Movies
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടി തൃഷ. അമ്മ ഉമയ്ക്കൊപ്പമാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ചെന്നൈയിലെ അഭിരാമപുരത്തെ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ മിഡില്‍ സ്കൂളിലായിരുന്നു തൃഷയ്ക്ക് വോട്ട്.
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്യ്ക്കൊപ്പം ഉയർന്ന പേരുകളിലൊന്നായിരുന്നു തൃഷയുടേതും. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വരെ എതിരാളികൾ വാർത്തകൾ നിരത്തി. എന്നാൽ ഇരുവരും ഇതിൽ പ്രതികരിച്ചില്ല.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പുജോലി ചെയ്ത ജീവനക്കാരിൽ 10,000ത്തോളം പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു വിവരം. തപാൽ വോട്ട് ചെയ്യാനാകാത്ത ജീവനക്കാർ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണ്.
എത്രത്തോളം ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായ മറുപടി നൽകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായിട്ടില്ലെന്നാണ് ഒരാഴ്ച മുൻപ് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്.
1.46 ലക്ഷം ജീവനക്കാരാണ് തെരഞ്ഞെടുപ്പു ജോലികളിൽ പങ്കെടുത്തത്. ഇതിൽ 7.49 ശതമാനം പേർക്ക് വോട്ട് ചെയ്യാനായില്ലെന്നാണ് കണക്ക്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടുചെയ്യാനായിരുന്നു ക്രമീകരണം ഒരുക്കിയിരുന്നത്.
എന്നാൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ എത്തിയ ദിവസങ്ങളിൽ ബന്ധപ്പെട്ട മണ്ഡലത്തിലെ ബാലറ്റ് എത്തിക്കാനാകാത്തതാണ് തിരിച്ചടിയായത്. ഇവർക്ക് പോളിംഗ് സാധന വിതരണ കേന്ദ്രത്തിൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് കമ്മീഷൻ പിന്നീട് അറിയിച്ചു. എന്നാൽ ചില വിതരണകേന്ദ്രങ്ങളിൽ പകുതിയോളം ബാലറ്റ് മാത്രമാണ് എത്തിയത്. ബാക്കിയുള്ളവർക്ക് വോട്ട് നിഷേധിച്ചെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.
ഉദ്യോഗസ്ഥരുടെ തപാൽ ബാലറ്റ് ഉറപ്പാക്കുന്നതിൽ ചില വരണാധികാരികൾക്കും വീഴ്ചയുണ്ടായി.എന്നാൽ, അർഹരായവർക്കെല്ലാം വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയെന്നും നടപടികൾ പൂർത്തിയാക്കിയത് നിയമാനുസൃതമാണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ എല്ലാവരും തപാൽവോട്ടിന് അപേക്ഷിച്ചോ എന്നതിലും കമ്മീഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വോട്ട് നിഷേധത്തിനെതിരേ എൻജിഒ യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങൾക്കു വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ചു ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍. കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി.
വോട്ടെണ്ണലിന് മുമ്പു തന്നെ ഹര്‍ജി പരിഗണിക്കുന്നതിനായി ഈമാസം 21 നകം വിശദീകരണം നല്‍കാനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി.മുഹമ്മദ് സിനാന് അടക്കമാണു കോടതിയെ സമീപിച്ചത്. ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നല്‍കുമെന്ന് കമ്മീഷന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ നടക്കുന്ന മേയ് നാലിനുമുമ്പ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുമുമ്പ് എന്‍ജിഒ യൂണിയന് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
National
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ബില്ലിനെ അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു.
നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം ബില്ലിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻഎംപി പറഞ്ഞു. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി ആരോപിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളിലെ വിജയസാധ്യത വിലയിരുത്തി സിപിഎം ജില്ലാ സെക്രട്ടേറിയറ്റുകൾ. കൊല്ലം, പാലക്കാട് ജില്ലകളിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുമ്പോൾ കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ പാർട്ടിക്ക് ആശങ്കയുണ്ട്.
കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയം ഉറപ്പിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. കൊട്ടാരക്കര, പത്തനാപുരം എന്നിവടങ്ങളിൽ അഞ്ചക്ക ഭൂരിപക്ഷം പാർട്ടി പ്രതീക്ഷിക്കുന്നു. പുനലൂരിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. കൊല്ലത്ത് 3,000 മുതൽ 5,000 വരെ വോട്ടിന് പാർട്ടി വിജയിക്കുമെന്നാണ് വിലയിരുത്തൽ.
ചടയമംഗലത്ത് ജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ട്. ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് വിലയിരുത്തൽ. കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്.
പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകളെല്ലാം നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിൽ വിജയിക്കുമെന്നുമാണ് സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. തൃത്താലയിൽ എം.ബി. രാജേഷും വി.ടി. ബൽറാമും തമ്മിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ വിജയം സുനിശ്ചിതമാണെന്ന് പാർട്ടി ഉറപ്പിക്കുന്നത്. പാലക്കാട്, മണ്ണാർക്കാട് എന്നീ രണ്ട് മണ്ഡലങ്ങളും തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് ഇപ്പോഴും സംശയമുണ്ട്.
കോഴിക്കോട് ജില്ലയിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം വിജയസാധ്യത ഉറപ്പിക്കുന്നത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവിടങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നുണ്ട്. അതേസമയം വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽവി സംഭവിച്ചേക്കാം എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ പോളിംഗ് കണക്ക് വൈകുന്നതിൽ അസ്വഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണക്കുകൾ മനപൂർവം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം, വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കത്തയച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം പ്രാദേശിക തലത്തിൽ നടത്തിയ കണക്കെടുപ്പുകൾ പാർട്ടിക്ക് ആശങ്കയാകുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂർ ജില്ലയിലെ ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പിന്നിലാണെന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ.
പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ 3000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്. ശൈലജയുടെ വ്യക്തിഗത മികവിൽ ഈ വിടവ് നികത്താൻ കഴിയുമോ എന്നാണ് സിപിഎം ഇപ്പോൾ ഉറ്റുനോക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് 7000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് റിപ്പോർട്ട്. ഇവിടെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്ക് വലിയ മുൻതൂക്കം ലഭിക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു.
പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടയായ പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ചയുണ്ടായതായി വിലയിരുത്തലുണ്ട്. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഭൂരിപക്ഷം പതിനായിരത്തിലേക്കോ ഇരുപതിനായിരത്തിലേക്കോ താഴ്ന്നേക്കാം. തലശ്ശേരിയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും തളിപ്പറമ്പിൽ 2000-3000 വോട്ടിന്റെ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
കോഴിക്കോട് ജില്ലയിലും പാർട്ടിക്ക് കാര്യങ്ങൾ എളുപ്പമല്ലെന്നാണ് റിപ്പോർട്ട്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളിൽ ഇടതുപക്ഷം തോൽക്കാനാണ് സാധ്യതയെന്ന് പാർട്ടി വിലയിരുത്തുന്നു. വടകരയിൽ എസ്ഡിപിഐ നേടുന്ന വോട്ടുകൾ നിർണായകമാകും.
തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥികളുടെ വ്യക്തിഗത വോട്ടുകൾ വിജയത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടാകുന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പരാജയഭീതിയുള്ള മണ്ഡലങ്ങളിൽ അവസാന നിമിഷം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി പ്രവർത്തകർ.
Kerala
പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. റിട്ടേണിംഗ് ഓഫീസറായ ആർഡിഒ ആണ് മൊഴിയെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് ശോഭയുടെ മൊഴി രേഖപ്പെടുത്തിയത്. ആർഡിഒ ശനിയാഴ്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും റിപ്പോർട്ട് കൈമാറും.
സുപ്രീം കോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.
പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 78.29 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രാത്രി 9.30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം.
പാലക്കാട് ജില്ലയിലും പോളിംഗ് ശതമാനം 80 കടന്നു. 50 ലേറെ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെയാണ് പോളിംഗ്. 1987നു ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം ഇത്രത്തോളം ഉയരുന്നത്. 1987ൽ പോളിംഗ് 80.54 ശതമാനമായിരുന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിനു ശേഷം (എസ്ഐആർ) നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഇരട്ടവോട്ടുകളും മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അടക്കമുള്ള 24.6 ലക്ഷം വോട്ടുകളാണ് എസ്ഐആറിൽ സംസ്ഥാനത്തു വെട്ടിപ്പോയത്.
