ചിന്താവിഷയം
ക്രിസ്തുവിനു മുന്പുള്ള നാലാം നൂറ്റാണ്ട്. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ സിസിലിയിലെ സീറക്യൂസ് അന്ന് ഗ്രീക്കുകാരുടെ ഒരു നഗരമായിരുന്നു. അവിടെ ബിസി 367 മുതൽ 357 വരെയും പിന്നീട് 346 മുതൽ 344 വരെയും ഭരണം നടത്തിയിരുന്നത് ഡയനീഷ്യസ് രണ്ടാമൻ (397-343) എന്ന രാജാവായിരുന്നു. പിതാവായ ഡയനീഷ്യസ് ഒന്നാമനിൽനിന്നാണ് ഭരണാധികാരം അദ്ദേഹത്തിനു ലഭിച്ചത്.
ആ കാലഘട്ടത്തിലെ മറ്റു പല രാജാക്കന്മാരെയും പോലെ ഡയനീഷ്യസ് രണ്ടാമനും ധാരാളം സന്പത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആഡംബരജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അരമനസേവകരിലൊരാളായിരുന്നു ഡമോക്ലിസ്. രാജാവിന്റെ സന്പത്തും ആഡംബരവും അധികാരവുമൊക്കെ അയാളെ അദ്ഭുതപ്പെടുത്തി. രാജാവ് എല്ലാ രീതിയിലും വലിയ ഭാഗ്യവാനാണെന്നു കരുതിയ ഡമോക്ലിസ് അക്കാര്യം ആവർത്തിച്ചുപറഞ്ഞുകൊണ്ട് രാജാവിനെ നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ രാജാവിന്റെ ജീവിതം പരിപൂർണമായ സന്തോഷം നിറഞ്ഞതായിരുന്നു.
ഡമോക്ലിസിന്റെ പ്രശംസാവചനങ്ങൾ കേട്ടു മടുത്ത രാജാവ് അയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. രാജാവ് അയാളോടു പറഞ്ഞു: ""എനിക്ക് അത്രമാത്രം ഭാഗ്യമുണ്ടെന്നു നീ കരുതുന്നുവെങ്കിൽ ഒരുദിവസം നീ എന്റെ സ്ഥാനത്ത് രാജസിംഹാസനത്തിൽ ഇരിക്കൂ.'' ഡമോക്ലിസിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ അയാളെ രാജകീയവസ്ത്രം ധരിപ്പിച്ച് സിംഹാസനത്തിൽ ഇരുത്താൻ രാജാവ് കല്പിച്ചു.
ഡമോക്ലിസ് ആഹ്ലാദപൂർവം രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് സിംഹാസനത്തിലിരുന്നു. അപ്പോൾ സേവകർ അയാൾക്ക് രുചികരമായ ഭക്ഷണം വിളന്പി. പശ്ചാത്തലത്തിൽ മധുരസംഗീതം മുഴങ്ങി. നർത്തകർ പ്രത്യക്ഷപ്പെട്ട് ആനന്ദനൃത്തം ചെയ്തു. ആ നിമിഷം താൻ പരിപൂർണ സന്തോഷത്തിലേക്ക് പ്രവേശിച്ചുവെന്ന് അയാൾക്കു തോന്നി.
എന്നാൽ, സിംഹാസനത്തിൽ ഇരിക്കുന്പോൾ ഒരുകാര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തലയ്ക്കു മുകളിലായി മൂർച്ചയുള്ള ഒരു വാൾ തൂങ്ങിക്കിടക്കുന്നു. അതു തൂക്കിയിട്ടിരിക്കുന്നതാകട്ടെ ഒരൊറ്റ നൂലിലും! ഏതു നിമിഷവും ആ നൂൽ പൊട്ടി വാൾ തന്റെ തലയിൽ വീഴാം! ഇക്കാര്യം ഓർമിച്ചപ്പോൾ ഡമോക്ലിസിന്റെ സന്തോഷമെല്ലാം അതിവേഗം ചോർന്നുപോയി. ഭക്ഷണത്തിനു രുചിയില്ലാതായി. സംഗീതം ശബ്ദമായി മാത്രം കേട്ടു. ഭയം അയാളെ ആകമാനം ഗ്രസിച്ചു.
