എടത്വ: തെക്കേ തലവടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ആഴ്ചയില്‍ മൂന്നു തവണ ലഭിച്ചിരുന്ന കുടിവെള്ള വിതരണമാണ് വേനല്‍ കടുത്ത ഈ സമയത്ത് നിലച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരാണ് തെക്കേ തലവടി പ്രദേശം. നീരേറ്റുപുറം ജലശുദ്ധീകരണ ശാല നിലനില്‍ക്കുന്ന തലവടി പഞ്ചായത്തിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടം നടത്തുന്നത്. ഒട്ടുമിക്ക തോടുകളും കിണറുകളും വറ്റിവരണ്ടു. ഉള്ളതാകട്ടേ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ നദികളില്‍ ഉപ്പുരസം കലര്‍ന്നിട്ടുണ്ട്. സഹികെട്ട ജനം മനുഷ്യാവകാശ കമ്മീഷനെ വരെ സമീപിച്ചിരുന്നു. കമ്മീഷനില്‍ നിന്ന് സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും നിലവില്‍ നടക്കുന്നില്ല. തിരുവല്ല കറ്റോട്ട് നിന്നാണ് തലവടി പ്രദേശങ്ങളില്‍ ജലം ലഭിച്ചിരുന്നത്.
ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ പകല്‍ സമയത്ത് തലവടി പഞ്ചായത്തിലും രാത്രിയില്‍ എടത്വ പഞ്ചായത്തിലുമാണ് ജലവിതരണം നടന്നിരുന്നത്. 6 എംഎല്‍ഡി ജലമാണ് ഇരുപഞ്ചായത്തിലും വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജല വിതരണം മുടങ്ങിക്കിടക്കുകയാണ്. ജല അഥോറിറ്റി എടത്വ സെക്ഷനില്‍ ഉപഭോക്താക്കള്‍ അന്വേഷിച്ചപ്പോള്‍ തിരുവല്ലയില്‍ നിന്നുള്ള വിതരണം നടക്കുന്നില്ലെന്ന് മാത്രമാണ് അധിക്യതര്‍ അറിയിച്ചത്.
ജലശുദ്ധീകരണ ശാലയും ഉപരിതല ജലസംഭരണിയുമുള്ള തലവടി പഞ്ചായത്തില്‍ കുടിക്കാന്‍ വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ്. ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ തലവടി വെള്ളക്കിണറില്‍ സ്ഥാപിച്ച ഉപരിതല ടാങ്കില്‍ വെള്ളം നിറച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ജലവിഭവ വകുപ്പിനോട് പലതവണ അഭ്യര്‍ഥിച്ചെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായമുണ്ടെങ്കിലേ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയൂവെന്നാണ് പഞ്ചായത്ത് ഭരണസമിതി വാദം.
ടാങ്കില്‍ വെള്ളം എത്തിക്കണമെങ്കില്‍ നീരേറ്റുപുറത്തെ ശുദ്ധീകരണ ശാലയില്‍ നിന്നുള്ള വെള്ളം വെള്ളക്കിണറിലെ ഉപരിതല ടാങ്കില്‍ നിറയ്ക്കണം. കിഫ്ബി പദ്ധതി പ്രകാരം പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം നടന്നു വരികയാണ്. പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല്‍ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ വലിച്ച് കണക്ഷന് നല്‍കുന്നുണ്ട്.
ഒരുവര്‍ഷം കഴിയാതെ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാകില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. കടുത്ത വേനലിന് മുന്‍പേ ജല സംഭരണിയില്‍ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തലവടിക്കാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ തിരുവല്ലായില്‍ നിന്ന് ലഭിച്ചിരുന്ന ശുദ്ധജലവും നിലച്ചു.
അധിക്യതരുടെ നിസംഗതയ്ക്കെതിരേ വരും ദിവസങ്ങളില്‍ ജലഅഥോറിറ്റി ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് തെക്കേ തലവടി നിവാസികൾ.