യുഡിഎഫ് തരംഗമാണ് വോട്ടിംഗ് ശതമാനത്തിലെ വർധന ചൂണ്ടിക്കാട്ടുന്നതെന്നു യുഡിഎഫും സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു.
വോട്ടെടുപ്പ് സംസ്ഥാനത്തു പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ വലിയ സംഘർഷങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ കള്ളവോട്ടിനു ശ്രമം നടന്നതായി പരാതി ഉയർന്നു. പലരും വോട്ട് ചെയ്യാൻ എത്തിയപ്പോൾ, വോട്ട് ചെയ്തതായി കണ്ടെത്തി. തൃശൂർ കൂർക്കഞ്ചേരിയിൽ മഷി പുരട്ടേണ്ട ഇടതു കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
വിവിപാറ്റ് പണിമുടക്കിയതും വോട്ടിംഗ് യന്ത്രങ്ങളുടെ വേഗക്കുറവും പലയിടത്തും വോട്ടെടുപ്പു തടസപ്പെടാനും കാലതാമസത്തിനും ഇടയാക്കിയതായി പരാതി ഉയർന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പു സമയം അവസാനിക്കുന്പോഴും സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ചില ബൂത്തുകളിൽ 100- 150 വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് ടോക്കണ്‍ നൽകിയാണ് വോട്ട് ചെയ്യിച്ചത്. ഏഴു മണിയോടെയാണു മിക്കയിടത്തും വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. അപൂർവം ചില ഇടങ്ങളിൽ വോട്ടെടുപ്പ് ഒൻപതുവരെ നീണ്ടതായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ അസാധാരണ തിരക്കായിരുന്നു വോട്ടെടുപ്പു കേന്ദ്രങ്ങളിൽ. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 16 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. പിന്നീടു വന്ന രണ്ടു മണിക്കൂറുകളിൽ ശരാശരി 13 ശതമാനം വീതം വോട്ട് പെട്ടിയിലായി. ഉച്ചയോടെ പകുതിയിലേറെ വോട്ടുകൾ പോൾ ചെയ്തു.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാൽ വോട്ടു ചെയ്തതു തിരുവനന്തപുരത്ത്. ഇന്നലെ മുടവൻമുഗളിലെ സ്കൂളിലാണു അദ്ദേഹം വോട്ടു ചെയ്തത്.
വോട്ടു ചെയ്യാനെത്തിയ നടനെ നേമം മണ്ഡലത്തിലെ സ്ഥാനാർഥികളായ വി. ശിവൻകുട്ടിയും കെ.എസ്. ശബരീനാഥനും ചേർന്നു സ്വീകരിച്ചു.
വോട്ടു ചെയ്ത ശേഷം "ദിസീസ് ഇറ്റ് ’ എന്നു പറഞ്ഞു വിരലിലെ മഷി കാണിച്ചു മോഹൻലാൽ മടങ്ങി.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
Kerala
കോഴിക്കോട്: മലബാറില്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും കനത്ത പോളിംഗിൽ വലിയ പ്രതീക്ഷയിൽ മുന്നണികൾ. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള കോഴിക്കോടും മലപ്പുറത്തും മുന്നണികളുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പോളിംഗാണു നടന്നത്. തരംഗത്തിന് സമാനമായ ഫലമായിരിക്കും ഈ ജില്ലകളില്‍ ഉണ്ടാകുക എന്നാണ് വോട്ടെടുപ്പിനുശേഷം യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്.
മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ച് മലപ്പുറം തൂത്തുവാരുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രഖ്യാപനം. ഇരുപത് വര്‍ഷമായി എംഎല്‍എമാരില്ലാത്ത കോഴിക്കോട്ട് കോണ്‍ഗ്രസും ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്.
പോളിംഗ് ഉയര്‍ന്നാല്‍ അത് യുഡിഎഫിനും കുറഞ്ഞാല്‍ അത് എല്ഡിഎഫിനുമെന്നതാണ് പൊതുവേയുള്ള രാഷ്ട്രീയ ചിത്രമെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം കോഴിക്കോട്ടെ അഞ്ച് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടായെന്ന് എന്‍ഡിഎയും പറയുന്നു. എന്തായാലും കാടടച്ച് നടത്തിയ പ്രചാരണം വെറുതേയായില്ലെന്ന ആശ്വാസത്തിലാണ് മുന്നണികള്‍.
Kerala
കൊല്ലം: വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്കുഴഞ്ഞുവീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61), കൊല്ലം കടപ്പാക്കട കുളങ്ങര വീട്ടിൽ സരള എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്.
കുരാ ഗവ എൽപിഎസിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ മോഹനനൻ ആചാരി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അനു. മക്കൾ. ആരോമൽ, ആതിര. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30 ന് വീട്ടുവളപ്പിൽ.
കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിൽ വൈകിട്ട് അഞ്ചോടേ വോട്ടു ചെയ്യാൻ എത്തിയ സരള കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.
Kerala
തൃശൂർ: ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്കൂളിലാണ് സംഭവം. മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്ക് ഒടുവിൽ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.
ഉച്ചയ്ക്ക് ഒന്നോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു.
മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. പിന്നീട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചില്ല. പിന്നീട് മണിക്കൂറുകൾ നീണ്ടുന്ന പ്രതിഷേധങ്ങൾക്ക് ഒടുവിൽ യുവതിയെ വോട്ട് ചെയ്യാൻ അനുവദിച്ചു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്ക് കേരളം വിധിയെഴുതി. 70 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് വരെ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ല.
പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ഇതോടെ കേരളം റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് മുന്നണികൾ.
പോളിംഗ് ശതമാനം കൂടിയതോടെ മുന്നണികൾ തങ്ങളുടെ സ്ഥാനാർഥിക്ക് എത്ര വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. മേയ് നാലിന് ഫലം പ്രഖ്യാപിക്കുന്നതുവരെ മുന്നണികൾ ഈ കണക്കുകൾ കൂട്ടിയും കിഴിച്ചും പരിശോധിക്കും.
വോട്ടിംഗ് ശതമാനത്തിലെ വർധനവ് വലിയ അട്ടിമറികൾക്ക് ഇടയാക്കുമോ എന്ന് അറിയാൻ ഇനി 25 ദിവസങ്ങൾ കാത്തിരിക്കണം. 2021 ൽ 79.1 ശതമാനമായിരുന്നു പോളിംഗ്.
Kerala
കൊച്ചി: കല്യാണ പന്തലിൽനിന്നു നേരെ വോട്ട് രേഖപ്പെടുത്താനെത്തി വധൂവരന്മാർ. കളമശേരി മണ്ഡലത്തിൽ എച്ച്എംടി നഗർ സ്വദേശി വധു അനീസയാണ് വരനൊപ്പം വോട്ട് ചെയ്യാൻ എത്തിയത്. കളമശേരി എച്ച്എംടി ഹൈസ്കൂൾ 27-ാം നമ്പർ ബൂത്തിലാണ് വധുവും വരനും എത്തിയത്.
മണലിമുക്ക് സെന്റ് ജോസഫ്സ് സ്കൂളിലാണ് മറ്റൊരു വധുവും വരനും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കളമശേരി മണ്ഡലത്തിൽ ഒരേ ബൂത്തിലാണ് ഇന്ന് വിവാഹിതരായ റിൻഷാദിനും അലീനക്കും വോട്ട്. നിക്കാഹിന് ശേഷമാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നു.
പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര കാണാനും സാധികും. കേരളത്തിൽ 90 ശതമാനം പോളിംഗ് കടക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ് രത്തൻ യു. ഖേൽക്കർ നേരത്തെ അറിയിച്ചത്.
എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 77.25 ശതമാനം പോളിംഗും പത്തനംതിട്ടയിൽ 68.90 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം 2021ൽ 79.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച് ( വൈകുന്നേരം അഞ്ച് വരെയുള്ള കണക്ക്)
തിരുവനന്തപുരം: 74.11
കൊല്ലം: 73.48
പത്തനംതിട്ട: 68.90
ആലപ്പുഴ: 74.47
കോട്ടയം: 72.18
ഇടുക്കി: 74.55
എറണാകുളം: 77.25
തൃശൂർ: 74.34
പാലക്കാട്: 77.09
മലപ്പുറം: 75.70
കോഴിക്കോട്: 77.63
വയനാട്: 74.72
കണ്ണൂർ: 74.83
കാസർഗോഡ്: 74.55
Kerala
കായംകുളം : സ്വാതന്ത്ര്യ സമരത്തിന്റെ കനൽ വഴികൾ താണ്ടിയ തീഷ്ണ അനുഭവങ്ങൾ നൽകിയ ആത്മ സംതൃപ്തിയിൽ നൂറ്റി നാലാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി കെ. ബേക്കർ സാഹിബ്.
കായംകുളം പെരിങ്ങാല പടിപ്പുരക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (104 )ആണ് കായംകുളം നിയോജക മണ്ഡലത്തിലെ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലെ 106 നമ്പർ ബൂത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.
1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938 ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സാഹിബ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുന്നത്.1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമാകുകയും 1945 ലും 1947 ലും അറസ്റ്റിലാകുകയും രണ്ട് തവണയായി പന്ത്രണ്ട് മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യ സമരത്തെ എതിർത്തവർ പിന്നീട് നേതാക്കളായപ്പോൾ ബേക്കർ സാഹിബ് കോൺഗ്രസ് വിട്ട് ഇടതുപാളത്തിലെത്തി. പി. കേശവദേവിനോടുള്ള അടുപ്പമാണ് ഇടതുപക്ഷക്കാരനാക്കിയത്.
1948 ൽ മധ്യതിരുവിതാം കൂറിൽ രൂപം കൊണ്ട ആദ്യ പാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു ബേക്കർ. നിരോധന കാലത്ത് പാർട്ടി നേതാക്കന്മാർക്ക് ഒളിത്താവളം ഒരുക്കാൻ മുന്നിൽ നിന്നിരുന്നു. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കര നാരായണൻ തമ്പി, കേശവൻ പോറ്റി, കാമ്പിശേരി കരുണാകരൻ എന്നിവരായിരുന്നു സഹപ്രവർത്തകർ.
Kerala
കേളകം: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മനസ്സമ്മത ചടങ്ങിനിടയിലും ജനാധിപത്യ കടമ നിറവേറ്റി മാതൃകയായിരിക്കുകയാണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിനി നയന.
മനസ്സമ്മത ചടങ്ങിനായി ഒരുങ്ങിയ നയന കൊല്ലം സ്വദേശിയായ വരൻ എഡ്വിനൊപ്പമെത്തിയാണ് ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂൾ 159-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം വീണ്ടും ചടങ്ങിലേക്ക് മടങ്ങിയ വധുവിന് കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.
വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും വോട്ട് ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നയന മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തിലെ പുതിയ തുടക്കത്തോടൊപ്പം സമൂഹത്തിനുള്ള കടമയും നിറവേറ്റണം. രണ്ടും തുല്യ പ്രാധാന്യമുള്ളതാണെന്നും നയന പറഞ്ഞു.
ചെട്ടിയാംപറമ്പ് സ്വദേശി മാമൂട്ടിൽ ബേബി മിനി ദമ്പതികളുടെ മകളാണ് നയന.
Kerala
കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്നിക് കോളജിലെ ബൂത്തിലാണ് സംഭവം
ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
Kerala
കൊച്ചി: കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. പറവൂർ മണ്ഡലത്തിൽ മുട്ടിനകത്താണ് ധർമജൻ വോട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കോട്ടയാണ് ഇതെന്നും ഭരണമാറ്റം അനിവാര്യമായതിനാൽ യുഡിഎഫ് വരുമെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സതീശൻ ചേട്ടന്റെ കോട്ടയാണിത്. ഏറ്റവും കൂടുതൽ വോട്ടുകൾ സതീശൻ ചേട്ടന് ലഭിക്കുന്ന സ്ഥലമാണ് മുട്ടിനകം. കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരാൻ വളരെ സാധ്യത കൂടുതലാണ്. ഭരണമാറ്റം അനിവാര്യമായ സന്ദർഭമാണ്. അതുകൊണ്ട് നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വരുമെന്നും ധർമജൻ പറഞ്ഞു.
പാലക്കാട് പിഷാരടി ഉറപ്പായും നേടുമെന്നും ധർമജൻ പറഞ്ഞു. പിഷാരടിക്ക് ദീർഘവീഷണമുണ്ട്. വിദ്യാഭ്യാസമുണ്ട്. എല്ലാവരോടും പെരു മാറാൻ അറിയാം. പാലക്കാട് അവൻ ജനിച്ചുവീണ സ്ഥലമാണ്. എല്ലാവരുമായി ബന്ധമുണ്ട്. യുഡിഎഫിന് ഇത്തവണയുള്ള ആധികാരിക തയും കൂടിയാവുന്നതോടെ പിഷാരടിക്ക് തന്നെ പാലക്കാട് കിട്ടും. വിവാദങ്ങൾ വന്നതു ഗുണം ചെയ്യുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസർഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസർഗോഡ്: 47.61
മൂന്നാം തവണയും ഭരണം നേടാനായി എൽഡിഎഫും പത്ത് വർഷത്തിന് ശേഷം അധികാരക്കസേരയിൽ എത്താൻ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിർണായക ശക്തിയാകാൻ എൻഡിഎയെയും രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
Kerala
കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 35.42. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത മണ്ഡലം തൃപ്പൂണിത്തുറയാണ്. 40 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നി രിക്കുന്നത്. വലിയ തിരക്കാണ് മറ്റു മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.
സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെത്തി വോട്ട് ചെയ്തു.
Kerala
കാസർഗോഡ്: പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയതായി പരാതി. കാസർഗോഡ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബഡാജെ ഗവ. എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിലാണ് സംഭവം.
പ്രതിഷേധത്തെ തുടർന്ന് വോട്ടിംഗ് കുറച്ചു സമയം നിർത്തിവച്ചു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാൽ യന്ത്രത്തിൽ ഇതു 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജന്റുമാർ പറഞ്ഞു. വോട്ടിംഗ് പൂർത്തിയായതിനുശേഷം ഇതേക്കുറിച്ച് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വോട്ട് കൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതേ സ്കൂളിൽ പ്രവർത്തിക്കുന്ന 22-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.
Kerala
തൃശൂർ: പഴയതിൽനിന്നു വ്യത്യസ്തമായി ഈശ്വര വിശ്വാസത്തോടുകൂടിയാണു താൻ ഇത്തവണ വോട്ടു രേഖപ്പെടുത്തിയതെന്ന് നാട്ടിക നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥിയും സ്ഥലം എംഎൽഎയുമായ സി.സി. മുകുന്ദൻ.
'ചരിത്രത്തിന്റെ ഭാഗമാണ് ഇന്നത്തെ വോട്ട് എന്നാണു തോന്നുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ എന്റെ ചിഹ്നത്തിൽ വോട്ടുചെയ്തുകൊണ്ട് 58 വർഷത്തെ ചരിത്രം മാറ്റിക്കുറിക്കുകയാണ്. ഈ തീരുമാനം ഞാൻ എടുത്തതുപോലെ മറ്റെല്ലാവരും സ്വീകരിച്ചിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ ചരിത്രവിജയമുണ്ടാകും. അദ്ഭുതകരമായ വിജയം നാട്ടികയിൽ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. താമരചിഹ്നത്തിൽ എന്റെ ആദ്യത്തെ വോട്ടാണെന്നതു വളരെ സന്തോഷകരമാണെന്നും സി.സി. മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിൽ നാട്ടികയിലെ സിപിഐ പ്രതിനിധിയായിരുന്നു സി.സി. മുകുന്ദൻ.
Movies
ജനാധിപത്യത്തിന്റെ മൂല്യങ്ങളും മതേതരത്വവും നിലനിൽക്കുന്ന സൗഹൃദപൂർണമായ ഒരു സമൂഹത്തിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ് പറഞ്ഞു.
