District News
കാക്കനാട് : തുതിയൂർ മേഖലയിൽ വാട്ടർ അഥാേറിറ്റിയിൽ നിന്നുള്ള കുടിവെള്ളം കിട്ടാതായതോടെ വാർഡു കൗൺസിറുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കരാറുകാരനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തുതിയൂർ വാർഡു കൗൺസിലർ തോമസ് വാർഡിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു.
രാവിലെ മുതൽ വെള്ളം കിട്ടുന്നില്ലെന്നായിരുന്നു പരാതി. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ കടന്നുപോകുന്ന ഇടങ്ങളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുളള വാൽവ് തുറന്ന് വിടുന്നതും വാട്ടർ അഥോരിറ്റിക്കു വേണ്ടി അറ്റകുറ്റപ്പണികൾ നടത്തുന്നതുമായ കരാറുകാരന്റെ വീട്ടിൽ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ ചെന്ന കൗൺസിലറും കരാറുകാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയും ആയിരുന്നു.
അർധരാത്രിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയവർ ഭാര്യയേയും തന്നെയും മർദിച്ചതായി കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു. സംഘർഷത്തിനിടയിൽ വാർഡ്കൗൺസിലർക്ക് തലക്കു പിന്നിൽ അടിയേൽക്കുകയും ചെയ്തു. കരാറുകാരന്റെ ഭാര്യയുടെ മുഖത്തേറ്റ പരിക്കിൽ പല്ലിളകിയിട്ടുളളതായും പറയപ്പെടുന്നു.
കരാറുകാരനും കൗൺസിലറും കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ്. 2010ൽ താണ പാടം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് കരാറുകാരന്റെ ഭാര്യ. തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയുടെനേതൃത്വത്തിൽ നടന്ന അനുരജ്ഞന ചർച്ചയിൽ വിഷയം ഒത്തുതീർപ്പായെങ്കിലും തലയ്ക്കടിയേറ്റ കൗൺസിലറും കരാറുകാരനും കുടുംബവും ആശുപത്രിയിൽ ചികിൽസതേടി.
District News
കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്തിലെ ജല പ്രതിസന്ധിക്ക് കരുതലായ ഇടപെടലുമായി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ സജീവ പ്രവർത്തനം ജനങ്ങൾക്ക് ആശ്വാസമായി. പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് ആരംഭിച്ച കുടിവെള്ള വിതരണം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.
വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയും വിവിധ ഭാഗങ്ങളിലുണ്ടായ ലീക്കുകളും കാരണം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ പഴങ്ങാലം, വെളിച്ചിക്കാല, കുണ്ടുമൺ, നെടുമ്പന കനകക്കുന്ന് മേഖലകളിൽ വെള്ളം എത്താതിരുന്ന സാഹചര്യത്തിൽ പ്രശ്നം പലവട്ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായില്ല. ഈ അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടന്നുവെങ്കിലും പരിഹാരം കണ്ടില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദീൻ ലബ്ബയുടെ നേതൃത്വത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടൽ ആരംഭിച്ചത്.
ഇതോടൊപ്പം, ദീർഘകാല പരിഹാരമായി പ്രാദേശികമായി ചെറിയ കുടിവെള്ള പദ്ധതികൾ വിവിധ മേഖലകളിൽ ആരംഭിക്കാനുള്ള തയാറെടുപ്പുകളും പുരോഗമിക്കുകയാണ്. സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ വേണ്ട പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കാൻ പഞ്ചായത്ത് സജീവമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
District News
ആലത്തൂർ: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കുടിവെള്ളപ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഇരുപതോളം വരുന്ന കുടുംബങ്ങൾ വാർഡ് മെംബർമാരായ ലീല ശശി, ഗീത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.കെ. സതീഷ്, സഹാവുദീൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹാരിസ്, രാമചന്ദ്രൻ, വിനോദ് പെരുങ്കുളം എന്നിവർ പങ്കെടുത്തു.
District News
കോട്ടയം: വേനല്‍ കടുത്ത് കിണറുകളും കുടിവെള്ള സ്രോതസുകളും വറ്റിയതോടെ കുടിവെള്ളത്തിന് ആവശ്യക്കാരേറി. ഇതോടെ ചൂടിനൊപ്പം കുടിവെള്ളത്തിന്റെ വിലയും കുതിക്കുകയാണ്. ഓരോ സ്ഥലത്തും വിതരണക്കാര്‍ ഓരോ വിലയാണ് ഈടാക്കുന്നത്. മലയോര മേഖലയിലാണ് വില കൂടുതൽ. 4000 ലിറ്റര്‍ വെള്ളത്തിനു 900 രൂപ മുതലാണ് ഈടാക്കുന്നത്.
ഫോണില്‍ വിളിച്ചറിയിച്ചാല്‍ ഏതാനും സമയത്തിനുള്ളില്‍ വിതരണക്കാര്‍ എത്തി വെള്ളം കിണറുകളിലേക്കു പമ്പ് ഉപയോഗിച്ച് അടിച്ചു നല്‍കുകയാണ് പതിവ്. മലയോര മേഖലകളിലെ ചില സ്ഥലങ്ങളില്‍ 4000 ലിറ്റര്‍ വെള്ളത്തിന് 1000 രൂപയ്ക്കു മുകളില്‍ ഈടാക്കുന്നതായി പറയപ്പെടുന്നു.
വെള്ളം എത്തിക്കേണ്ട സ്ഥലത്തേക്കുള്ള ദൂരത്തിനനുസരിച്ച് വിലയും കൂടുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നിരവധി വാഹനങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള ടാങ്കറുകള്‍ക്കു പുറമെ പിക്ക് അപ്പ് വാനിലും ലോറികളിലുമുള്പ്പെടെ വെള്ളം നല്‍കുന്നവരുമുണ്ട്.
ശുദ്ധജലം പറയുന്ന വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതു പ്രതിസന്ധിയാണെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.
ഇവിടങ്ങളില്‍ ഒട്ടുമിക്ക ജലസ്രോതസുകളും മലിനമായിരിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും ചൂടിനു കുറവില്ലെന്നും ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
കുടിവെള്ളം പരിശോധിക്കണമെന്ന്
ടാങ്കറുകളിലും മറ്റു വാഹനങ്ങളിലും ഏജന്‍സികള്‍ എത്തിച്ചുനല്‍കുന്ന വെള്ളം പരിശോധനകള്‍ക്കു വിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം ശുദ്ധമാണോയെന്നതില്‍ യാതൊരു ഗാരണ്ടിയുമില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുമില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ലഭിക്കുന്ന ലൈസന്‍സുകളില്ലാതെയാണ് കുടിവെള്ള വിതരണം. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. ജില്ലയിലെ നദികളിലും തോടുകളിലും കിണറുകളിലും ജലനിരപ്പ് അപകടകരമായി താഴുകയാണെന്ന് ജലവകുപ്പ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാക്കനിയാണ്. ആറുകളുടെ പല ഭാഗങ്ങളിലും വെള്ളം വറ്റി മണല്ക്കൂനകള് തെളിഞ്ഞു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ വാട്ടര്‍ അഥോറിട്ടിയുടെ പമ്പിംഗിനെയും പ്രതികൂലമായി ബാധിച്ചു.
ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ് ടാങ്കറുകളും വെള്ളം എത്തിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കേണ്ടത്. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗയോഗ്യമാണോ എന്നോ കണ്ടെത്താൻ സംവിധാനവുമില്ല. ടാങ്കറുകളില്‍ ജിപിഎസ് അടക്കം ഘടിപ്പിച്ച് നിരീക്ഷിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരവാദിത്വമുണ്ടെങ്കിലും നടപ്പാക്കുന്നില്ല.
District News
പടിയൂര്‍: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പഞ്ചായത്ത് കമ്മിറ്റിയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്നു ഇറങ്ങിപ്പോയി.
പഞ്ചായത്തംഗങ്ങളായ ടി.ഡി. ദശോബ്, ഹാജിറ റഷീദ്, ബീന ജെയിംസ് എന്നിവരാണ് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോക്ക് നടത്തിയത്. പടിയൂര്‍ പഞ്ചായത്തിലെ തെക്കന്‍ മേഖലകളായ വളവനങ്ങാടി, പണ്ടാറത്തറ, കെട്ടുചിറ, ചുള്ളിപാലം, കൊങ്ങിണി പറമ്പ്, മഴുവഞ്ചേരി തുരുത്ത്, വാര്യാട് കോങ്ങാടന് തുരുത്ത്, എസ്എന്‍വിഎല്‍പി സ്കൂള്‍ പരിസരം എന്നീ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമാണ് അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളെല്ലാം പുഴയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇവിടെ താമസിക്കുന്നവരെല്ലാം കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനെ ആശ്രയിച്ചാണ് കഴിയുന്നത്.
കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനോടും വാട്ടര്‍ അഥോറിറ്റി ഓഫീസിലും പരാതി നല്‍കിയിട്ടും നാളിതുവരെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. പടിയൂര്‍ പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ രണ്ട് വാട്ടര്‍ ടാങ്കുകളാണുള്ളത്. വാട്ടര്‍ അഥോറിറ്റിയില്‍നിന്ന് ആഴ്ചയില്‍ മൂന്നു ദിവസമാണ് പടിയൂര്‍ പഞ്ചായത്തിലേയ്ക്ക് വെള്ളം വിടുന്നത്.
