കഴിഞ്ഞ ഞായറാഴ്ചത്തെ ചില പത്രങ്ങളിൽ അധികമാരും വായിച്ചിരിക്കാനിടയില്ലാത്ത ഒരു വിമാന വാർത്തയുണ്ടായിരുന്നു.
മാർച്ച് 28 ശനിയാഴ്ച, ബംഗളുരുവിൽനിന്ന് വാരാണസിയിലേക്ക് വരികയായിരുന്ന ഇൻഡിഗോയുടെ ഒരു എയർബസ് എ321-252എൻഎക്സ് വിമാനം VT-IRW (ഫ്ളൈറ്റ് നമ്പർ 6ഇ185) രാത്രി എട്ടേകാലിന് പറന്നു പൊങ്ങി പതിനഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും മുഹമ്മദ് അഡ്നാൻ എന്ന യാത്രക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റുചെന്ന് വിമാനത്തിന്റെ എമർജൻസി വാതിലിന്റെ പിടിയിൽ കൈവച്ചു.
കാബിൻ ക്രൂ ഓടിച്ചെന്നപ്പോഴേക്ക്, അബദ്ധം പറ്റിയതാണ് എന്നു പറഞ്ഞ അഡ്നാനോട് ഇനി അതിലൊന്നും പിടിക്കാൻ നിൽക്കേണ്ടെന്ന് പറഞ്ഞ് സീറ്റിലേക്ക് തിരികെ വിടുകയും ചെയ്തു.
എന്നാൽ വാരാണസി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, രാത്രി 10.22ന് അഡ്നാൻ വീണ്ടും വിമാന വാതിലിൽ പിടുത്തമിട്ട് വലിച്ചുതുറക്കാൻ ശ്രമംതുടങ്ങി. പരിഭ്രാന്തരായ ഫ്ളൈറ്റ് അറ്റൻഡന്റുമാർ അഡ്നാനെ വാതിലിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൈലറ്റിനെ വിവരമറിയിച്ചു.
റൺവേയിൽനിന്ന് വെറും 500 അടി പൊക്കത്തിലായിരുന്ന വിമാനം പൈലറ്റുമാർ അപ്പോൾത്തന്നെ 2500 അടിയിലേക്ക് ഉയർത്തി. അപ്പോൾ സമയം 10.24 ആയിരുന്നു. അഡ്നാൻ ഇനി കുഴപ്പമുണ്ടാക്കില്ല എന്നുറപ്പാക്കാൻ, വരാണസിക്കുമീതേ ഒന്നു വട്ടംചുറ്റി വിമാനം 10.35ന് സുരക്ഷിതമായി ലാൻഡു ചെയ്തു.
വിമാനം പറക്കുന്നതിനിടെ വാതിൽ തുറന്നാൽ അത് അപകടമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, മേൽപ്പറഞ്ഞതത്രയും വായിച്ചു കഴിയുമ്പോൾ സ്വാഭാവികമായും ചില സംശയങ്ങളുണ്ടാകാം.
പറക്കലിനിടെ വിമാന വാതിൽ തുറക്കാൻ കഴിയുമോ?
വിമാനം നല്ല പൊക്കത്തിൽ പറക്കുമ്പോൾ തുറക്കാനാവില്ല എന്നുതന്നെയാണ് ഉത്തരം. ക്രൂസിംഗ് ഓൾട്ടിറ്റ്യൂഡ് എന്നു സാധാരണ പറയുന്ന 35,000 അടി ഉയരത്തിൽ പറക്കുന്ന ഒരു വിമാനത്തിന്റെ വാതിൽ തുറക്കുന്നത് മനുഷ്യ സാധ്യമല്ല.
രണ്ടു കാരണങ്ങളാണ്
-ആദ്യം അകത്തേക്കു വലിച്ച് പിന്നെ പുറത്തേക്കു തള്ളിയാണ് വിമാന വാതിൽ തുറക്കുന്നത് എന്ന കാര്യം.
-വിമാനത്തിന്റെ ഉള്ളിലെ ക്രമീകരിച്ച വായു മർദവും വൻ ഉയരത്തിൽ തീരെ നേർത്ത വായുവുള്ള അന്തരീക്ഷത്തിന്റെ മർദവും തമ്മിലുള്ള വ്യത്യാസം. പുറത്തെ വായുവിനേക്കാൾ ഏകദേശം 7.5 പിഎസ്ഐ കൂടുതൽ മർദം അകത്തുണ്ടാകുമെന്നതിനാൽ, 1.8 മീറ്റർ പൊക്കവും 0.8 മീറ്റർ വീതിയുമുള്ള വിമാന വാതിലിൽ ഈ മർദവ്യത്യാസം ചെലുത്തുന്ന സമ്മർദം 77,000 ന്യൂട്ടൺ അഥവാ 7,800 കിലോഗ്രാം വരും. തുറക്കാനായി വാതിൽ അകത്തേക്കു വലിക്കണമെങ്കിൽ ഏഴര ടൺ ബലം പ്രയോഗിക്കേണ്ടിവരും എന്നർഥം.
പിന്നെ എന്തിനാണ് കാബിൻ ക്രൂ പരിഭ്രാന്തരായത്?