ഭാവിയെ നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പ് അങ്ങേയറ്റം പ്രധാനമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് രേഖപ്പെടുത്തുന്നതിൽ യുവതലമുറ വിമുഖത കാണിക്കുന്നുണ്ടെന്ന വാർത്തകൾ സത്യമാകാതിരിക്കട്ടെയെന്ന് കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ പറഞ്ഞു.
വോട്ട് എന്നത് അത്രമേൽ വിലയേറിയ ഒന്നാണെന്നും ഓരോ വോട്ടും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നാടിനെ ചലിപ്പിക്കാൻ കഴിയുന്നവർക്ക് തന്നെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Movies
വോട്ടവകാശം രേഖപ്പെടുത്തി നടന് മമ്മൂട്ടിയും. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്വെന്ഷന് സ്കൂളില്‍ 106-ാം ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്യാറുള്ള താരമാണ് മമ്മൂട്ടി. ചെന്നൈയില്‍ നിന്നുമാണ് രാവിലെ മമ്മൂട്ടി കേരളത്തിലേക്ക് എത്തിയത്.
പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, എന്ത് പറയാനായാണ് ഞാന്‍ വോട്ട് ചെയ്തു. വോട്ട് തന്നെയാണ് പരിഗണന. എല്ലാവരും വോട്ട് ചെയ്യണം, അഞ്ചു കൊല്ലം കഴിയുമ്പോള്‍ കിട്ടുന്നതല്ലേ. എന്തിനാണ് തിരക്കുണ്ടാക്കുന്നത് എന്നായിരുന്നു നര്‍മ്മത്തോടെ മമ്മൂട്ടി ചോദിച്ചത്.
അതേസമയം, എറണാകുളം ജില്ലയില്‍ പോളിംഗ് 20 ശതമാനം കടന്നു. രാവിലെ മുതല്‍ സ്ഥാനാര്‍ഥികളും ജനങ്ങളും വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളില്‍ എത്തുന്നുണ്ട്.
നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും തേവരയില്‍ എത്തി വോട്ട് ചെയ്തു. നടന് ധര്മജന് ബോള്‍ഗാട്ടിയും വോട്ട് രേഖപ്പെടുത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായ നടന് രമേശ് പിഷാരടി തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു.
Movies
വിദേശത്തു പോകുന്നതിനു മുമ്പ് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ മോഹൻലാലിനെ പ്രശംസിച്ച് നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.
‘‘ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുഗൾ സ്കൂളിലെത്തിയ ലാലേട്ടൻ....കൂടെ സ്ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.’’ശബരീനാഥൻ കുറിച്ചു.
വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു.
നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.
Kerala
കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.
പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഓരോ കാര്യങ്ങളും ഓരോ ചാനലിന്റെ എംബ്ലം വച്ച് പ്രചരിപ്പിച്ചു.
പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്റെ പോസ്റ്ററുകളും ഫ്ളക്സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.
ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ളിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത്'- രമേഷ് പിഷാരടി പറഞ്ഞു.
Kerala
കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.
Kerala
തൃശ്ശൂർ: കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും.
അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. തന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും തനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു.
ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. കോടതിയിൽ പോകാനുള്ള ഒരു തുണ്ടാണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും എൻഡിഎ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Movies
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് വോട്ടിംഗ് തുടങ്ങിയത്. നടൻ മോഹൻലാലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ എത്തി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുൻപേ തന്നെ താരം മുടവൻമുകളിലെ സ്കൂളിലെത്തി. രാവിലെ 6.30 കഴിഞ്ഞതോടെ തന്നെ താരം ക്യൂവിൽ എത്തി.
ഏകദേശം 7.30ടെയാണ് താരം വോട്ട് ചെയ്ത് പുറത്തിറങ്ങിയത്. മോഹൻലാൽ എത്തിയതോടെ വോട്ട് ചെയ്യാൻ എത്തിയവർക്കും ആവേശമായി. എല്ലാവരും താരത്തിന്റെ ചിത്രങ്ങൾ പകർത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.
‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹൻലാൽ കുറിച്ചു.
30,471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം ആരു ഭരിക്കണമെന്ന് കേരളത്തിലെ 2.71 കോടി ജനം ഇന്നു വിധിയെഴുതും. ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും ഭരണ വിരുദ്ധ തരംഗമായി അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷയുമാണ് ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്തിലെ മുഖ്യഘടകം. സംസ്ഥാനത്തു വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കടുത്ത പോരാട്ടമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടേത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വോട്ടിംഗ് 85 ശതമാനത്തിനു മുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും.
1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്സിലറി ബൂത്തുകളും ക്രമീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിച്ചു. സംസ്ഥാനത്താകെ 2040 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയുടേത് അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായി. 100 ശതമാനം സിസിടിവി നിരീക്ഷണവും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടും അടക്കം തടയാനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 160 കന്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിലെ ക്രമസമാധാനം ഉറപ്പാക്കാനായി ബൂത്തുകളുടെ ചുമതലയിൽ എത്തി. 3200 വോളിയന്റിയർമാരെയും വിന്യസിച്ചു. കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡുകളുമുണ്ട്.
മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ - 1,32,20,811
വനിതകൾ - 1,39,21,868
ഭിന്നലിംഗക്കാർ - 273
പ്രവാസിവോട്ടർമാർ 2,42,093
പുരുഷന്മാർ - 2,04,218
വനിതകൾ - 37,867
ഭിന്നലിംഗക്കാർ - 8
സർവീസ് വോട്ടർമാർ 53,984
പുരുഷന്മാർ - 51,330
വനിതകൾ - 2,654
ഭിന്നലിംഗക്കാർ - 0
Kerala
കൊച്ചി: തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററില്‍ ബാലറ്റ് വിതരണം ചെയ്യാതെ എന്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണു കമ്മീഷന് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ജീവനക്കാര്‍ക്കുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന് കൂട്ടുനില്‍ക്കരുത്.
ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സമയം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. തെറ്റ് തിരുത്താന്‍ കമ്മീഷന് തയാറാകണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം അതത് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ജീവനക്കാര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Kerala
കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് നായന്മാർമൂലയിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. വോട്ടർമാർക്ക് പണം നൽകാൻ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററില്‍ ബാലറ്റ് വിതരണം ചെയ്യാതെ എന്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണു കമ്മീഷന് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ജീവനക്കാര്‍ക്കുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന് കൂട്ടുനില്‍ക്കരുത്. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സമയം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. തെറ്റ് തിരുത്താന്‍ കമ്മീഷന് തയാറാകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം അതത് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ജീവനക്കാര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിൽ എൻഡിഎ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വോട്ടറെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
കണ്ണാടി തരുവക്കുറിശി ഭാഗത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തത്. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വീടുകളില്‍ പ്രചാരണത്തിനു പോയപ്പോള്‍ ഒരു കാര്‍ തന്നെ പിന്തുടര്ന്നിരുന്നു.
കാര്യമന്വേഷിക്കാന്‍ കാറിനടുത്തേക്കു ചെന്നപ്പോള്‍ അതിലുണ്ടായിരുന്ന ചെറുപ്പക്കാരന് ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നല്കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വോട്ടിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പോലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തരുവാകുറിശിയില് ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന് തിരികെ കാറില്‍ കയറി.
ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കൈയിൽ പണംവെച്ചു നല്‍കുകയായിരുന്നു.
Kerala
പാലക്കാട്: വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ബിജെപി പരാജയം സമ്മതിച്ചു. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല.
പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണം. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു.
മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യം ഭരിക്കുന്ന ഒരു പാർട്ടി ജനങ്ങൾക്കും ജനാധിപത്യത്തിനും പുല്ല് വില കൽപ്പിക്കുകയാണ്.
മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർഥി തന്നെ വോട്ടർമാർക്ക് പണം നൽകിയത്. ഇതുകൊണ്ട് പാലക്കാടിനെ പിടിക്കാനാവുമെന്ന് കരുതുന്നത് വ്യാമോഹമാണ്.നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ല എന്നത് ബിജെപി അംഗീകരിക്കുകയാണ്. പാലക്കാട് മാറില്ലെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.
ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന സമയത്തും അന്തിമ വോട്ടർ പട്ടിക പ്രഖ്യാപന വേളയിലുമൊക്കെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഒരു സ്വപ്നം പ്രധാനമായും പങ്കുവെച്ചിരുന്നു- ഇക്കുറി, ഏപ്രിൽ ഒമ്പതിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിനുമേൽ പോളിംഗ് ഉണ്ടാകും. അങ്ങനെ ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.
പരമാവധി കൂടുതൽ വോട്ടർമാരെ ചേർത്ത് ,വോട്ടർ വോട്ടർ പട്ടികയിലെ കരടുകളും തെറ്റുകളും തിരുത്തിയും മരിച്ചുപോയവരെ ഒഴിവാക്കിയും കൊണ്ടുള്ള ശുദ്ധമായ വോട്ടർ പട്ടിക അവതരിപ്പിച്ചു എന്ന് അഭിമാനം കൊണ്ട് കൂടിയാകാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെ 85 ശതമാനം പോളിംഗ് എന്ന സ്വപ്നം പങ്കുവച്ചത്.
എന്നാൽ ഇങ്ങനെ ഒരു പോളിംഗിലേക്ക് കേരളം ഇപ്പോൾ എത്തുമ്പോൾ അല്ലെങ്കിൽ എത്തിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഉണ്ടായാൽ വിജയ പരാജയങ്ങളെ ഈ പോളിംഗ് ശതമാനം എങ്ങനെ ബാധിക്കും? കുറയുന്നതും കൂടുന്നതും ഏതെങ്കിലും പാർട്ടികളെയോ മുന്നണികളെയോ പ്രത്യേക രീതിയിൽ സ്വാധീനിക്കുമോ?
കേരളത്തിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറയുന്നതിനും കൂടുന്നതിനും പലവിധ കാരണങ്ങളും ശാക്തിക ഘടകങ്ങളും ഉണ്ട് .എന്തിന് കഠിനമായ വെയിലോ മഴയോപോലും വോട്ടർമാരുടെ വരവിനെ സ്വാധീനിക്കാം.
തിരുവനന്തപുരം നഗരത്തിൽ നീണ്ട അവധി വന്നാൽ, മലബാറിൽ പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ട്രെയിൻ വിമാന സർവീസുകൾ ഒക്കെയാണ് വോട്ട് കുറയുന്നതും കൂട്ടുന്നതും. കാസർഗോഡ് ഭാഗങ്ങളിൽ മുംബൈയിൽ നിന്നുള്ള ഗതാഗതത്തെ ആശ്രയിച്ചിരിക്കും പലപ്പോഴും വോട്ടിന്റെ എണ്ണം. ഇടുക്കിയിൽ തോട്ടം തൊഴിലിന്റെ കണക്കനുസരിച്ചും.
എന്നാൽ ഇതൊന്നുമല്ലാതെ വോട്ടർമാരുടെ താത്പര്യക്കുറവാണ് കാരണമായി മാറുന്നതെങ്കിൽ ചിത്രം വേറൊന്നാണ്. രാഷ്ട്രീയക്കാരോട് താത്പര്യമില്ലാത്ത പുതുതലമുറയുടെ നിസംഗത, നിലവിലുള്ള സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവ് മുതൽ വോട്ടിംഗ് ബഹിഷ്കരണം വരെ ഇതിന് കാരണമാകാം. കാഷ്മീർ പോലുള്ള സംസ്ഥാനങ്ങളിലെ ബൂത്ത് ഭീഷണികളോ ഒറ്റപ്പെടുത്തലോ കേരളത്തിൽ ഇല്ലെങ്കിലും സംഘടിതമായ ബഹിഷ്കരണമോ കൂട്ട വോട്ടു ചെയ്യലോ ആണ് മലയാളിക്ക് കൂടുതൽ പഥ്യം.
റിക്കോർഡിട്ട 85 .70 %
വോട്ടിംഗ് ശതമാനം കൂടിയാൽ വലതിന് കുറഞ്ഞാൽ ഇടതിന് എന്നിങ്ങനെ പൊതു വിലയിരുത്തലും സമവാക്യവും കേരളത്തിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അത് അന്ന് ശരിയുമായിരുന്നു . കേരളത്തിലെ ഇടതുപക്ഷം കൂടുതൽ സംഘടിതരും ആ വോട്ടർമാരെല്ലാം ബൂത്തിൽ എത്തുന്നവരും ആയിരുന്നു. വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിലും ഇടതുപക്ഷമായിരുന്നു മുന്നിൽ.
കോൺഗ്രസിനോ വലതു പാർട്ടികൾക്കോ അത്തരം സംവിധാനങ്ങൾ കുറവായിരുന്നു. കോൺഗ്രസിന് പിന്തുണ പലപ്പോഴും ജനക്കൂട്ടം ആകുമ്പോൾ ഇടതു പാർട്ടികൾക്ക് ശക്തി സംഘടനാ സംവിധാനമാണ്.
എന്നാൽ പുതിയ സാമൂഹ്യ സമവാക്യങ്ങൾ നിലവിൽ വന്നതോടെ പഴയ കണക്കുകൂട്ടലുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 2021ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിംഗ് ശതമാനം. 2016 ലെ 74.92 % എന്ന താരതമ്യത്തേക്കാൾ കൂടിയ പോളിംഗ് ആയിട്ടും ഇടതു സർക്കാർ അധികാരത്തിലേറി .
എന്നാൽ ചരിത്രത്തിലെ റിക്കാർഡ് പോളിംഗ് 1960ലായിരുന്നു. ഒറ്റത്തവണ മാത്രമേ നമ്മുടെ പോളിംഗ് 85 ശതമാനത്തിൽ കൂടുതലായി പോയിട്ടുള്ളൂ. അന്ന് 85.70 ആയിരുന്നു. രണ്ടാമത്തെ കൂടിയ പോളിംഗ് 1987ൽ ആയിരുന്നു - 80.53%.
66 വർഷം മുമ്പ് 85.7 ശതമാനം പോളിംഗ് നടന്നപ്പോൾ മൊത്തം വോട്ടർമാരുടെ എണ്ണം 96,04,331 ആയിരുന്നു. ചുരുക്കത്തിൽ 82 ലക്ഷം പേർ അന്ന് വോട്ട് ചെയ്തു. മൊത്തം സീറ്റുകൾ അന്ന് 126 ആയിരുന്നു.
കോൺഗ്രസ് പിഎസ്പി ലീഗ് സഖ്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിലേറി. വിമോചന സമരത്തിന് തൊട്ടുപിന്നാലെ നടന്ന ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷമുള്ള വൻ വാശിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്.
കേരളത്തിലെ പ്രധാന സമുദായങ്ങളും സഭകളും വിവിധ മത വിഭാഗങളും എല്ലാം രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ച കാലമായിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ പോളിംഗ് 1957 ആയിരുന്നു - 66.22 %. അന്ന് അധികാരത്തിലേറിയത് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ആയിരുന്നു എന്നത് ശരിയാണ്. ഏറെക്കുറെ കണക്കാക്കിയാൽ കേരളത്തിൽ 70 നും 80 ശതമാനത്തിനും ഇടയിലാണ് നമ്മുടെ ശരാശരി നിരക്ക് .
പൗരബോധത്തിന്റെ ഉത്സവം
ഇത്തവണ പോളിംഗ് ശതമാനം ഉയർന്നാൽ എന്തായിരിക്കും അതിനർഥം? ജെൻസി എന്ന് വിളിക്കുന്ന പുതിയ തലമുറ തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നു എന്ന് പ്രാഥമികമായി തന്നെ കണക്കാക്കേണ്ടി വരും. മാത്രമല്ല പുതിയതരം സോഷ്യൽ മീഡിയ പോലുള്ള പ്രചരണ ആയുധങ്ങളുടെ ശക്തി പ്രകടമാകുന്ന അവസരം കൂടി ആകാം. അതെ, ഇത് 2.71 കോടി വോട്ടർമാരുടെ കരുത്താണ്.
എന്നാൽ പോളിംഗ് കൂടിയാൽ ഇന്ന പാർട്ടിക്ക് ഭരണത്തിലേറാൻ സാധ്യതയുണ്ട് എന്നുള്ള നിഗമനങ്ങൾ വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ശരിയാകണമെന്നില്ല. കൂടുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്റെ ശക്തി പ്രകടനമാകുന്നു - അത് രാജ്യത്തിന്റെ കൂടി മുന്നേറ്റമാകുമ്പോൾ പൗരബോധത്തിന്റെ ഉത്സവവും.