ടാങ്കില്‍നിന്ന് വെള്ളംവിട്ട് മൂന്നു ദിവസം കഴിഞ്ഞാല്‍പോലും ഈ പ്രദേശങ്ങളില്‍ ഒന്നുംതന്നെ പൈപ്പ് കണക്ഷനില്‍ വെള്ളം ലഭിക്കുന്നില്ല. ഈ ടാങ്കുകളില്‍ രണ്ട് വാല്‍വ് സംവിധാനം മാത്രമാണുള്ളത്. പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനായി വിവിധ ഭാഗങ്ങളിലായി വാല്‍വുകള്‍ ക്രമീകരിച്ചാല്‍ മാത്രമേ ശരിയായ രീതിയില്‍ എല്ലാവര്ക്കും വെള്ളം ലഭിക്കുകയുള്ളൂ. കുടിവെള്ളവിതരണത്തിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ സൗജന്യമായി വെള്ളം നല്‍കാമെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍പോലും തയാറാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയത്.
District News
എടത്വ: തെക്കേ തലവടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ആഴ്ചയില്‍ മൂന്നു തവണ ലഭിച്ചിരുന്ന കുടിവെള്ള വിതരണമാണ് വേനല്‍ കടുത്ത ഈ സമയത്ത് നിലച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരാണ് തെക്കേ തലവടി പ്രദേശം. നീരേറ്റുപുറം ജലശുദ്ധീകരണ ശാല നിലനില്‍ക്കുന്ന തലവടി പഞ്ചായത്തിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടം നടത്തുന്നത്. ഒട്ടുമിക്ക തോടുകളും കിണറുകളും വറ്റിവരണ്ടു. ഉള്ളതാകട്ടേ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ നദികളില്‍ ഉപ്പുരസം കലര്‍ന്നിട്ടുണ്ട്. സഹികെട്ട ജനം മനുഷ്യാവകാശ കമ്മീഷനെ വരെ സമീപിച്ചിരുന്നു. കമ്മീഷനില്‍ നിന്ന് സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും നിലവില്‍ നടക്കുന്നില്ല. തിരുവല്ല കറ്റോട്ട് നിന്നാണ് തലവടി പ്രദേശങ്ങളില്‍ ജലം ലഭിച്ചിരുന്നത്.
ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ പകല്‍ സമയത്ത് തലവടി പഞ്ചായത്തിലും രാത്രിയില്‍ എടത്വ പഞ്ചായത്തിലുമാണ് ജലവിതരണം നടന്നിരുന്നത്. 6 എംഎല്‍ഡി ജലമാണ് ഇരുപഞ്ചായത്തിലും വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജല വിതരണം മുടങ്ങിക്കിടക്കുകയാണ്. ജല അഥോറിറ്റി എടത്വ സെക്ഷനില്‍ ഉപഭോക്താക്കള്‍ അന്വേഷിച്ചപ്പോള്‍ തിരുവല്ലയില്‍ നിന്നുള്ള വിതരണം നടക്കുന്നില്ലെന്ന് മാത്രമാണ് അധിക്യതര്‍ അറിയിച്ചത്.
ജലശുദ്ധീകരണ ശാലയും ഉപരിതല ജലസംഭരണിയുമുള്ള തലവടി പഞ്ചായത്തില്‍ കുടിക്കാന്‍ വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ്. ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ തലവടി വെള്ളക്കിണറില്‍ സ്ഥാപിച്ച ഉപരിതല ടാങ്കില്‍ വെള്ളം നിറച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ജലവിഭവ വകുപ്പിനോട് പലതവണ അഭ്യര്‍ഥിച്ചെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായമുണ്ടെങ്കിലേ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയൂവെന്നാണ് പഞ്ചായത്ത് ഭരണസമിതി വാദം.
ടാങ്കില്‍ വെള്ളം എത്തിക്കണമെങ്കില്‍ നീരേറ്റുപുറത്തെ ശുദ്ധീകരണ ശാലയില്‍ നിന്നുള്ള വെള്ളം വെള്ളക്കിണറിലെ ഉപരിതല ടാങ്കില്‍ നിറയ്ക്കണം. കിഫ്ബി പദ്ധതി പ്രകാരം പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം നടന്നു വരികയാണ്. പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല്‍ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ വലിച്ച് കണക്ഷന് നല്‍കുന്നുണ്ട്.
ഒരുവര്‍ഷം കഴിയാതെ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാകില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. കടുത്ത വേനലിന് മുന്‍പേ ജല സംഭരണിയില്‍ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തലവടിക്കാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ തിരുവല്ലായില്‍ നിന്ന് ലഭിച്ചിരുന്ന ശുദ്ധജലവും നിലച്ചു.
അധിക്യതരുടെ നിസംഗതയ്ക്കെതിരേ വരും ദിവസങ്ങളില്‍ ജലഅഥോറിറ്റി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് തെക്കേ തലവടി നിവാസികൾ.
District News
മുക്കം: മുക്കം ടൗണിലെ വ്യാപാരികൾക്കും പരിസര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്കും ആശ്രയമായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ച് വർഷങ്ങളായങ്കിലും പുനരാരംഭിക്കാൻ നടപടിയായില്ല.
കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പിസി ജംഗ്ഷനില്‍ പുതിയ സാങ്കേതിക വിദ്യയോടെ പൈപ്പുകൾ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കാൻ ഒന്നര മാസം മുമ്പ് സ്വീകരിച്ച നടപടി ആദ്യം പരാജയപ്പെടുകയും പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തങ്കിലും കുടിവെള്ള വിതരണം ഇനിയും പുനരാരംഭിക്കാനായില്ല.
അതിനിടെ മുക്കം ടൗൺ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പലയിടങ്ങളിലും പൊട്ടിയ പൈപ്പുകളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. സൗന്ദര്യവൽക്കരണ പ്രവൃത്തി ഏകദേശം പൂർത്തിയായതോടെ ഇനി പുതിയ പൈപ്പ് സ്ഥാപിക്കലും വലിയ പ്രയാസമായി മാറും.
യാതൊരു വിധ ആസൂത്രണവുമില്ലാതെ പ്രവൃത്തി നടത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് രണ്ടര വർഷം മുമ്പ് പൊട്ടിയതോടെയാണ് നഗരത്തിലെ ശുദ്ധജല വിതരണം പൂർണ്ണമായും നിലച്ചത്. ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു.
പി.സി ജംഗ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസപ്പെട്ടിരുന്നത്. കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പിഡബ്ല്യുഡി ചോദിച്ചിരുന്നത്.
തുടർന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തുകയും ഫെൽഫെയർ പാർട്ടി ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതിയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അതോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണും നടത്തിയിരുന്നു.
എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല. ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. തുടർന്ന്, കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ അധികൃതർ തുടർനടപടി സ്വീകരിച്ചങ്കിലും അതും പരാജയപ്പെട്ടതോടെ ഇനി എന്ത് എന്നാണ് വ്യാപാരികൾ ഉൾപ്പെടെ ചോദിക്കുന്നത്.
District News
പാരിപ്പള്ളി: പൈപ്പിലൂടെ വെള്ളം വന്നിട്ട് കാലമേറെയായെങ്കിലും ബില്ല് വീടുകളില്‍ കൃത്യമായെത്തുന്നു. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജല അഥോറിറ്റിയും ജലജീവന്‍ മിഷനും ചേര്‍ന്ന് നടപ്പാക്കിയ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതോടെ കുടിവെള്ളക്ഷാമത്താല്‍ വലയുകയാണ് നാട്ടുകാര്‍. പദ്ധതിക്കായി 28 കോടി അനുവദിച്ചിട്ടും വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്ക് തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല.
പൊട്ടിയതും ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതാണ് ജലവിതരണം തടസപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാരിപ്പള്ളിയുടെ കിഴക്കന്‍ മേഖല, കൊടിമൂട്ടില്‍ ക്ഷേത്ര പരിസരം, കോട്ടയ്ക്കാറം, സ്റ്റാര്‍ ഹോസ്പിറ്റല്‍ റോഡ് എന്നിവിടങ്ങളില്‍ അഞ്ചുവര്‍ഷമായി ജലവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
വെള്ളം ലഭിക്കാത്ത സാഹചര്യത്തിലും വന്‍തുകയുടെ ബില്ലുകള്‍ നല്‍കുന്നതിനൊപ്പം, കുടിശിക വരുത്തിയവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികളുമായി അധികൃതര്‍ മു ന്നോട്ടുപോകുന്നത് വലിയ പ്രതിഷേ ധത്തിന് ഇടയാക്കിയിട്ടുണ്ട്.
പല വീ ടുകളിലും വില്ലേജ് ഓഫീസില്‍ നിന്നു ള്ള റിക്കവറി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. കുടിവെള്ളത്തിനായി പ്രതിദിനം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ചെലവാക്കി പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട
ഗതികേടിലാണ് സാധാരണക്കാര്‍.പഞ്ചായത്ത് വാടകയ്ക്കെടുത്ത ടാങ്കറുകള്‍ വഴിയുള്ള ജല വിതരണവും കരാറിലുള്ള തര്‍ക്കങ്ങള്‍ കാരണം നിലച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ജല അഥോറിറ്റിയുടെയും ജലജീവന്‍ മിഷന്റെയും ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈനുകളിലെ ചോര്‍ച്ച പരിഹരിക്കണമെന്നും ജലവിതരണം പുനഃസ്ഥാപിക്കണമെന്നും കോണ്‍ ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.എസ്. സിമിലാല് ആവശ്യപ്പെട്ടു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന റവന്യൂ റിക്കവറി നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഉപയോ ഗിക്കാത്ത വെള്ളത്തിന് ഈടാക്കിയ തുക ബില്ലില്‍നിന്ന് ഒഴിവാക്കണമെ ന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭര ണസമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ ചാത്തന്നൂര്‍ ജല അഥോറിറ്റി ഓഫീസും പഞ്ചായത്ത് ഓഫീസും ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാ ണ് നാട്ടുകാരുടെ തീരുമാനം.
