കാക്കനാട് : തുതിയൂർ മേഖലയിൽ വാട്ടർ അഥാേറിറ്റിയിൽ നിന്നുള്ള കുടിവെള്ളം കിട്ടാതായതോടെ വാർഡു കൗൺസിറുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കരാറുകാരനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തുതിയൂർ വാർഡു കൗൺസിലർ തോമസ് വാർഡിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു.
രാവിലെ മുതൽ വെള്ളം കിട്ടുന്നില്ലെന്നായിരുന്നു പരാതി. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ കടന്നുപോകുന്ന ഇടങ്ങളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുളള വാൽവ് തുറന്ന് വിടുന്നതും വാട്ടർ അഥോരിറ്റിക്കു വേണ്ടി അറ്റകുറ്റപ്പണികൾ നടത്തുന്നതുമായ കരാറുകാരന്റെ വീട്ടിൽ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ ചെന്ന കൗൺസിലറും കരാറുകാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയും ആയിരുന്നു.
അർധരാത്രിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയവർ ഭാര്യയേയും തന്നെയും മർദിച്ചതായി കരാറുകാരൻ നൽകിയ പരാതിയിൽ പറയുന്നു. സംഘർഷത്തിനിടയിൽ വാർഡ്കൗൺസിലർക്ക് തലക്കു പിന്നിൽ അടിയേൽക്കുകയും ചെയ്തു. കരാറുകാരന്റെ ഭാര്യയുടെ മുഖത്തേറ്റ പരിക്കിൽ പല്ലിളകിയിട്ടുളളതായും പറയപ്പെടുന്നു.
കരാറുകാരനും കൗൺസിലറും കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ്. 2010ൽ താണ പാടം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കൂടിയാണ് കരാറുകാരന്റെ ഭാര്യ. തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയുടെനേതൃത്വത്തിൽ നടന്ന അനുരജ്ഞന ചർച്ചയിൽ വിഷയം ഒത്തുതീർപ്പായെങ്കിലും തലയ്ക്കടിയേറ്റ കൗൺസിലറും കരാറുകാരനും കുടുംബവും ആശുപത്രിയിൽ ചികിൽസതേടി.