Kerala
കൊച്ചി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ലൈംഗികാതിക്രമ കേസില്‍ പ്രതിയായ സംവിധായകന് രഞ്ജിത്ത്. പോലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്.
രഞ്ജിത്തിനെതിരെ പ്രോസിക്യൂഷന് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കാതെ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന് പറഞ്ഞു. എന്നാല്‍ പരാതി വ്യാജമാണെന്നും വ്യക്തിവിരോധം തീര്‍ക്കുകയാണെന്നുമാണ് രഞ്ജിത്തിന്റെ വാദം.
പരാതിക്കാരിയുടെ അഭിനയത്തില്‍ രഞ്ജിത്ത് അതൃപ്തി അറിയിച്ചിരുന്നു. നടി അഭിനയിച്ച ചില ഭാഗങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ ഒഴിവാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടിക്ക് സംവിധായകനോട് വിരോധം തോന്നിയെന്നും അതാണ് പരാതിയിലേക്ക് നയിച്ചതെന്നുമാണ് പ്രതിഭാഗം പറഞ്ഞത്.
തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്ത് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Kerala
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഓരോ പൗരന്റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ “സമ്മതിദായക കേന്ദ്രീകൃതമായ” വിപുലമായ തയാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു.
» പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്‍ «
തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നാൽപ്പതിലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിംഗ് സുതാര്യമാക്കാന്‍ 100 ശതമാനം വെബ് കാസ്റ്റിംഗ് സംവിധാനവും വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു ബൂത്തില്‍ പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.
» പരിശീലനവും സാങ്കേതികവിദ്യയും «
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളം, "eVidya'എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പരിശീലനം നല്കിവരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും ലളിതമായി പരിശീലന മൊഡ്യൂളുകള്‍ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങള്‍ക്ക് പുറമേയാണിത്. വോട്ടിംഗ് ശതമാനം 85ന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, തണല്‍, ഇരിപ്പിടങ്ങള്‍, റാമ്പുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന "മോഡല്‍ പോളിംഗ് സ്റ്റേഷനുകളും' സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ആയിരത്തിലധികം "പിങ്ക് ബൂത്തുകളും' സജ്ജമാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.
» കന്നിവോട്ടര്‍മാര്‍ക്ക് മധുരമേറിയ സ്വീകരണം «
യുവജനപങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടി വോട്ടര്‍മാരില്‍ 4.6 ലക്ഷം പേര് കന്നിവോട്ടര്‍മാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളില്‍ ആദ്യമെത്തുന്ന 200 കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബറുമായി സഹകരിച്ച് സൗജന്യയാത്രയും.
» സുരക്ഷയും പരാതി പരിഹാരവും «
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും സജീവമാണ്. പ്രശ്നബാധിതബൂത്തുകളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ സി-വിജില്‍ ആപ്പിലൂടെ പരാതി നല്കിയാല് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയനിവാരണത്തിനായി 1950 എന്നടോള് ഫ്രീ നമ്പറില്‍ 24 മണിക്കൂറും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക സൈബര്‍ സെല്ലുകളും ജാഗ്രതയിലാണ്.
» കരുതലോടെയുള്ള ഹോം വോട്ടിംഗ് «
ജനാധിപത്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ഇതിന്റെ ഭാഗമായി 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുമായി ഹോം വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും അവശ്യസേവന വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിംഗിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
» പ്രകൃതിയോടിണങ്ങി «
നൂറു ശതമാനം പ്രകൃതിസൗഹൃദമായ രീതിയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളം ലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടര്‍മാരാണ് നിലവില്‍ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍മാര്‍, ബിഎല്‍ഒമാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. നാളെ നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓരോ വോട്ടറെയും ഞാന്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.
Editorial
നാളെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഇനിയും തീരുമാനമെടുക്കാനാകാത്തവർക്ക് ഇന്ന് ധ്യാനദിവസമാണ്. പാർട്ടി ഏതുമാകട്ടെ, ഉറപ്പായും വോട്ട് ചെയ്യുമെന്നും അതു ജാതി-മത-വർഗ പരിഗണനകൾക്കപ്പുറം ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയാണെന്നും ഉറപ്പാക്കുക. രാഷ്ട്രീയ പാർട്ടികൾ ഗുണ്ടായിസം കാണിക്കാതെ ജനങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കണം. ബൂത്തുപിടിത്തവും കള്ളവോട്ടുമൊക്കെ കേരളത്തിലുമുണ്ട്. ഉദ്യോഗസ്ഥർപോലും ഭയപ്പെടുന്ന ഈ തെമ്മാടികളെ ബൂത്തിനകത്തും പുറത്തുംനിന്ന് ആട്ടിപ്പായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയണം.
അഞ്ചു ലക്ഷത്തിലധികം വരുന്ന കന്നിവോട്ടർമാരേ, പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുക. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക യുവശക്തിയാണ് നിങ്ങൾ. 17-ാമത് സർക്കാരിനെ തെരഞ്ഞെടുക്കാൻ, ഭാവി വിധാതാക്കളാകാൻ, വിരൽത്തുന്പിലൊരു ജനാധിപത്യ മുദ്ര പതിപ്പിക്കാൻ നമുക്കൊന്നായിറങ്ങാം.
ഇന്നലെ പരസ്യപ്രചാരണ പരിപാടികൾ അവസാനിച്ചു. നാളെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് തിരിച്ചറിയൽ രേഖകളിൽ പ്രധാനം. ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ സഹിതമുള്ള ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻ കാർഡ് തുടങ്ങിയവയും ഉപയോഗിക്കാം.
വോട്ടിംഗ് സമയത്ത് സമ്മതിദായകരുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് അറിയിപ്പ്. കടുത്ത ചൂട് മാത്രമല്ല, കള്ളവോട്ടിന്റെ സാധ്യതപോലും ഒഴിവാക്കാൻ രാവിലെതന്നെ പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത് സഹായമാകും. ജോലിയുടെയോ പഠനത്തിന്റെയോ ക്ഷീണത്തിന്റെയോ കാര്യം പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്വമില്ലായ്മയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളൊന്നും വോട്ട് ചെയ്യുന്നതിൽനിന്നു ജീവനക്കാരെ തടയില്ല. തടയപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ ഒരു മടിയും വേണ്ട. ഉടൻ നടപടിയുണ്ടാകും.
കന്നിവോട്ട് ചെയ്യാൻ പോകുന്നവർ മറ്റുള്ളവരോടു കാര്യങ്ങൾ ചോദിച്ചറിയുന്നത് അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും. രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്ത, ബൂത്തും ക്രമനന്പരും രേഖപ്പെടുത്തിയിട്ടുള്ള വോട്ടർ സ്ലിപ് കൈയിലെടുത്താൽ ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലും ഇതു ലഭ്യമാണ്. ബൂത്തിലെത്തിയാൽ മറ്റു കാര്യങ്ങൾ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ചു ചെയ്യുകയേ വേണ്ടൂ.
എൽഡിഎഫോ യുഡിഎഫോ എൻഡിഎയോ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നവരായാലും നമ്മുടെ വോട്ട് പാർട്ടിക്കുവേണ്ടി മാത്രമല്ല, ഈ സംസ്ഥാനത്തിനും രാജ്യത്തിനും ലോകത്തിനുംവേണ്ടിയാണ്. നാളെ വോട്ട് ചെയ്യാൻ നാം പോകുന്ന വഴി, ബൂത്താക്കി മാറ്റിയ വിദ്യാലയങ്ങൾ തുടങ്ങി ഈ വോട്ടവകാശവും ജനാധിപത്യവും സ്വാതന്ത്ര്യവുംപോലും അനേകം മനുഷ്യർ പൊരുതി നേടിയതാണ്. അവരുടെ അധ്വാനഫലം സൗജന്യമായി അനുഭവിക്കുന്ന നമുക്ക്, ഭാവിതലമുറയ്ക്കുവേണ്ടി അവ നിലനിർത്തേണ്ട ഉത്തരവാദിത്വമുണ്ട്.
