കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം പ്രാദേശിക തലത്തിൽ നടത്തിയ കണക്കെടുപ്പുകൾ പാർട്ടിക്ക് ആശങ്കയാകുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂർ ജില്ലയിലെ ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പിന്നിലാണെന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ.
പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ 3000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്. ശൈലജയുടെ വ്യക്തിഗത മികവിൽ ഈ വിടവ് നികത്താൻ കഴിയുമോ എന്നാണ് സിപിഎം ഇപ്പോൾ ഉറ്റുനോക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ് 7000 വോട്ടുകൾക്ക് പിന്നിലാണെന്നാണ് റിപ്പോർട്ട്. ഇവിടെ മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്ക് വലിയ മുൻതൂക്കം ലഭിക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു.
പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടയായ പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ചയുണ്ടായതായി വിലയിരുത്തലുണ്ട്. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഭൂരിപക്ഷം പതിനായിരത്തിലേക്കോ ഇരുപതിനായിരത്തിലേക്കോ താഴ്ന്നേക്കാം. തലശ്ശേരിയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും തളിപ്പറമ്പിൽ 2000-3000 വോട്ടിന്റെ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
കോഴിക്കോട് ജില്ലയിലും പാർട്ടിക്ക് കാര്യങ്ങൾ എളുപ്പമല്ലെന്നാണ് റിപ്പോർട്ട്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടി ജയം ഉറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളിൽ ഇടതുപക്ഷം തോൽക്കാനാണ് സാധ്യതയെന്ന് പാർട്ടി വിലയിരുത്തുന്നു. വടകരയിൽ എസ്ഡിപിഐ നേടുന്ന വോട്ടുകൾ നിർണായകമാകും.
തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥികളുടെ വ്യക്തിഗത വോട്ടുകൾ വിജയത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടാകുന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പരാജയഭീതിയുള്ള മണ്ഡലങ്ങളിൽ അവസാന നിമിഷം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി പ്രവർത്തകർ.
Tags : CPM Payyannur Shailaja Vote Latest News