District News
നെടുമങ്ങാട്: വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരണ്ടു. ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പനവൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ വെള്ളം ലഭിക്കുന്നത് കുറഞ്ഞതോടെ നാട്ടുകാർ പരക്കം പായുകയാണ്.
വേനൽ കടുത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. ഇനിയും വേനൽ തുടർന്നാൽ വരും ദിവസങ്ങളിൽ ശുദ്ധജലത്തിനായി ജനങ്ങൾ അലയേണ്ടിവരും. പേരയം, പുല്ലാമല ഉന്നതി, കോതകുളങ്ങര, വഞ്ചുവം, വെങ്കിട്ടക്കാല, മൊട്ടക്കാവ്, ആട്ടുകാൽ, പൂവക്കാട്, ഏരുമല, കുളപ്പാറ, കൊച്ചുപാലോട് തുടങ്ങിയ പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
വേനൽ കടുത്തതോടെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. പൈപ്പ് ലൈനുകളിലൂടെ വല്ലപ്പോഴുമാണു കുടിവെള്ളമെത്തുന്നത്. മുൻപ് രണ്ടാഴ്ചയിലൊരിക്കൽ ജലവിതരണം നടത്തുമായിരുന്നെങ്കിലും ഇപ്പോൾ അതും ഉണ്ടാകുന്നില്ല. പൂവക്കാട്, അജയപുരം പ്രദേശങ്ങളിൽ കുറച്ച് നാളുകൾക്കുശേഷം വോട്ടെടുപ്പിന്റെ തലേദിവസമാണു പൈപ്പ് ലൈനിലൂടെ വെള്ളം എത്തിയത്. അതും രണ്ടു ദിവസം മാത്രം. ഒരാഴ്ച മുൻപ് വൈകുന്നേരം മഴ ലഭിച്ചതിനെ തുടർന്നാണ് ആറ്റിൽ ചെറിയ തോതിൽ ജലനിരപ്പ് ഉണ്ടായത്. എന്നാൽ കിണറുകളിൽ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയുന്തോറും താഴുകയാണ്. കുടിവെള്ളം എത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
District News
അടൂർ: വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായ അടൂർ നഗരസഭയിലെ മൂന്നാളം വാർഡിൽ കുടിവെള്ള വിതരണം നടത്തി. പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം തടസപ്പെട്ടതും കടുത്ത ചൂടിൽ കിണറുകൾ വറ്റിയതും പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ വാർഡ് കൗൺസിലർ രൂപേഷ് അടൂരിന്റെ നേതൃത്വത്തിലാണ് വീടുകളിൽ നേരിട്ട് വെള്ളമെത്തിച്ചത്.
രാവിലെ ആരംഭിച്ച ജലവിതരണം വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. ജലവിതരണത്തെക്കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസം മുൻപ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകിയിരുന്നതിനാൽ വീട്ടുകാർക്ക് വെള്ളം ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കാനായി. ജലക്ഷാമത്തിന് താത്കാലിക ആശ്വാസമായി. കുടിവെള്ള വിതരണത്തിന് വാസുദേവക്കുറുപ്പ്, വേണുഗോപാൽ എസ്., സത്യൻ എന്നിവർ നേതൃത്വം നൽകി.
District News
തിരുവല്ല: വേനല്‍ ചൂടിന്റെ രൂക്ഷത കൂടിയതോടെ അപ്പര്‍കുട്ടനാട്ടിലെ കിണറുകളും വറ്റി, കുടിവെള്ളക്ഷാമം രൂക്ഷം. പമ്പയുടെയും അച്ചന്‍കോവിലാറിന്റെയും മണിമലയുടെയും തീരത്തു പോലും വ്യാപകമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. ആറിനോടടുത്തുള്ള പാടശേഖരങ്ങളും വറ്റി വരണ്ടു.
വിണ്ടുകീറിയ പാടശേഖരങ്ങള്‍ വരാനിരിക്കുന്ന വരൾച്ചയുടെ തീവ്രതയെയാണ് വിളിച്ചറിയിക്കുന്നതെന്ന ഭീതിയും അപ്പര്കുട്ടനാട്ടിലാകെ നിലനില്‍ക്കുകയാണ്.
നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, മാന്നാര്‍, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും തുള്ളി കുടിക്കാനില്ലാത്ത അവസ്ഥയാണ്. ഒട്ടുമിക്ക കിണറുകളും വറ്റുകയും അടിത്തട്ടിൽ ഉള്ള വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം നിറം മാറുകയും രൂക്ഷഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പൈപ്പുവെള്ളം മാത്രമാണ് ഏക ആശ്രയമെങ്കിലും അതും സമയത്തിനു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. മാന്നാർ ഗ്രാമപഞ്ചായത്തിൽ പാലമൂട്ടില്‍ മിനി കുടിവെള്ളപദ്ധതിയില്‍ നിന്നു പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും കാര്യമായി വെള്ളം ലഭിക്കുന്നില്ല. കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്.
കുറച്ചു കൂടി താഴ്ത്തി കുഴിച്ചെങ്കിൽ മാത്രമേ ജല ലഭ്യത കാര്യക്ഷമമാകുകയുള്ളൂ. ഇതിനായി എല്ലാ വേനലിലും നാട്ടുകാര്‍ മുറവിളി കൂട്ടുമെങ്കിലും ജല അഥോറിറ്റിയോ ഗ്രാമപഞ്ചായത്തോ പ്രശ്നത്തിനു പരിഹാരം കാണുന്നില്ല. അപ്പര്‍കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ജലസംഭരണികള്‍ നോക്കുകുത്തികളാണ്.വേനല്‍ കടുത്തതോടെ ആറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് മിക്കയിടങ്ങളിലും കിലോമീറ്ററുകള്‍ നീളത്തില്‍ മണല്‍ പരപ്പുകള്‍ പൊന്തി നില്ക്കുന്ന കാഴ്ചയാണ്.
Health
ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും.
ഐസാണ് വില്ലൻ
വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ.
കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്ക്കുന്നവര് ശുദ്ധജലത്തില്നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.
കുപ്പി വെള്ളം വാങ്ങുമ്പോൾ
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കടകളില്‍നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുപ്പിവെള്ളം വാങ്ങുന്നവരും വില്ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
District News
തലശേരി: നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർക്ക് പരുക്കേറ്റു.കൊളശേരി സ്വദേശി ഇല്ലത്ത് താഴെ വീട്ടിൽ ശശിക്കാണ് (67) പരിക്കേറ്റത്. ശശി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപം ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിന് അടുത്തായിരുന്നു അപകടം.
കൊടുവള്ളി വാട്ടർ അഥോറിറ്റി കേന്ദ്രത്തിൽ നിന്ന് രണ്ട് വലിയ ടാങ്കുകളിൽ വെള്ളം സംഭരിച്ച് തലശേരി ഭാഗത്ത് വിതരണം ചെയ്യുന്നതിനായി വരികയായിരുന്നു മിനിലോറി. ടയറിൽ കാറ്റു നിറയ്ക്കാനായി റോഡിൽ നിന്ന് ടയർ കടയുടെ മുന്നിലേക്ക് ഇറക്കുന്നതിനിടെ ലോറി ചെരിഞ്ഞ് മറിയുകയായിരുന്നു. അപകടത്തിൽ ലോറിയിലെ പ്ലാസ്റ്റിക് ജലസംഭരണികൾ രണ്ടും തകർന്നു.
District News
പത്തനംതിട്ട: വേനലിന്റെ രൂക്ഷത ഏറിയതോടെ പലയിടത്തും ജലക്ഷാമം രൂക്ഷമായി. കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുകയാണ് മിക്കവരും. പൈപ്പുകളിൽ വെള്ളം ഇല്ലാതായതോടെ ടാങ്കർ ലോറികൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ജലവിതരണം നടത്താനുള്ള അനുമതി പല പഞ്ചായത്തുകളും വാങ്ങിയിട്ടില്ല. ഇക്കാരണത്താൽ വൻ തുക ചെലവഴിച്ച് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് പലർക്കും.
വേനൽമഴയിൽ ഇടയ്ക്കു ജലസ്രോതസുകൾ സജീവമായെങ്കിലും പിന്നീട് ചൂടിന്റെ ആധിക്യം ഏറിയതോടെ ഉണ്ടായിരുന്ന വെള്ളവും വറ്റി. ഇതോടെയാണ് കുടിവെള്ളം പലയിടത്തും കിട്ടാക്കനിയായി മാറിയത്.
ഓമല്ലൂർ പഞ്ചായത്തിലെ വാഴമുട്ടത്ത് 1977-ൽ കുടിവെള്ള പൈപ്പിട്ടതാണ്. എന്നാൽ ഇതേവരെ വെള്ളം എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും കാര്യക്ഷമമല്ല. ടാങ്കർ ലോറി എല്ലാദിവസവും എത്താറില്ല.
കിണറിലെ വെള്ളം പൂർണമായി വറ്റിയതോടെ വാഴമുട്ടം മേഖലയിൽ നിരവധി കുടുംബങ്ങൾ വെള്ളം ഇല്ലാതെ വലയുകയാണ്.
