ആലക്കോട്: കടുത്ത വേനലിൽ വരൾച്ച വർധിച്ചതോടെ മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളുടെ 2026 -27 വർഷത്തെ ബജറ്റിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ വേനൽ കടുക്കുന്നതോടെ വീടുകൾ അടച്ചിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറുന്നത് പതിവാണ്. മുൻ വർഷങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വീടുകളിൽ വെള്ളം എത്തിച്ചെങ്കിലും ഈ വർഷം അതും നടപ്പിലായില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നിലവിലുള്ള ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കിയും പമ്പ് ഹൗസുകൾ വഴിയുള്ള ജല വിതരണം പുനഃസ്ഥാപിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബീംബുംകാട് പദ്ധതി അനാസ്ഥ മൂലം മുടങ്ങി
വർഷങ്ങൾക്ക് മുമ്പ് 12 കോടി മുടക്കി നിർമിച്ച ആലക്കോട് പഞ്ചായത്തിലെ രയരോം ബീംബുംകാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കുഴിച്ചിട്ട പൈപ്പുകളും നിലവിൽ സ്മാരകങ്ങളാണ്.
കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടും ഉപയോഗിച്ച് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് വർഷങ്ങളായി ജലം ലഭ്യമാവാതെ 900 കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളിൽ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ആരുടെയൊക്കെയോ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നത്.
ജൽജീവൻ പദ്ധതിയും അവതാളത്തിൽ
മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
ആറു വർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ വർഷം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലു മലയോര മേഖലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്ന അവസ്ഥയിലാണ്. കടുത്ത വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പായി ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം മൂന്ന് വർഷമായി നടക്കാത്ത നിലയിലാണ്.
ഫണ്ടില്ല
ആലക്കോട്, ഉദയഗിരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി നിർമാണം ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണം ഫണ്ട് ലഭിക്കാത്തതാണ്. കരാറുകാരിൽ പലരും പണി നിർത്തിവച്ചിരിക്കുകയാണ്.
ഉദയഗിരി പഞ്ചായത്തിലെ 15 വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. 50 ശതമാനം കേന്ദ്ര സർക്കാരും 35 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുമാണ് തുക ചെലവഴിക്കുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ ഫണ്ടില്ലാത്തത് മൂലം മുടങ്ങിരിക്കുന്നത്.