തിരുവല്ല: വേനല്‍ ചൂടിന്റെ രൂക്ഷത കൂടിയതോടെ അപ്പര്‍കുട്ടനാട്ടിലെ കിണറുകളും വറ്റി, കുടിവെള്ളക്ഷാമം രൂക്ഷം. പമ്പയുടെയും അച്ചന്‍കോവിലാറിന്റെയും മണിമലയുടെയും തീരത്തു പോലും വ്യാപകമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. ആറിനോടടുത്തുള്ള പാടശേഖരങ്ങളും വറ്റി വരണ്ടു.
വിണ്ടുകീറിയ പാടശേഖരങ്ങള്‍ വരാനിരിക്കുന്ന വരൾച്ചയുടെ തീവ്രതയെയാണ് വിളിച്ചറിയിക്കുന്നതെന്ന ഭീതിയും അപ്പര്കുട്ടനാട്ടിലാകെ നിലനില്‍ക്കുകയാണ്.
നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, മാന്നാര്‍, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും തുള്ളി കുടിക്കാനില്ലാത്ത അവസ്ഥയാണ്. ഒട്ടുമിക്ക കിണറുകളും വറ്റുകയും അടിത്തട്ടിൽ ഉള്ള വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം നിറം മാറുകയും രൂക്ഷഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
പൈപ്പുവെള്ളം മാത്രമാണ് ഏക ആശ്രയമെങ്കിലും അതും സമയത്തിനു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. മാന്നാർ ഗ്രാമപഞ്ചായത്തിൽ പാലമൂട്ടില്‍ മിനി കുടിവെള്ളപദ്ധതിയില്‍ നിന്നു പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും കാര്യമായി വെള്ളം ലഭിക്കുന്നില്ല. കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്.
കുറച്ചു കൂടി താഴ്ത്തി കുഴിച്ചെങ്കിൽ മാത്രമേ ജല ലഭ്യത കാര്യക്ഷമമാകുകയുള്ളൂ. ഇതിനായി എല്ലാ വേനലിലും നാട്ടുകാര്‍ മുറവിളി കൂട്ടുമെങ്കിലും ജല അഥോറിറ്റിയോ ഗ്രാമപഞ്ചായത്തോ പ്രശ്നത്തിനു പരിഹാരം കാണുന്നില്ല. അപ്പര്‍കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ജലസംഭരണികള്‍ നോക്കുകുത്തികളാണ്.വേനല്‍ കടുത്തതോടെ ആറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് മിക്കയിടങ്ങളിലും കിലോമീറ്ററുകള്‍ നീളത്തില്‍ മണല്‍ പരപ്പുകള്‍ പൊന്തി നില്ക്കുന്ന കാഴ്ചയാണ്.