District News
ചാരുംമൂട്: വേനലിൽ നാട് ഒന്നാകെ വറുതിയുടെ പിടിയിലാകുമ്പോൾ കുടിവെള്ളത്തിനുവേണ്ടി ചാരുംമൂട് മേഖലയിൽ ജനം നെട്ടോട്ടത്തിൽ. പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകളും കുളങ്ങളും പൂർണമായി വറ്റിവരണ്ടു. കുടിവെള്ളവിതരണ ടാപ്പുകള്‍ വെറും നോക്കുകുത്തികളായി.
വീടുകളിലേക്ക് കണക്ഷനുകള്‍ എടുത്തവര്‍ക്ക് വെള്ളം കിട്ടാതെതന്നെ ഇപ്പോൾ കരം അടയ്ക്കേണ്ട ഗതികേടാണ്. കല്ലട ജലസേചനപദ്ധതി കനാല്‍ തുറന്നുവിട്ടിട്ടുണ്ടെങ്കിലും ചാരുംമൂട്, വള്ളികുന്നം, ചുനക്കര, തെക്കേക്കര, താമരക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഈ പ്രദേശങ്ങളിലെ നെൽകൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങുകയാണ്. ആദിക്കാട്ടുകുളങ്ങര, തണ്ടാനുവിള, പുലിക്കുന്ന് നൂറനാട്, പാലമേല്‍, വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളിലാണ് ഇപ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. മിക്ക പഞ്ചായത്തുകളിലും ജലപദ്ധതികള്‍ ഉണ്ടെങ്കിലും ജലവിതരണം കാര്യക്ഷമമല്ല.
പാറ്റൂർ ശുദ്ധജല പദ്ധതിയിൽനിന്നാണ് മേഖലയിലെ നാലു പഞ്ചായത്തുകളിൽ വെള്ളം എത്തുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യത്തിന് വെള്ളം ലഭ്യമാകുന്നില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാതായിട്ട് മാസങ്ങളായി. വെള്ളം പമ്പ് ചെയ്യുന്ന കിണറുകളും വറ്റിയ നിലയിലാണ്. പല സ്ഥലങ്ങളിലും കുടിവെള്ളം വന്‍വിലകൊടുത്താണ് വാങ്ങുന്നത്.
ടാങ്കറിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്.
പാഴാക്കി ജലം
കായംകുളം: കൊടുംവേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റോഡിനു സമീപത്തെ പൈപ്പുപൊട്ടി ജലം പാഴാകുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ല. കായംകുളം ഏവൂർ-മുട്ടം റോഡിൽ മേടമുക്ക് ജംഗ്ഷന് വടക്കുവശത്ത് പ്രധാന റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി ദിവസങ്ങളായി ജലം പാഴായി റോഡിൽ കെട്ടിക്കിടക്കുകയും റോഡിൽ വലിയ കുഴി രൂപപ്പെടാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നത്. റോഡിലെ കുഴി ഇപ്പോൾ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ് ജല അഥോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാർക്ക് കുഴി കാണാൻ കഴിയുകയില്ല.
District News
ആലക്കോട്: കടുത്ത വേനലിൽ വരൾച്ച വർധിച്ചതോടെ മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളുടെ 2026 -27 വർഷത്തെ ബജറ്റിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ വേനൽ കടുക്കുന്നതോടെ വീടുകൾ അടച്ചിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറുന്നത് പതിവാണ്. മുൻ വർഷങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വീടുകളിൽ വെള്ളം എത്തിച്ചെങ്കിലും ഈ വർഷം അതും നടപ്പിലായില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നിലവിലുള്ള ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കിയും പമ്പ് ഹൗസുകൾ വഴിയുള്ള ജല വിതരണം പുനഃസ്ഥാപിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബീംബുംകാട് പദ്ധതി അനാസ്ഥ മൂലം മുടങ്ങി
വർഷങ്ങൾക്ക് മുമ്പ് 12 കോടി മുടക്കി നിർമിച്ച ആലക്കോട് പഞ്ചായത്തിലെ രയരോം ബീംബുംകാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും നിലവിൽ സ്മാരകങ്ങളാണ്.
കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗിച്ച് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് വർഷങ്ങളായി ജലം ലഭ്യമാവാതെ 900 കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളിൽ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ആരുടെയൊക്കെയോ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്.
ജൽജീവൻ പദ്ധതിയും അവതാളത്തിൽ
മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
ആറു വർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ വർഷം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലു മലയോര മേഖലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്ന അവസ്ഥയിലാണ്. കടുത്ത വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം മൂന്ന് വർഷമായി നടക്കാത്ത നിലയിലാണ്.
ഫണ്ടില്ല
ആലക്കോട്, ഉദയഗിരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നിർമാണം ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണം ഫണ്ട് ലഭിക്കാത്തതാണ്. കരാറുകാരിൽ പലരും പണി നിർത്തിവച്ചിരിക്കുകയാണ്.
ഉദയഗിരി പഞ്ചായത്തിലെ 15 വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. 50 ശതമാനം കേന്ദ്ര സർക്കാരും 35 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുമാണ് തുക ചെലവഴിക്കുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ ഫണ്ടില്ലാത്തത് മൂലം മുടങ്ങിരിക്കുന്നത്.
District News
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വൈക്കം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ഉപരോധിച്ചു.
പഞ്ചായത്തിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ. നൂർജഹാൻ ഉറപ്പ് നല്‍കിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്നു മാസമായി പഞ്ചായത്തിലെ 14 വാർഡുകളിലും ഏകദേശം 10 ,12 ദിവസം കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നതെന്ന് ഭരണസമിതിയംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനാലാണ് സമരം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ടി.ഡി. ഗീത, മോഹൻദാസ് വെച്ചൂർ, എസ്. മനോജ് കുമാർ, ഇ.എം. അമലേന്ദു എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
District News
മൊഗ്രാൽ: വേനൽച്ചൂടിൽ പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വീട്ടുപരിസരങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ. കഴിഞ്ഞ വർഷം വേനൽ കനത്തതോടെ കുമ്പള പഞ്ചായത്തിൽ നിരവധി പക്ഷികൾ ചത്തൊടുങ്ങിയിരുന്നു. ഈ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഈ വർഷം പരമാവധി ഇടങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കുന്നതെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
ദേശീയവേദി ജോയിന്റ് സെക്രട്ടറി അഷ്റഫിന്റെ വീട്ടുപറമ്പിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എം. മുഹമ്മദ് കുഞ്ഞി, ബി.എ. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, എച്ച്.എ. കരീം എന്നിവർ നേതൃത്വം നൽകി.
International
ടെഹ്റാൻ: വൈദ്യുത നിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഭീഷണി.
48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.
ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാന്റെ ആക്രമണത്തിൽ നിന്നല്ലെന്നു വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം ഒൻപതിനു പുലർച്ചെയാണ് മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
District News
കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ ബോധപൂര്‍വം സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വെള്ളംവച്ച് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ വെള്ളം കുടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഒരു നാടിന്റെ വികസനം തടസപ്പെടുത്താന്‍ ചിലര്‍ വാട്ടര്‍ അഥോറിറ്റിയെ ആയുധമാക്കുകയാണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. കോട്ടയത്തെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ വെള്ളം ലഭിക്കുന്നതിന് സര്‍ക്കാര്‍ മതിയായ നടപടി എടുക്കണം. സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ കോടികളാണ് ചെലവഴിക്കുന്നത്. എത്ര കോടികള്‍ ചെലഴിച്ചാലും ഈ സര്‍ക്കാരിന്റെ മുഖം മിനുങ്ങാന്‍ പോകുന്നില്ലെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
കോട്ടയം നിയോജകമണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റി, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, ടി.സി. റോയി, സിബി കൊല്ലാട്, എന്‍. ജയചന്ദ്രന്, സിസി ബോബി, സാബു മാത്യു, ഷൈനി വര്‍ക്കി, ബിന്ദു സന്തോഷ്കുമാര്‍, ബിന്‍സി സെബാസ്റ്റ്യന്‍, സനില്‍ കാണക്കാലില്‍, മിഥുന് ജി. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി
Kerala
തിരുവനന്തപുരം: അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയിൽ നിന്നുള്ള പ്രധാന പൈപ്പ് ആണ് പൊട്ടിയിരിക്കുന്നത്. അമ്പലമുക്ക് ജംഗ്ഷന് സമീപമാണ് പൈപ്പ്ലൈനിൽ ചോര്‍ച്ചയുണ്ടായത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മാർച്ച് 14 മുതൽ മാർച്ച് 17 വരെ പൂർണമായും മാർച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും തടസപ്പെടും.
ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
District News
രാമപുരം: വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് കുളം നാട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. രാമപുരം ടൗണില്‍ കോലത്ത് വാതിലിന് സമീപം തുണ്ടത്തില്‍ ജോര്‍ജ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുളം നിര്‍മിക്കാനായി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്ത് അന്ന് പഞ്ചായത്ത് കുളം നിര്‍മിച്ച് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങളോളം ആളുകള്‍ ആ കുളത്തെ ആശ്രയിച്ചു. പിന്നീട് ഈ കുളം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
നാളുകള്‍ക്ക് ശേഷം കുളം വീണ്ടെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. ഹിറ്റാച്ചി കുളത്തിലിറക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്തു. വെള്ളം ശുദ്ധീകരിക്കുന്നതിന് വേണ്ട നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കും. പഞ്ചായത്ത് മെംബര്‍ ബൈജു ജോണ്‍ പുതിയിടത്തുചാലിലും മുന്‍ മെംബര്‍ സണ്ണി പൊരുന്നക്കോട്ടും കുളം വൃത്തിയാക്കുന്നതിന് നേതൃത്വം നല്കി. ജിന്നിച്ചന് വടക്കേക്കൂറ്റ്, മത്തായി പതാറക്കുഴിയില് എന്നിവരാണ് കുളം വൃത്തിയാക്കലിന് മുന്‍പന്തിയിൽ നിന്നത്.