എല്ലാം തികഞ്ഞ ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഉണ്ടാകില്ല. പക്ഷേ, ഉള്ളതിൽ നല്ലതൊന്നിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നന്മയെന്നു നാം കരുതുന്നതിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതും തിന്മയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതും ജനാധിപത്യത്തിൽ വിജയ-പരാജയങ്ങളോടൊപ്പം പ്രധാനമാണെന്നു മറക്കരുത്. വോട്ടുകളുടെ എണ്ണംപോലും മുന്നറിയിപ്പാണ്.
ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിലും എന്തു സംഭവിക്കാനാണ് എന്നു കരുതുന്നവരുണ്ട്. ഞാനൊരാൾ വലിച്ചെറിഞ്ഞില്ലെങ്കിലും നാട്ടിലെ മാലിന്യപ്രശ്നം ഇല്ലാതാകുമോ, ഞാനൊരാൾ സഹായിച്ചില്ലെങ്കിലും പ്രളയഫണ്ടിൽ എന്തു കുറവ് വരാനാണ്, ഞാനൊരാൾ വെറുപ്പും വിദ്വേഷവും പരത്തിയെന്നു കരുതി നാടു നശിക്കുമോ, വാഹനാപകടത്തിൽ പരിക്കേറ്റ അപരിചിതനെ സഹായിച്ച് ഞാനന്തിനു പുലിവാലു പിടിക്കണം... തുടങ്ങിയ ചോദ്യങ്ങളുടെ തുടർച്ചയാണ് ഞാൻ വോട്ട് ചെയ്തില്ലെങ്കിലെന്ത് എന്നത്. നമ്മളില്ലെങ്കിലും ലോകം മുന്നോട്ടു പോകും. പക്ഷേ, ഇതൊക്കെ ചെയ്യുന്ന സമൂഹമെന്ന മഹാവൃക്ഷം നമ്മളെന്ന ഇത്തിൾക്കണ്ണിയെ ചുമക്കേണ്ടിവരും.
ഗൗരവം അറിയാതെയാവാമെങ്കിലും വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരെപ്പോലെ ജനാധിപത്യ അട്ടിമറിയിൽ പങ്കാളികളാകുകയാണ്. അതേ, നമ്മൾ വോട്ട് ചെയ്യാത്തതിന്റെ പേരിൽ അർഹരായവർ തോൽക്കുകയോ അനർഹർ ജയിക്കുകയോ ചെയ്യരുത്. നാളെയാണ് ആ ദിവസം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും പുതുച്ചേരിയിലുമായി വീട്ടിൽ വോട്ടുചെയ്യുന്നത് 2.3 ലക്ഷം പേരെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രായമേറിയവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കുമാണീ സൗകര്യം.
വിവിധ മണ്ഡലങ്ങളിൽ വോട്ടിംഗ് പ്രക്രിയ തുടരുകയാണെന്നും അടുത്ത ഞായറാഴ്ചയോടെ പൂർത്തിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനും മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും സൗകര്യം ഉണ്ടാകും.
1951 ലെ ജനപ്രതിനിധ്യ നിയമം അനുസരിച്ചാണ് 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും ശാരീരിക ന്യൂനതകൾ അനുഭവിക്കുന്നവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അഞ്ചുദിവസത്തിനകം വോട്ടർമാർ ഇതിനായി അപേക്ഷ നൽകണമെന്നു മാത്രം.
സുതാര്യത ഉറപ്പാക്കാൻ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
Kerala
കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥി നടി വീണാ നായർക്കും വോട്ടില്ല. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർഥികൾ.
തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്റി 20 മത്സരരംഗത്തിറക്കിയത്.
Kerala
കോഴിക്കോട്: ബേപ്പൂരിൽ 2021നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും എൽഡിഎഫ് നേടുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എംഎൽഎ എന്ന രീതിയിൽ നടത്തിയത് മികച്ച പ്രവർത്തനമാണ്. അത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടമെന്നും റിയാസ് പറഞ്ഞു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയും അദ്ദേഹത്തിനാണ്. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ ഒൻപതിന് പോളിംഗ് ബൂത്തിലെത്തും. അഞ്ച് മണ്ഡലങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിപിഎം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത.
കേരളത്തിൽ ഒറ്റ ഘട്ടമായിത്തന്നെ ഇലക്ഷൻ നടക്കും. ഞായറാഴ്ചകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും നിർദേശിച്ചിട്ടുണ്ട്.
ചർച്ചകൾ പൂർത്തിയായി
കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൊച്ചിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ചർച്ചയിൽ ഏപ്രിൽ 14 നുള്ള വിഷുവും ഏപ്രിൽ 25നുള്ള തൃശൂർപൂരവും ഒഴിവാക്കി കേരളത്തിലെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല മുസ്ലിം നോമ്പ്, ഈസ്റ്റർ ആഘോഷങ്ങൾ എന്നിവ കഴിഞ്ഞുള്ള ദിവസം രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയാൽ ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുണ്ട്. പ്രഖ്യാപനം വന്നു രണ്ടു ദിവസത്തിനുള്ളിൽ അതിനുള്ള വിജ്ഞാപനവും വരും. വിജ്ഞാപനം വന്ന് 28 ദിവസം കഴിഞ്ഞാൽ ഏതു ദിവസവും തെരഞ്ഞെടുപ്പ് നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പ് സമയമാണ് 28 ദിവസം.
എന്നാൽ, പശ്ചിമബംഗാൾ തമിഴ്നാട് ആസാം എന്നിവിടങ്ങളിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല. പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം ഉള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലാകും എന്നു നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി ടെലികോളിംഗ് സംവിധാനവുമായി യുഡിഎഫ്. പുതുയുഗയാത്ര അവസാനിച്ചപ്പോള്‍ ഉദ്ഘാടകനായെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ ജനങ്ങള്‍ക്കായി യുഡിഎഫിന്റെ ഗ്യാരന്റിയായി അവതരിപ്പിച്ച വാഗ്ദാനങ്ങളെ മുന്‍നിര്‍ത്തിയാണ് ടെലികോളിംഗ് സംവിധാനം.
ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളറിഞ്ഞിരുന്നോ? ഇല്ലെങ്കില്‍ കൂടുതലറിയാന്‍ ഈ സംഖ്യ അമര്‍ത്തൂ എന്നാണ് ഇതില്‍ പറയുന്നത്. തുടര്‍ന്ന് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളുടെ വിശദവിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും യുഡിഎഫ് വന്നാല്‍ ഇതെല്ലാം ലഭിക്കുമെന്നുമുള്ള വിവരവുമാണ് ഇതിലൂടെ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ വാഗ്ദാനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവരാണോ? നിങ്ങളുടെ വോട്ട് എന്‍ഡിഎയ്ക്കോ അതോ മറ്റ് മുന്നണികള്‍ക്കോ? എന്നിവയാണ് തുടര്‍ ചോദ്യങ്ങള്‍.
കൂടാതെ യുവസംരംഭകരെയും യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ വേറെ വാഗ്ദാനങ്ങളുമുണ്ട്. കേരളത്തില്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് നേതാക്കള്‍ നിരന്തരം പറയുന്നതിനിടയിലാണ് ഒരു മുഴം മുന്നേ നിര്‍ണായക ചുവടുവയ്പ്.
International
കാഠ്മണ്ഡു: ജെന്‍-സി പ്രക്ഷോഭങ്ങള്‍ക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നേപ്പാളില്‍ ഇന്നു നടക്കും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പ്രചാരണം അവസാനിച്ചിരുന്നു.
ഇന്നു വൈകുന്നേരം അഞ്ചുവരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകുമെന്ന് ആക്ടിംഗ് ചീഫ് ഇലക്ഷന് കമ്മീഷണര്‍ രാം പ്രസാദ് ഭണ്ഡാരി അറിയിച്ചു.
18.9 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് നേപ്പാളിലുള്ളത്. ഇത്തവണ വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നും അസാധുവായ വോട്ടുകളുടെ ശതമാനവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജെന്‍-സി പ്രക്ഷോഭത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയര്‍മാനും പ്രധാനമന്ത്രിയുമായ കെ.പി. ഒലി ഭരണത്തില്‍നിന്നു പുറത്തായിരുന്നു.