സന്തോഷത്തിന്റെ സിംഹാസനം ഭയത്തിന്റെ തടവറയായി മാറി. അയാൾ രാജാവിനോടു പറഞ്ഞു: ""എനിക്ക് ഈ സിംഹാസനം വേണ്ട. എന്നെ ഇവിടെനിന്നു താഴെയിറക്കൂ.'' മറ്റുള്ളരുടെ ജീവിതവിജയം, അവരുടെ സന്പത്ത്, അവർക്കു ലഭിക്കുന്ന ആദരവും അംഗീകാരവും- ഇവയെല്ലാം കാണുന്പോൾ അവർ ഏറെ ഭാഗ്യവാന്മാരാണെന്നാവും നാം സാധാരണ കരുതുക. തന്മൂലം അവരുടെ ജീവിതം ഏറെ സന്തോഷപൂർണമാണെന്ന് നാം കണക്കുകൂട്ടുന്നു. എന്നാൽ നാം കാണുന്നത് അവർ ഇരിക്കുന്ന സിംഹാസനം മാത്രമാണ്. അവരുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അല്ല.
പുറമേനിന്നു നോക്കുന്പോൾ മറ്റുള്ളവർ എത്ര സന്തോഷവാന്മാരാണെന്നു തോന്നിയാലും അവരുടെയും ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങളുമുണ്ടാകും എന്നതാണ് യാഥാർഥ്യം. അതുപോലെ, അവരുടെയും ജീവിതം ഏതുനിമിഷവും താളംതെറ്റാം. അവരുടെ സന്പത്ത് നഷ്ടപ്പെടാം. ആരോഗ്യം ക്ഷയിച്ചുപോകാം. ബന്ധങ്ങളിൽ തകർച്ചയുണ്ടാകാം. അവരുടെ പദ്ധതികളും നിമിഷങ്ങൾകൊണ്ട് പാളിപ്പോകാം. ആര് എത്ര ഉന്നതരായാലും അവരുടെയെല്ലാം തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടാകുമെന്നതാണ് വസ്തുത. അതായത്, നാം അനുഭവിക്കുന്ന സന്പത്തും പ്രതാപവും ഐശ്വര്യവും ആരോഗ്യവുമെല്ലാം നൈമിഷികമാണെന്നു വ്യക്തം.
തന്മൂലമാണ് ദൈവവചനം പറയുന്നത്: ""നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട. ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല'' (സുഭാ 27:1). ദൈവവചനം വീണ്ടും പറയുന്നു: ""നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ'' (യാക്കോബ് 4:14).
ഡയനീഷ്യസ് രണ്ടാമൻ രാജാവിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം സന്പന്നനായിരുന്നു. എല്ലാവിധ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതുലൻ ഡയണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. വീണ്ടും അദ്ദേഹം തിരിച്ചെത്തി രണ്ടുവർഷംകൂടി രാജ്യം ഭരിച്ചെങ്കിലും കോറിന്തിലെ ടിമോളിയോണ് രാജാവ് അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി രാജ്യം കീഴടക്കി. പിന്നീട് അദ്ദേഹത്തിന് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കേണ്ടിവന്നുവെന്ന് ചരിത്രം പറയുന്നു.
താൻ രാജാവാണെങ്കിലും തനിക്കു മുകളിൽ അനിശ്ചിതത്വത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ഉറക്കംകെടുത്തിയോ എന്നറിയില്ല. എന്നാൽ തലയ്ക്കുമുകളിൽ അത്തരമൊരു വാൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ അതു നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീർച്ചയാണ്.
എത്ര കേമന്മാരായാലും നൈമിഷികമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം. അതുപോലെ, നാളെ നമുക്ക് എന്തു സംഭവിക്കുമെന്നു തീർച്ചയില്ലാത്ത അവസ്ഥയുമുണ്ട്. എങ്കിലും നാം ഭയപ്പെടരുത്. കാരണം ദൈവത്തിന്റെ പരിപാലനയാണ് നമ്മെ വഴിനടത്തുന്നത്. ആ വഴി നന്മയ്ക്കാണെന്നു മനസിലാക്കി അവിടന്നു കാണിച്ചുതരുന്ന വഴിയേ നമുക്കു നടക്കാം. അപ്പോൾ തലയ്ക്കുമുകളിൽ ഏതു തരത്തിലുള്ള വാൾ തൂങ്ങിക്കിടന്നാലും അതൊന്നും നമ്മെ നശിപ്പിക്കുകയില്ലെന്നു തീർച്ചയാണ്.
Tags : Sword Damocles sunday deepika