District News
ചെറുവള്ളി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 97.25 ലക്ഷം രൂപ ചെലവഴിച്ച് ചെറുവള്ളി മേഖലാ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു.
കറുത്ത മഞ്ഞാടിയിലെ ടാങ്കിന്റെ പുനരുദ്ധാരണം, ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നുള്ള വിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കുക, മോട്ടർ -പമ്പ് എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. ഇതോടെ ചെറുവള്ളി വില്ലേജിലെ 400ൽപരം കുടുംബങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ കഴിയും. പദ്ധതിയുടെ നിർമാണോദ്ഘാടനം ചെറുവള്ളി കറുത്ത മഞ്ഞാടിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ, വാട്ടർ അഥോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, എം.ജി. വിനോദ്, ഷാലിജ സുരേന്ദ്രൻ, ശ്രീജിത് വെള്ളാവൂർ, വാട്ടർ അഥോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജിബോയി ജോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സാം ജോഷ്വാ എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: ജില്ലയിൽ വേനൽക്കാലത്ത് രൂക്ഷമാകാനിടയുള്ള കുടിവെള്ളക്ഷാമം മുൻകൂട്ടിക്കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യം.
മുഹമ്മദ് മുഹ്സിൻ എംഎൽഎയാണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും പൂർത്തിയായ പദ്ധതികളുടെ ട്രയൽ റണ്‍ നടത്തി ഉടൻ കമ്മീഷൻ ചെയ്യണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.പട്ടാന്പി പൊതുശ്മശാനം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം പരിഹരിക്കണമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടു.
ആലത്തൂർ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികൾ പൂർത്തിയായി വരുന്നതായും പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകിയതായും കെ.ഡി. പ്രസേനൻ എംഎൽഎയുടെ ചോദ്യത്തിനുത്തരമായി വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടതും പരിക്കേറ്റതുമായവർക്ക് നൽകുന്ന നഷ്ടപരിഹാരതുകയുടെ വിതരണം ഈ മാസത്തോടെ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ കെ. ശാന്തകുമാരി എംഎൽഎയെ അറിയിച്ചു.
പാലക്കയം തരിപ്പപ്പതി റോഡിൽ വിള്ളൽ രൂപപ്പെട്ടത് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുവരുന്നതായി എംഎൽഎയുടെ ചോദ്യത്തിനുത്തരമായി പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കൊടുന്പ് പാളയം പാലം പ്രവൃത്തി എത്രയുംവേഗം പൂർത്തീകരിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു.
അകത്തേത്തറ മേൽപ്പാല നിർമാണത്തോടനുബന്ധിച്ച് മലന്പുഴ ഒലവക്കോട് റോഡ് അടച്ചിട്ടതിനാൽ പ്രദേശവാസികൾ കാലങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പ്രവൃത്തി നടത്തുന്ന ഏജൻസി ജില്ലയിലെ പ്രവൃത്തികളോട് കാണിക്കുന്ന നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ചിറ്റൂർ മണ്ഡലത്തിലെ നെൽകർഷകർക്കുള്ള ഉഴവുകൂലി ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽ 1,61,74,653 രൂപയും, എസ് സി വിഭാഗത്തിൽ 5,94,845 രൂപയും വിതരണം ചെയ്തതായി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ യോഗത്തിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിഹിതമായി 83,13,049 രൂപയും (ജനറൽ), 1,46,600 രൂപയും (എസ് സി) ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 52,51,661 രൂപയും ഉഴവുകൂലിയായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിനുത്തരമായി യോഗത്തിൽ അറിയിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിൽ അനുമതി ലഭ്യമായ പദ്ധതികളുടെ പ്രവൃത്തി പുരോഗതി യോഗത്തിൽ വിലയിരുത്തി.
യോഗത്തിൽ എംഎൽഎ മാരായ കെ.ഡി. പ്രസേനൻ, കെ. ശാന്തകുമാരി, എ. പ്രഭാകരൻ, മുഹമ്മദ് മുഹ്സിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ്ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!
District News
അമ്പലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപത്തെ ഒൻപതു പഞ്ചായത്തുകളിലും ഇന്നും നാളെയും കുടിവെള്ളം മുടുങ്ങും. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപം ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പുതിയ പൈപ്പ് ലൈനുകൾ കൂട്ടിയോജിപ്പിക്കുന്നതിനാലാണിത്. 36 മണിക്കൂർ നീളുന്ന പണികൾ മൂലം കരുമാടി പ്ലാന്റിൽനിന്നുള്ള ജലവിതരണം പൂർണമായി നിർത്തും.
ആലപ്പുഴ നഗരസഭ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, തകഴി പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങുക.
നോമ്പുകാലമായതിനാലും വിദ്യാർഥികൾക്ക് പരീക്ഷാക്കാലമായതിനാലും പലരും കഴിയാവുന്ന രീതിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുണ്ട്.
36 മണിക്കൂറിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് വാട്ടർ അഥോറിറ്റിയുടെ ശ്രമം. രാത്രിയിലും പകലും രണ്ടു സംഘമായി തിരിഞ്ഞാണ് ജോലി നടത്തുന്നത്. കരുമാടി പ്ലാന്റിലും ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.
District News
പെരുവ: മുളക്കുളം പഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. 21 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ടാങ്ക് നല്‍കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ് ടാങ്കുകളുടെ വിതരണം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ മഞ്ജു ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം മത്സ്യഭവനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി. രാജന് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജി. ശശികല, അശ്വതി ശ്യാം, കെ.എം. ജിതു കാരിമാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ടൗണ്‍ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. രാത്രിയിലും തുടര്‍ന്ന സമരത്തില്‍ പ്രദേശത്തെ ഗുണഭോക്താക്കളും പങ്കെടുത്തു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്ന് കൗണ്‍സിലര്‍ ദീപികയോട് പറഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞ് ഓഫീസിലെത്തിയ അദ്ദേഹം വാട്ടര്‍ അഥോറിറ്റി അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചാണ് കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. വിവരം അറിഞ്ഞ് പ്രദേശത്തെ ചില ഗുണഭോക്താക്കളും സമരത്തിനെത്തി. കുടവും ബക്കറ്റും നിരത്തിയായിരുന്നു സമരം. നെയ്യാറ്റിന്‍കരയിലെ പുതിയ പ്ലാന്റിന്റെ ഭാഗമായി ജലവിതരണത്തിനായി ദേശീയപാതയ്ക്കു കുറുകെ പുതിയ പിവിസി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം രാത്രി ചെയ്തതായി വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. പഴയ പൈപ്പിന് സമീപത്തായാണ് പുതിയവയും സ്ഥാപിക്കുന്നത്. പണി പൂര്‍ത്തിയാക്കി ജലവിതരണം പുന : സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഗുണഭോക്താക്കള്‍ അറിയിച്ചപ്പോഴാണ് വിതരണത്തിന് തടസം നേരിട്ടതായി അധികൃതര്‍ക്ക് ബോധ്യമായത്. എന്തായാലും, വ്യക്തമായ പരിശോധന നടത്തി പ്രശ്ന പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം പുനസ്ഥാപിച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
District News
ഇടുക്കി: കുടിവെള്ളത്തിനു പുറമേ ടൂറിസം മേഖലയ്ക്കും മുന്‍ഗണന നല്‍കിയാണ് ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജല അഥോറിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021 വരെ 23 ശതമാനം ഗ്രാമീണഭവനങ്ങളിലായിരുന്നു കുടിവെള്ളം എത്തിയിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ ഇത് 54 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. പൈനാവ് ജല അഥോറിറ്റി ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.
ജല അഥോറിറ്റി മധ്യ മേഖലാ ചീഫ് എൻജിനിയര്‍ വി.കെ. പ്രദീപ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എന്‍.ആര്. ഹരി, വിജി കണ്ണന്, അമ്മിണി ജോസ്, നൗഷാദ് റ്റി.ഇ, രാജു ജോസഫ്, റെജി കുന്നംകോട്ട്, കേരള വാട്ടര്‍ അഥോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ കെ.ജി സത്യന്, ഷിജോ തടത്തില്‍, സണ്ണി ഇല്ലിക്കല്‍, ജോസ് കുഴികണ്ടം, സാജന് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൈനാവ് സബ് ഡിവിഷന്, സെക്ഷന്‍ ഓഫീസ് കെട്ടിടം, നോണ്‍ വാട്ടര്‍ റവന്യു പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ചെറുതോണി, പൈനാവ് ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍, സര്‍ക്കിള്‍, ഡിവിഷന് ഓഫീസുകള്‍ എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
District News
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ജനങ്ങൾ സമരത്തിലേക്ക്.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് 2010-15 കാലഘട്ടങ്ങളിൽ കാപ്പിക്കാട്, പാറമുകൾ പ്രദേശങ്ങളിൽ ടാങ്ക് നിർമിക്കാൻ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. കുറ്റിച്ചൽ പഞ്ചായത്തിലെ അണിയിലക്കടവിൽനിന്ന് ഇവിടുത്തെ ടാങ്കുകളിൽ വെള്ളമെത്തിച്ചു പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പായില്ല.
