കായംകുളം ഏവൂർ-മുട്ടം റോഡിൽ മേടമുക്ക് ജംഗ്ഷനു സമീപം പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു.
ചാരുംമൂട്: വേനലിൽ നാട് ഒന്നാകെ വറുതിയുടെ പിടിയിലാകുമ്പോൾ കുടിവെള്ളത്തിനുവേണ്ടി ചാരുംമൂട് മേഖലയിൽ ജനം നെട്ടോട്ടത്തിൽ. പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകളും കുളങ്ങളും പൂർണമായി വറ്റിവരണ്ടു. കുടിവെള്ളവിതരണ ടാപ്പുകള്‍ വെറും നോക്കുകുത്തികളായി.
വീടുകളിലേക്ക് കണക്ഷനുകള്‍ എടുത്തവര്‍ക്ക് വെള്ളം കിട്ടാതെതന്നെ ഇപ്പോൾ കരം അടയ്ക്കേണ്ട ഗതികേടാണ്. കല്ലട ജലസേചനപദ്ധതി കനാല്‍ തുറന്നുവിട്ടിട്ടുണ്ടെങ്കിലും ചാരുംമൂട്, വള്ളികുന്നം, ചുനക്കര, തെക്കേക്കര, താമരക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഈ പ്രദേശങ്ങളിലെ നെൽകൃഷിയടക്കമുള്ളവ കരിഞ്ഞുണങ്ങുകയാണ്. ആദിക്കാട്ടുകുളങ്ങര, തണ്ടാനുവിള, പുലിക്കുന്ന് നൂറനാട്, പാലമേല്‍, വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളിലാണ് ഇപ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമമുള്ളത്. മിക്ക പഞ്ചായത്തുകളിലും ജലപദ്ധതികള്‍ ഉണ്ടെങ്കിലും ജലവിതരണം കാര്യക്ഷമമല്ല.
പാറ്റൂർ ശുദ്ധജല പദ്ധതിയിൽനിന്നാണ് മേഖലയിലെ നാലു പഞ്ചായത്തുകളിൽ വെള്ളം എത്തുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യത്തിന് വെള്ളം ലഭ്യമാകുന്നില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാതായിട്ട് മാസങ്ങളായി. വെള്ളം പമ്പ് ചെയ്യുന്ന കിണറുകളും വറ്റിയ നിലയിലാണ്. പല സ്ഥലങ്ങളിലും കുടിവെള്ളം വന്‍വിലകൊടുത്താണ് വാങ്ങുന്നത്.
ടാങ്കറിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്.
പാഴാക്കി ജലം
കായംകുളം: കൊടുംവേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റോഡിനു സമീപത്തെ പൈപ്പുപൊട്ടി ജലം പാഴാകുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ല. കായംകുളം ഏവൂർ-മുട്ടം റോഡിൽ മേടമുക്ക് ജംഗ്ഷന് വടക്കുവശത്ത് പ്രധാന റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി ദിവസങ്ങളായി ജലം പാഴായി റോഡിൽ കെട്ടിക്കിടക്കുകയും റോഡിൽ വലിയ കുഴി രൂപപ്പെടാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നത്. റോഡിലെ കുഴി ഇപ്പോൾ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ് ജല അഥോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം യാത്രക്കാർക്ക് കുഴി കാണാൻ കഴിയുകയില്ല.