അഡ്നാൻ രണ്ടാമത് വാതിലിൽ പിടിച്ചുവലിച്ച സമയമാണ് കുഴപ്പം. വാരാണസി റൺവേയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന വിമാനം വെറും 500 അടി ഉയരത്തിലായിരുന്നു അപ്പോൾ എന്നത് ഓർക്കുക. ലാൻഡ് ചെയ്യാൻ വരുന്ന വിമാനം ഈ പൊക്കത്തിലാകുമ്പോൾ അകത്തെയും പുറത്തെയും അന്തരീക്ഷ മർദം ഏകദേശം ഒരുപോലെയായിക്കഴിയും. കുറ്റിയുടേയും കൊളുത്തിന്റെയും മെക്കാനിസം അറിഞ്ഞാൽ, ആ പൊക്കത്തിൽ വാതിൽ തുറക്കാൻ പ്രയാസമില്ല എന്നർഥം.
കാബിൻ ക്രൂവിൽനിന്ന് വിവരം അറിഞ്ഞ പൈലറ്റുമാർ ലാൻഡിംഗ് വേണ്ടെന്നുവച്ച് വിമാനം ഉടനടി 2500 അടി പൊക്കത്തിലേക്ക് ഉയർത്തിയത് വിമാനത്തിന് അകത്തെയും പുറത്തെയും മർദങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടാക്കാൻ വേണ്ടിയായിരുന്നോ?
അല്ല എന്നാണ് ഉത്തരം. 2500 അടിപ്പൊക്കത്തിൽ പുറത്തേ അന്തരീക്ഷവായുവും വിമാനത്തിനകത്തെ വായുവും തമ്മിൽ കാര്യമായ മർദവ്യത്യാസമൊന്നും ഉണ്ടാവുകയില്ല. കൂടിയാൽ 0.2 പിഎസ്ഐ. വാതിലിലെ തള്ളൽ പരമാവധി 300 കിലോഗ്രാം. ആഞ്ഞു വലിച്ചാൽ തുറക്കാനാവുന്നതേയുള്ളു എന്നർഥം.
വാതിൽ തുറക്കാതിരിക്കാനുള്ള മർദം സൃഷ്ടിക്കാനല്ല, ലാൻഡ് ചെയ്യുന്ന നേരത്തുള്ള അനിശ്ചിതത്വവും പ്രശ്നങ്ങളും ഒഴിവാക്കാനാണ് പൈലറ്റുമാർ പറന്നുകയറിയത് എന്നതാണ് വാസ്തവം. 500 അടി പൊക്കത്തിൽ, ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ്, എയർഹോസ്റ്റസുമാരുടെ പിടിവിടുവിച്ച് അഡ്നാൻ വാതിൽ തുറന്നിരുന്നെങ്കിൽ ഉള്ളിലേക്കുള്ള വായു പ്രവാഹത്തിൽ കാബിനുള്ളിൽ കുഴപ്പങ്ങളുണ്ടാകാം.
യാത്രക്കാരോ കാബിൻ ക്രൂവോ പുറത്തേക്കു തെറിച്ചുവീഴാം. ലാൻഡ് ചെയ്യുന്ന നേരം ചെയ്യേണ്ട അനേകം കാര്യങ്ങളിൽനിന്ന് പൈലറ്റുമാരുടെ ശ്രദ്ധ വ്യതിചലിക്കാം. വിമാനം മൊത്തം അപകടത്തിൽപ്പെടാം.
2500 അടിയിലേക്കു പറന്നു കയറുമ്പോൾ, പൈലറ്റുമാർക്കും കാബിൻ ക്രൂവിനും എല്ലാറ്റിനും അല്പം സാവകാശം കിട്ടുകയാണ്. പറന്നു കയറുന്നതിനിടെ ഇനി വാതിൽ തുറന്നുപോയാലും ലാൻഡ് ചെയ്യുന്നതിനിടെ തുറക്കുന്നത്ര അപകടസാധ്യതയും ഇല്ല. അഞ്ചോ പത്തോ മിനിറ്റ് ചുറ്റിപ്പറക്കുന്നതിനിടെ യാത്രക്കാരനെ പിടിച്ചുമാറ്റാനും പിടിച്ചിരുത്താനും സമയമുണ്ട്. പൈലറ്റുമാർക്ക് വീണ്ടും സാവകാശത്തിൽ സുരക്ഷിതമായി പറന്നിറങ്ങുകയും ചെയ്യാം.
സംഭവത്തിന് ദുരൂഹതയുടെ നിറം കൊടുക്കുന്ന ഒരു അനുബന്ധം വാർത്തകളിലുള്ളത് കൂടി പറയാതിരിക്കുന്നതെങ്ങനെ: വിമാനത്താവളത്തിൽ സിഐഎസ്എഫിന് കൈമാറിയ, ഉത്തർപ്രദേശിലെ മാവു ജില്ലക്കാരനായ അഡ്നാന് പറയാനുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു- ഭൂതബാധയാണ് തന്നെക്കൊണ്ട് ഇങ്ങിനെയെല്ലാം ചെയ്യിച്ചതെന്ന്!
Tags : Sunday deepika