പിന്നീട് ജലജീവൻ മിഷനുമായി ബന്ധിപ്പിച്ച് 70.57 കോടി രൂപ ഉൾപ്പെടുത്തി കാപ്പിക്കാട് വാങ്ങി നൽകിയ വസ്തുവിൽ ടാങ്ക്നിർമാണം പൂർത്തിയാക്കി. പാറമുകളിലെ ടാങ്ക് നിർമാണം കരാറുകാരൻ ഉപേക്ഷിച്ച് പോകുകയും ചെയ്തു. 2010-15ൽ വസ്തു വാങ്ങി നൽകുമ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇപ്പോൾ പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കട്ടയ്ക്കോട് തങ്കച്ചൻ വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
കാപ്പിക്കാട് ടാങ്ക് നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും അണിയിലക്കടവിൽനിന്ന് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. വാട്ടർ അഥോറിട്ടി പറയുന്നത് കുറ്റിച്ചലിൽനിന്നു പൂവച്ചലിലേക്ക് വരുന്ന റോഡ് പൊളിക്കാൻ പിഡബ്ല്യുഡി അനുവാദം നൽകുന്നില്ലെന്നാണ്. എട്ടുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കുകളുടെ പ്രവർത്തനമാരംഭിച്ചാൽ പൂവച്ചൽ പഞ്ചായത്തിലെ എല്ലാപ്രദേശത്തേയും കുടിവെള്ളക്ഷാമം പരിഹരിക്കാനാവും.
കാപ്പിക്കാടുള്ള ടാങ്കിലെ ജലവിതരണം ആരംഭിച്ചാൽ പകുതിയോളം വാർഡിൽ കുടിവെള്ളമെത്തിക്കാനാകും.
കാപ്പിക്കാടുള്ള ടാങ്കിൽനിന്ന് വെള്ളമെത്തിക്കുന്നതിന് ജലജീവൻ മിഷന്റെ സഹായത്തോടെ ആയിരത്തോളം വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് രണ്ടുവർഷമായി. അടിയന്തരമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടിയുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകൾക്കും കുടിവെള്ള ചാർജിൽ ഇളവ് അനുവദിക്കാൻ ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ, ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങൾക്കാകും ഉത്തരവ് പ്രകാരം ഇളവു ലഭിക്കുക.
നിർധനരായവർക്കും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവർക്കും ജലം എത്തിക്കുന്നതിൽ അഥോറിറ്റിക്കുണ്ടാകുന്ന സാന്പത്തിക ബാധ്യത മറികടന്നുകൊണ്ട് ഇളവ് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
District News
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ 13-ാം വാർഡിൽ വടക്കനാര്യാട് ലെനിൻ കോർണറിനു പടിഞ്ഞാറു താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളാണു ഒന്‍പതു മാസമായി കുടിവെള്ളമില്ലാതെ വലയുന്നത്.
കുഴൽക്കിണർ കുഴിച്ചാൽ കിട്ടുന്നത് തവിട്ടുനിറത്തിലുള്ള വെള്ളമാണ്. ഇതു കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാൻ പാടില്ലെന്ന് ആരോഗ്യ, ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി പറഞ്ഞിട്ടുള്ളതാണ്. രണ്ടു വർഷം മുൻപാണ് ജല അഥോറിറ്റിയുടെ ശുദ്ധജല കണക്ഷൻ വീടുകളിൽ ലഭിച്ചത്. കണക്ഷൻ ലഭിച്ചെങ്കിലും കൃത്യമായി വെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.ഒന്‍പതു മാസം മുൻപ് ജലവിതരണം പൂർണമായും മുടങ്ങി. ജല അഥോറിറ്റിയിലും പഞ്ചായത്തിലും എംഎൽഎയുടെ അടുത്തുമെല്ലാം പലവട്ടം പരാതി പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തലേദിവസം വീടുകളിൽ വെള്ളമെത്തിയത്. അന്നും ഉയർന്ന ഭാഗത്തുള്ള വീടുകളിൽ വെള്ളമെത്തിയിരുന്നില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജലവിതരണം വീണ്ടും നിലച്ചു. പക്ഷേ, രണ്ടു മാസത്തെ ഇടവേളകളിൽ കൃത്യമായി ജല അഥോറിറ്റിയുടെ ബില്ലെത്തുന്നുണ്ട്.
ആർഒ പ്ലാന്റുകളിൽനിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന ശുദ്ധജലം ലീറ്ററിന് ഒരു രൂപ നിരക്കിൽ വിലകൊടുത്തു വാങ്ങിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കുളിക്കാനും കുടിക്കാനുമെല്ലാം ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. രാവിലെയും വൈകിട്ടും വാഹനങ്ങളിൽ വെള്ളം കൊണ്ടുവരും. ശരാശരി 100 ലീറ്റർ വെള്ളം വരെയാണ് ഒരു വീട്ടിലേക്ക് ദിവസം വാങ്ങേണ്ടിവരുന്നത്.
കയർത്തൊഴിലാളികളും കൂലപ്പണിക്കാരുമുള്ള സാധാരാണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഈ ചെലവ്.പൈപ്പിന്റെ പ്രശ്നം മൂലമാണ് ജലവിതരണം മുടങ്ങിയതെന്നു ജല അഥോറിറ്റി പറയുമ്പോഴും ഇതു പരിഹരിക്കാൻ ഒന്‍പതു മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
District News
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒന്നാം വർഡംഗം ജിനി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ചേർത്തല വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കുത്തിയത്താട് പഞ്ചായത്തിന്റെ തീരപ്രദേശമായ ചാപ്പക്കടവിലുണ്ടായായ അതിരൂക്ഷമായ കുടിവെള്ളപ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഉപരോധിച്ചത്.
തുടർന്നു സമര പ്രഖ്യാപന നോട്ടീസ് നൽകി. അടിയന്തരമായി തീരദേശത്ത് താത്കാലിക സംവിധാനമൊരുക്കാമെന്നും നാളെ പൂർണ രീതിയിൽ പമ്പിംഗ് തുടങ്ങി വെള്ളിയാഴ്ച മുതൽ ചാപ്പക്കടവുമേഖലയിൽ കുടിവെള്ളവിതരണം പുനഃസ്ഥാപ്പിക്കാമെന്നുമുള്ള ഉറപ്പിൻമേലാണ് രണ്ടു മണിക്കൂർ നീണ്ടുനിന്നസമരം അവസാനിപ്പിച്ചത്. ജയിംസ് ചിങ്കുതറ, അനീഷ്, ഉമ്മച്ചൻ, ആകാശ് ബെൻഹർ തുടങ്ങിയവർ സമരപരിപാടികൾക്കു നേതൃത്വം നൽകി.
District News
ചിങ്ങവനം: കുടിവെള്ളത്തിനായി ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാട്ടകത്ത് മെഴുകുതിരി കൊളുത്തി പ്രതിഷേധ സായാഹ്നം നടത്തി.
നാട്ടകം പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ് ആവശ്യപ്പെട്ടു.
2016-17 കാലഘട്ടത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച, നാട്ടകത്തെ 15 വാര്‍ഡുകളിലായി 6000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതി 13 വര്‍ഷത്തിലേറെയായി ജലവിതരണം ഇല്ലാത്ത അവസ്ഥയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥർ വീഴ്ച പരിഹരിച്ചില്ലെങ്കില്‍ കോട്ടയം വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താനും ജനകീയ കര്‍മ സമിതി തീരുമാനിച്ചു. കര്‍മ സമിതി സെക്രട്ടറി എസ്.എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. വി.പി. വിപിന്‍ ലാല്‍, ഷാജിലാല്‍, ജോസ് പവിയാനോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
Kerala
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്‍പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
ബാഹ്യശക്തികളുടെ ഇടപെടൽ?
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
District News
മണ്ണുത്തി: പുതിയ കുടിവെള്ളപ്പൈപ്പ് ഇടാനായി കുത്തിപ്പൊളിച്ചിട്ട റോഡുകൾ ജനങ്ങൾക്ക് ദുരിതമായി മാറുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചതാണ് ദുരിതം ഇരട്ടിയാക്കിയത്.
പീച്ചി ജല സംഭരണിയിൽ നിന്ന് തേക്കിൻകാട് മൈതാനിയിലെ കുടിവെള്ള വിതരണ ടാങ്കിലേക്ക് പുതിയ പൈപ്പ് സ്ഥാപിക്കാനായാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടത്.
മുക്കാട്ടുകര നായരങ്ങാടി മുതൽ ബദ്ലഹേം കോൺവന്റ്് വരെയുള്ള 200 മീറ്റർ റോഡിന്റെ നടുഭാഗം വെട്ടിപ്പൊളിച്ചിട്ടാണ് പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ചത്. എന്നാൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇതുവരെയും റോഡ് പൂർവ സ്ഥിതിയിലാക്കാൻ കരാറുകാരനോ അധികൃതർക്കോ സാധിച്ചിട്ടില്ല. ശക്തമായ കാറ്റ് മൂലം പൊടി ശല്യം അതിരൂക്ഷമാണ്.