സെപ്റ്റംബര്‍ 12ന് പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ പ്രതിനിധി സഭ പിരിച്ചുവിടുകയും സുശീല കാര്‍ക്കിയെ താത്കാലിക പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു.
സിപിഎന്‍-യുഎംഎല്ലിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഒലിയാണ്. ഗഗന് താപ്പയെയാണ് നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയർത്തിക്കാണിക്കുന്നത്. 275 സീറ്റുകളിലേക്ക് നടത്തുന്ന തെരഞ്ഞടുപ്പില്‍ ആറായിരത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
Kerala
തൃശൂര്‍: മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
എതിര് സ്ഥാനാർഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
എല്‍ഡിഎഫ് 10, യുഡിഎഫ് എട്ട്, ബിജെപി നാല്, രണ്ട് വിമതര്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നൂര്ജഹാന് നവാസ് ആയിരുന്നു നേരത്തെ വൈസ് പ്രസിഡന്റ്.
Kerala
കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡെപ്പോസിറ്റ് ആണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ച്ബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി.
ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റി (കനവും നിനവും) ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
ഏതു രാഷ്ട്രീയവുമായിക്കൊള്ളട്ടേ തങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് കര്‍ഷകര്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതിപോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍ കൃഷി നിർത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുകയാണ്. രാപകലില്ലാതെ കഷ്ടപ്പെടുന്ന കര്ഷകന് ഇവിടെ എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കും അറിയേണ്ട. കര്‍ഷകരുടെ വായ്പകളുടെ പലിശയിളവിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിന്തിക്കുന്നില്ല. കടബാധ്യതകൊണ്ട് നടുവൊടിയുന്ന കര്ഷകന് സഹായഹസ്തം നീട്ടേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
നമ്മള് പറഞ്ഞ പല കാര്യങ്ങളും കേരള സര്‍ക്കാര്‍ പാസാക്കിയ വന്യജീവിസംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി എന്നുള്ളതില്‍ സന്തോഷവും നന്ദിയുമുണ്ട്. റിസര്‍വ് ഭൂമി കണ്ടിട്ടില്ലാത്ത പന്നികളെ കാട്ടുപന്നി എന്നു വിളിക്കാന്‍ കഴിയില്ല. കര്‍ഷകന്റെ ഭൂമിയിലെ പന്നികള്‍ കര്‍ഷകന്റേതാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ വിവിധ പദ്ധതികളുണ്ട്. എന്നാല്‍, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടിയില്ല. കള്ളിംഗ് നടപടികള്‍ കേരളത്തിലും വേണം.
റബറിന്റെ താങ്ങുവില കര്‍ഷകര്‍ക്കുള്ള താങ്ങ് മാത്രമാണ്. 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടിവരുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇൻഫാം നിർവഹിക്കുന്നത്ശ്രമകരമായ ദൗത്യം:ഡോ. എന്‍. ജയരാജ്
കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന ഒരു സംഘടന ഇന്‍ഫാം അല്ലാതെ വേറെയില്ലെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. ഇൻഫാം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുക എന്നതു വളരെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യമാണ് ഇന്‍ഫാം നിര്‍വഹിക്കുന്നത്. കമ്പോളസാഹചര്യങ്ങള് അറിഞ്ഞ് കൃഷിയെ ആധുനികവത്കരിക്കുകയും ലാഭവിഹിതം ലഭിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുന്ന രീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡോ.എന്‍. ജയരാജ് കൂട്ടിച്ചേര്‍ത്തു.
കർഷകർ ശക്തിപ്പെടേണ്ടത് അനിവാര്യം: മാര്‍ ജോസ് പുളിക്കല്‍
കര്‍ഷകരെ പലതരത്തിലും തമസ്കരിക്കുന്ന ഭരണസംവിധാനങ്ങളുള്ള സാഹചര്യത്തില്‍ കര്‍ഷകര്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പും ഇൻഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇനിയും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ ഭരണസംവിധാനങ്ങള്‍ ഒരുങ്ങുന്നത് വേദനാജനകമാണ്. നാടിനെ അന്നമൂട്ടിയ കര്‍ഷകരെ കുടിയിറക്കുന്നത് സമകാലിക ചരിത്രത്തിന്റെ കറുത്ത അധ്യായമായി മാറുന്നു. കര്‍ഷകരുടെ സുരക്ഷയും സുസ്ഥിതിയും അവരുടെ വളർച്ചയുമാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയം.
കര്‍ഷകരെ ആരു സംരക്ഷിക്കുന്നോ അവരോടൊപ്പം നില്ക്കേണ്ടിവരും. ഇന്‍ഫാം ഒരു വോട്ട് ബാങ്കായി മാറുമെന്നതില്‍ സംശയമില്ല. ഉപാധിരഹിത പട്ടയം നല്കാന് സര്‍ക്കാര്‍ തയാറാകണം. വന്യമൃഗശല്യം, വിലത്തകര്‍ച്ച, റബര്‍ വിലസ്ഥിരത എന്നിവയിലും നടപടികള്‍ വേണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
കർഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകൾ ഭരണനേതൃത്വത്തിനുണ്ടാകണം:ഫാ. തോമസ് മറ്റമുണ്ടയിൽ
കര്‍ഷകന്റെ കനവുകള്‍ക്ക് നിറംപകരുക എന്നത് ഇന്‍ഫാമിന്റെ ലക്ഷ്യമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. അതിനു നിറംപകരണമെങ്കില് കര്‍ഷകരെക്കുറിച്ചുള്ള ശക്തമായ നിനവുകള്‍ നേതൃത്വം നല്കുന്ന നേതാക്കള്‍ക്കുണ്ടാകണം. അത് ഒന്നോ രണ്ടോ നേതാക്കള്‍ക്കുണ്ടായാല്‍ പോരെന്നും ദേശീയതലം മുതല്‍ താഴെ യൂണിറ്റുതലം വരെയുള്ള നേതാക്കള്‍ക്ക് ഓര്‍മയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന് താമരശേരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, ഇന്‍ഫാം കേരള നോര്‍ത്തേണ്‍ റീജൺ ഡയറക്ടര്‍ ഫാ. ജോ പെണ്ണാപറമ്പില്‍, ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
National
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.
Kerala
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്റെ അടിയന്തര നടപടി. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനു നിർദേശം നല്കി.
ബിഎൽഒ നിയമനം
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്‍പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
പഞ്ചായത്ത് വഴിയും
കരടുപട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു കാലതാമസം നേരിടുകയാണെങ്കില്‍ അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലില്‍ പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാൽ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമ- ബ്ലോക്ക്- ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം ട്രെൻഡ് സൈറ്റിൽ ലഭ്യമാകും.
ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടുനില അപ്പോൾതന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാം.
മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരം തത്സമയം ലഭ്യമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഒരുക്കും.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്നും പറന്നെത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ബാങ്കോക്കിലെ ബിസിനസ് തിരക്കുകൾക്കിടെയിൽ നിന്നുമാണ് ജന്മനാടായ നാട്ടികയിൽ അദ്ദേഹമെത്തിയത്.
ബാങ്കോക്കിൽ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്.
ഉച്ചയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ. യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്കൂളിൽ വൈകിട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
യൂഡിഎഫ് സ്ഥാനാർഥിയായ കെ.എ. ഷൗക്കത്തലി, ബിജെപി സ്ഥാനാർഥി പി.വി. സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർഥി എ.പി. മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് അദ്ദേഹം പുറത്തേക്കിറങ്ങിയത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്ന റിപ്പോർട്ട് വന്നത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാർഡിലാണ്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് രേഖപ്പെടുത്താൻ രാഹുൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
രാഹുൽ എത്തിയാൽ ഡിവൈഎഫ്ഐയും ബിജെപിയും പോളിംഗ് ബൂത്തിനരികെ പ്രതിഷേധിക്കും. ബൂത്തിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയട്ടുണ്ട്.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് ഏഴ് ശതമാനം കടന്നു. എട്ടര വരെ 7.1 % ആണ് പോളിംഗ്. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%).
തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ട്. നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം, രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷനു നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിനു കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രാഹുലിനെതിരായ ആദ്യ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. ആദ്യ കേസിൽ തിങ്കളാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ഇതോടെയാണ് ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.