോഗ്ര മരുഭൂമി കേന്ദ്രീകരിച്ചുനടന്ന പര്യവേഷണത്തിലാണു താടിയെല്ലുകളുടെയും പല്ലുകളുടെയും അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
അവയുടെ പഴക്കമോ, ഏകദേശം 1.7 കോടി വർഷം! മൻസൂറ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റുകളായ ഹെഷാം സല്ലാം, ഷൊറൂഖ് അൽ അഷ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസിലുകളുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
വാലില്ലാ കുരങ്ങുകളുടെ പരിണാമം പ്രധാനമായും കിഴക്കൻ ആഫ്രിക്ക കേന്ദ്രീകരിച്ചാണെന്ന നിലവിലെ ധാരണകളെ തിരുത്തുന്നതാണു പുതിയ പഠനം. "മസ്രിപിത്തിക്കസ് മോഗ്രായെൻസിസ്' എന്ന് പേരിട്ടിരിക്കുന്ന വർഗം, മയോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിലാണു ജീവിച്ചിരുന്നതത്രേ.
നിലവിലുള്ള എല്ലാ ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുവായ പൂർവികനോട് ഈ വർഗത്തിനു വലിയതോതിൽ സാമ്യമുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. കിഴക്കൻ ആഫ്രിക്കയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കുരങ്ങുകളുടെ പരിണാമചരിത്രത്തിൽ വടക്കൻ ആഫ്രിക്കയ്ക്ക് വലിയൊരു പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ അടിവരയിടുന്നു.
അഞ്ചുവർഷംനീണ്ട ഗവേഷണ പദ്ധതികൾക്കൊടുവിലാണ്, കുരങ്ങുകളുടെ പരിണാമഘട്ടത്തിലെ മറഞ്ഞിരുന്ന കണ്ണിയെ കണ്ടെത്താൻ സാധിച്ചതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
താടിയെല്ലുകളുടെയും പല്ലുകളുടെയും പ്രത്യേകതകൾ ഇവയെ സാധാരണ കുരങ്ങുകളിൽനിന്നു വേറിട്ടുനിർത്തുന്നു. വളരെ കരുത്തുറ്റ താടിയെല്ലുകളും വലിപ്പമേറിയ പല്ലുകളുമാണ് ഇവയ്ക്കുള്ളത്.
പല്ലുകളുടെ ഉപരിതലത്തിലെ സങ്കീർണമായ ഘടന സൂചിപ്പിക്കുന്നത് ഇവ പഴങ്ങൾക്കു പുറമെ കട്ടികൂടിയ ഭക്ഷണങ്ങളും കഴിച്ചിരുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി ഭക്ഷണശീലങ്ങൾ മാറ്റാൻ ഈ വർഗത്തിനു സാധിക്കുമായിരുന്നു.
ജനിതക വിവരങ്ങളും ഫോസിൽ സവിശേഷതകളും സംയോജിപ്പിച്ചു നടത്തിയ പഠനത്തിൽ ഗിബ്ബൺ, ഗൊറില്ല, ചിമ്പാൻസി, ഒറാംഗ് ഉട്ടാൻ എന്നിവയുടെയും മനുഷ്യരുടെയും വംശാവലിയോട് മസ്രിപിത്തിക്കസിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ഗവേഷകർ വ്യക്തമാക്കി.
ഈ കണ്ടെത്തൽ ആഫ്രിക്കയിൽ നിന്നുള്ള ആൾക്കുരങ്ങുകളുടെ കുടിയേറ്റ ചരിത്രത്തിലേക്കും വെളിച്ചംവീശുന്നു. നേരത്തേ കരുതിയിരുന്നതുപോലെ കിഴക്കൻ ആഫ്രിക്കയിൽ നിന്നല്ല; മറിച്ച് വടക്കൻ ആഫ്രിക്കയിൽനിന്നോ, അറേബ്യൻ ഉപദ്വീപിൽനിന്നോ ആയിരിക്കാം കുരങ്ങുകളുടെ വ്യാപനം തുടങ്ങിയതെന്നാണ് ഗവേഷകർ ഇപ്പോൾ അനുമാനിക്കുന്നത്.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ പരിണാമചരിത്രം പൂർണമായും മാറ്റിയെഴുതാൻ സാധിക്കുകയുള്ളു. എങ്കിലും, ഭൂതകാലത്തെക്കുറിച്ചുള്ള വലിയൊരു സമസ്യ പൂരിപ്പിക്കാൻ ഈ കണ്ടെത്തൽ ഗവേഷകർക്കു തുണയായി. ആൾക്കുരങ്ങുകളുടെ ഉത്ഭവത്തെക്കുറിച്ച്, ചെറിയ ഭൂപ്രദേശം മാത്രം അടിസ്ഥാനമാക്കി പറഞ്ഞുപഴകിയ കഥകളിൽ വലിയ മാറ്റംവരുത്തും, ഈജിപ്ഷ്യൻ ഫോസിലുകളുടെ കണ്ടെത്തൽ!
Tags : Sunday deepika