മണ്ണുത്തി മുക്കാട്ടുകര റോഡും സമാന രീതിയിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മൈലിപ്പാടം, ഈസ്റ്റ് പൈപ്പ്ലൈൻ റോഡും സഞ്ചാര യോഗ്യമല്ലാത്ത വിധം തകർന്നുകിടക്കുകയാണ്.
District News
കുമരകം: കുമരകത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിൽ തടസങ്ങൾ വന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഒട്ടേറെ പ്രദേശങ്ങളിൽ ആഴ്ചകളായിട്ട് പൈപ്പുവെള്ളം ലഭിക്കുന്നില്ല.
ചെങ്ങളത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം പൂർണമായും കുമരകത്തെ ജലസംഭരണികളിൽ എത്താത്തതാണ് ജലവിതരണത്തിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഇതിനു പുറമേ പ്രധാന പൈപ്പുലൈനിൽ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ചയും പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണത്താറ്റ് പാലത്തിനു സമീപത്തും കുമരകം പുത്തൻപള്ളിക്കു സമീപവും വലിയ ചോർച്ച കണ്ടെത്തി. ഇവ പരിഹരിക്കാനായിട്ടില്ല. ചോർച്ച പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കുമെന്നാണ് വാട്ടർ അഥോറിട്ടി അധികൃതർ പറയുന്നത്.
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല് ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.
പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ടൗണിനോട് ചേർന്ന അന്പലപ്പടി ഉന്നതിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. കോളനിയിലെ പത്തോളം കുടുംബങ്ങൾ പുൽപ്പള്ളി റേഞ്ച് ഓഫീസിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇവിടെ കഴിഞ്ഞുവരുന്നത്. ചെതലത്ത് റേഞ്ച് ഓഫീസിന്റെ ആവശ്യങ്ങൾക്കായുള്ള കിണറിനെയാണ് കുടിവെള്ളത്തനായി ഉന്നതിയിലെ കുടുംബങ്ങൾ ആശ്രയിക്കുന്നത്. ഉന്നതിയിൽ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോശൂന്യമായ അവസ്ഥയിലാണ്.
വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണ്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ജലനിധി അടക്കമുള്ള നിരവധി കുടിവെള്ളപദ്ധതികൾ നടപ്പിലാക്കുന്പോഴും ഉന്നതിയെ അവഗണിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ഉന്നതിയിലെ കുടിവെള്ളത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും അവഗണിക്കുകയാണെന്ന് ഉന്നതിക്കാർ പറയുന്നത്.
ആദിവാസിക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്പോഴാണ് അന്പലപ്പടി ഉന്നതിയിലെ കുടുംബങ്ങൾ ദുരിതം പേറുന്നത്. പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വത്തിന്റെ കൈതക്കാടിനോട് ചേർന്നുള്ള ചേർന്നുകിടക്കുന്ന 15 സെന്റ് സ്ഥലത്താണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കുടുംബാംഗങ്ങൾ കഴിയുന്നത്.
ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് ഇവിടുത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം എത്തിക്കാനുള്ള നടപടിയുണ്ടാകണമെന്നുമാണ് ഉന്നതിക്കാരുടെ ആവശ്യം.
District News
വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു കാരണം ചെറായി ബീച്ചുകളിലെ റിസോർട്ടുകൾ അനിയന്ത്രിതമായി കുടിവെള്ളം ഉപയോഗിക്കുന്നതുകൊണ്ടെന്ന് പറവൂർ വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം വെളിപ്പെടുത്തി. കുടിവെള്ള ക്ഷാമത്തെത്തുടർന്ന് പള്ളിപ്പുറം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഇന്നലെ എഞ്ചിനീയറെ ഉപരോധിച്ച സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് റിസോർട്ടുകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എൻജിനീയർ അറിയിച്ചു. അങ്ങിനെയെങ്കിൽ നിർദ്ദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കണമെന്നായി സമരക്കാർ. ഇതിന് എൻജിനീയർ സമ്മതം മൂളിയില്ല.
നടപടി എടുത്തില്ലെങ്കിൽ തങ്ങൾ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തിയതോടെ തുടർന്നു നടന്ന ചർച്ചയിൽ അടിയന്തരമായി പരിശോധന നടത്തി നിർദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് എൻജിനീയർ ഉറപ്പുനൽകി.
ജില്ലാ ഭരണകൂടത്തിന്റെയും ഭരണകക്ഷി നേതാക്കളുടെയും ഒത്താശയോടെയാണ് റിസോർട്ടുകൾ അനിയന്ത്രിതമായി വെള്ളം ചോർത്തുന്നതെന്ന് സമരത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജ്, പള്ളിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ചിദംബരൻ എന്നിവർ ആരോപിച്ചു.
District News
മഞ്ചേരി : നഗരസഭയിലും സമീപ പ്രദശങ്ങളിലും വർഷങ്ങളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതിൽ മഞ്ചേരി നഗരസഭാധ്യക്ഷൻ, ഉപാധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ മഞ്ചേരി ജല അഥോറിറ്റി കാര്യാലയത്തിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.
മഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളായ അരുകിഴായ, മുട്ടിപ്പാലം, ഉള്ളാടംകുന്ന്, വേട്ടേക്കോട്, 22ാം മൈൽസ്, വായ്പ്പാറപ്പടി, വെള്ളാരങ്ങൽ എന്നീ പ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ വാട്ടർ അഥോറിറ്റിയെയാണ് നിർധനരായ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
നിരന്തരം കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പരാതികൾ നൽകുകയും തുടർന്ന് താൽക്കാലികമായി മാത്രം പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതാണ് പതിവ്. ജല അഥോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്ക് ജലക്ഷാമം തീരാദുഃഖമായി മാറുകയും വൻ വില നൽകി കുടിവെള്ളം സ്വകാര്യ ടാങ്കർ ലോറിയിൽ നിന്ന് വാങ്ങേണ്ടി വരികയും ചെയ്യുന്നതിനെ തുടർന്നാണ് മഞ്ചേരി നഗരസഭ ജനപ്രതിനിധികൾ ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കുടിവെള്ള പ്രശ്നം നിർബന്ധമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ് എന്നിവരുടെ നേതൃത്ത്വത്തിൽ കൗണ്‍സിലർമാർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യമുന്നയിച്ചത്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിൽ ജല അഥോറിറ്റി അധികൃതർ രാഷ്ട്രീയം കലർത്തി കുടിവെള്ളം നിഷേധിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കൗണ്‍സിലർമാർ മുന്നറിയിപ്പ് നൽകി. നാല് ദിവസത്തിനകം കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം പിൻവാങ്ങിയത്.
District News
കൂത്താട്ടുകുളം : കൂത്താട്ടുകുളം - പാലാ റോഡിൽ കുടിവെള്ള പൈപ്പ് തകർന്നു. മാരുതി കവലയിൽ വാട്ടർ സർവീസ് സെന്ററിനു സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് തകർന്നത്. സമ്മർദം മൂലം കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് പൈപ്പ് തകർന്നതായാണ് പ്രാഥമിക നിഗമനം. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം പൂർണമായും മുടങ്ങി.
അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു നൽകിയ റോഡിന്റെ ഏതാനും ഭാഗവും തകർന്നു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറും വാട്ടർ അഥോറിറ്റി ജീവനക്കാരും സ്ഥലത്തെത്തി. അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കുഴിക്കു സമീപം താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചു. ശബരിമല തീർഥാടന കാലമായതിനാൽ അപകട സാധ്യത ഏറെയാണ്.
ഇന്ന് രാവിലെ കുടിവെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും. കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ല.
പമ്പ് ഹൗസിലെ അറ്റകുറ്റ പണികൾക്ക് ശേഷം വ്യാഴാഴ്ച രാത്രിയോടെ വെള്ളം എത്തും. ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്കാണ് കുടിവെളളം മുടങ്ങുന്നത്.
Kerala
കോഴിക്കോട്: മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടുകയും റോഡിൽ പലയിടത്ത് മണ്ണ് അടിഞ്ഞുകൂടുകയും ചെയ്തു. റോഡിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിംഗ് നിർത്തിവച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്.
കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസപ്പെട്ടിരുന്നു.
District News
തുറവൂർ: കുടിവെള്ളത്തിനായി വലഞ്ഞ് തീരദേശ ജനത. ചാപ്പക്കടവ് മുതൽ അന്ധകാരനഴി വരെയുള്ള തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. ആയിരം മുതൽ 25,000 രൂപ വരെ മുടക്കി ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കളാണ് ഒരിറ്റു കുടിവെള്ളത്തിനായി കേഴുന്നത്.
എല്ലാ മാസവും വട്ടർ അഥോറിറ്റിയുടെ ബില്ല് വരുന്നുണ്ടെങ്കിലും ഒരു വീട്ടിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. നിലവിൽ എല്ലാദിവസവും തുറവൂരിൽനിന്ന് കുത്തിയതോട്, തുറവൂർ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും തീരദേശത്ത് ഈ വെള്ളം എത്താത്ത അവസ്ഥയാണ്.
കിഴക്കൻ മേഖലകളിൽ മോട്ടോർ വച്ച് വെള്ളം വലിച്ചെടുക്കുന്നതാണ് തീരദേശ ജനതയുടെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് വാട്ടർ അഥോറിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ മോട്ടോർ വച്ച് കുടിവെള്ളം വലിക്കുന്നവർക്കെതിരേ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നാണ് ആക്ഷേപം. പള്ളിത്തോട് റോഡ് മുക്കു ുതൽ ചാപ്പക്കാട് വരെ നിലവിലെ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാകും എന്ന് പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്.
District News
തൃശൂർ: വാട്ടർകണക്ഷന് അമിതമായി തുക ഈടാക്കുന്നതിനെതിരേ കോർപറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ഭീമമായ തുക അടയ്ക്കുന്നവർ മേയറുടെ മുന്പിൽ കുമ്പിട്ടുനിന്നാൽ തുക ഗഡുക്കളായി അടയ്ക്കാൻ അവസരം ഒരുക്കുന്ന മേയർ, പാവപ്പെട്ടവന്റെ കഴുത്തിനു കുത്തിപ്പിടിച്ചാണ് പണം പിഴിഞ്ഞെടുക്കുന്നതെന്നും യുഡിഎഫ് കൗൺസിലർ ജോൺ ഡാനിയേൽ.
എ.സി. ഷാജി എന്ന വ്യക്തി കോടതിയെ സമീപിച്ചതിലൂടെ വാട്ടർ കണക്ഷന് അമിതമായി ചാർജ് ഈടാക്കിയതു കണ്ടെത്തുകയും 14,700 രൂപ ബിൽ വന്ന അദ്ദേഹത്തിനു തുക 538 രൂപയായി കുറച്ചുനൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ കഴിയാത്ത സാധാരണക്കാരിൽനിന്നു പിരിച്ചെടുത്ത അമിതമായ തുക തിരിച്ചുനൽകണമെന്നു ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
എന്നാൽ, അതു പറ്റില്ലെന്നു മേയറും, കോർപറേഷന് ബാധ്യത ഉണ്ടാകുമെന്നും നിയമപരമായി പോകാമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമായി.
77 അജൻഡകളുമായാണ് യോ ഗം ചേർന്നതെങ്കിലും ഒരു ദിവസംവരെ നീളാവുന്ന കൗൺസിൽ യോഗം ഇന്നലെ വെറും ഒരു മണിക്കൂറിൽ അവസാനിച്ചു. പല അജൻഡകളും കൃത്യമായ റിപ്പോർട്ടിന്റെയും മറ്റു പ്രശ്ങ്ങളും ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് യോഗം ശരവേഗത്തിൽ അവസാനിച്ചത്.
കൗൺസിൽ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഒരുദിവസം രണ്ടു കൗൺസിൽ യോഗം ചേർന്നത് നേരത്തേതന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.യുഡിഎഫ് കൗൺസിലർ ലാലി ജെയിംസ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചു.
റോഡുകളിലെ കുഴികളിൽവീണ് മരണപ്പെട്ടവരെ തിരിഞ്ഞുനോക്കാത്ത മേയർ, കാലാവധി അവസാനിക്കുംമുന്‍പേ അവർക്കു ധനസഹായം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിക്കെതിരായ
കുറ്റപത്രമെന്നു പ്രതിപക്ഷം
തൃശൂർ: കോർപറേഷന്റെ 2023–24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഭരണസമിതിക്കെതിരേ ഗുരുതരമായ സാമ്പത്തികക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നു പ്രതിപക്ഷം. റിപ്പോർട്ട് ഭരണസമിതിക്കെതിരായ കുറ്റപത്രമാണെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
നടപ്പാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും നാലു ജലവൈദ്യുതപദ്ധതികൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചുവെന്നും, കെഎസ്ഇബി തള്ളിക്കളഞ്ഞ പദ്ധതി കോർപറേഷൻ വീണ്ടും ഏറ്റെടുത്ത് 40 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥ, ലാലൂരിലെ ബയോമൈനിംഗിലെ കോടികളുടെ അഴിമതി, അഞ്ചു കോടി രൂപ ചെലവഴിച്ച് സിസിടിവി സ്ഥാപിക്കൽ പദ്ധതിയിലെ ക്രമക്കേട് എന്നിവയാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ സിസിടിവി പദ്ധതിക്കായി പിരിച്ചെടുത്ത തുക കാണാനില്ലെന്നും, ആകെ രണ്ടുലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രാജൻ പല്ലൻ ആരോ
പിച്ചു. ബയോബിൻ വാങ്ങിയതിൽ നാലുലക്ഷം രൂപ അധികം കമ്പനിക്കു നൽകി.
സ്വരാജ് റൗണ്ടിലെ റോഡുകളുടെ തകർച്ചയും ചർച്ചയിൽ വന്നു. കോൺക്രീറ്റ് ചെയ്ത റോഡുകളിൽ ടാറിടരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടും, അന്നത്തെ മേയർ ആർ. ബിന്ദു വഴങ്ങിയതിനെതുടർന്ന് ഇപ്പോൾ ടാർപാളി ഇളകി സഞ്ചാരയോഗ്യമല്ലാതായെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലാലൂരിലെ ബയോമൈനിംഗിനായി അഞ്ചര കോടി രൂപ ചെലവഴിച്ചിട്ടും യാതൊരു മൈനിംഗും നടന്നിട്ടില്ലെന്നും വൻ അഴിമതിയാണ് പിന്നിലെന്നും യുഡിഎഫ് കൗൺസിലർമാരായ ജോൺ ഡാനിയലും ലാലി ജെയിംസും ആരോപിച്ചു. റോഡ് അടിച്ചുവാരുന്നതിനായി 75 ലക്ഷം രൂപ ചെലവിൽ വാങ്ങിയ വാഹനവും ഇപ്പോൾ അനങ്ങാതെ കിടക്കുകയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ, അപാകതകൾ തിരുത്താനാണ് ഓഡിറ്റ് പരാമർശമെന്നും അഴിമതി ആരോപിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി മറുപടിനൽകി.
ലൈഫ് പദ്ധതിയിൽ സംസ്ഥാ നത്തു മികച്ച പ്രകടനം കാഴ്ചവച്ച കോർപറേഷനായി തൃശൂരിനെ തെരഞ്ഞെടുത്തതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിന് രൂപകൽപന ചെയ്ത രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 92.52കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയിൽ 10 മീറ്റർ വ്യാസമുള്ള കിണർ, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള പന്പ് ഹൗസ്, അലിഗഢ് യൂണിവേഴ്സിറ്റി കാന്പസിൽ 23 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റർ ഉന്നതതല സംഭരണി, റോ വാട്ടർ ബൂസ്റ്റർ, ക്ലിയർ വാട്ടർ പന്പിംഗ് മെയിൻ, പന്പ് സെറ്റ്, ട്രാൻസ്ഫോമർ എന്നിവയും പെരിന്തൽമണ്ണ നഗരസഭയിലെ പാതായിക്കരയിലും കുന്നപ്പള്ളിയിലുമുള്ള നിലവിലെ സംഭരണികളിലേക്കും ഏലംകുളം പഞ്ചായത്തിലെ പെരുന്പറന്പ് സംഭരണിയിലേക്കുമുള്ള ക്ലിയർ വാട്ടർ ഗ്രാവിറ്റി മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തികളും പെരിന്തൽമണ്ണ നഗരസഭയിലെ വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും പദ്ധതി വഴി പൂർത്തിയാക്കി.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും നിലവിലുളള 19 എംഎൽഡിയോടുകൂടി പുതിയ 23 എംഎൽഡി ജലശുദ്ധീകരണശാല ചേരുന്നതോട് കൂടി 42 എംഎൽഡി ജലം ശുദ്ധീകരിക്കാൻ സാധിക്കും.
പെരിന്തൽമണ്ണ നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായിരുന്നു. ചെയർമാൻ പി. ഷാജി, അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ.ഫൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുധീർ ബാബു, പി.സൗമ്യ, എ.നസീറ, വാർഡ് കൗണ്‍സിലർ പി.തസ്നീമ, മലപ്പുറം വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ്.സത്യ വിൽസണ്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
District News
കട്ടപ്പന: മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം 3.30നു കട്ടപ്പന ടൗണിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണ്‍ അഡ്വ. കെ.ജെ. ബെന്നി, ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടർ ഡോ. പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാട്ടർ അഥോറിട്ടി മധ്യമേഖലാ ചീഫ് എൻജിനിയർ വി.കെ. പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.
43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയപടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിർമാണ ഉദ്ഘാടനമാണ് നടക്കുന്നത്. അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാം ഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നൽകുന്നത്.
കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് മാസ്റ്റർ പ്ലാൻ വേണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം തയാറാക്കിയ പദ്ധതിക്കാണ് സർക്കാർ കിഫ്ബി മുഖേന 43 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതിയനുസരിച്ച് അഞ്ചുരുളിയിൽ ജൽജീവൻ മിഷൻ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയിൽ നിന്നു ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പിൽ നിർമിക്കുന്ന രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റർ പൈപ്പു ലൈൻ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി നരിയംപാറയിൽ ജലസംഭരണിയും പന്പ്ഹൗസ് നിർമാണവും വിഭാവനം ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സ്കൂളുകളിലെ കുടിവെള്ളം, ഭക്ഷണ സാന്പിൾ എന്നിവ സൗജന്യമായി പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. കൊല്ലം ആസ്ഥാനമായ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ(സിഇപിസിഐ) ക്കാണ് പരിശോധന ചുമതല.
ലാബിലെ ജീവനക്കാർ സാന്പിൾ ശേഖരിക്കാൻ സ്കൂളിൽ എത്തുന്പോൾ അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കാൻ പ്രധാനാധ്യാപകർക്കു നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെപിപിഎച്ച്എ) നിവേദനത്തെ തുടർന്നാണ് നടപടി.