പണക്കാരനും പാവപ്പെട്ടവനും വിശപ്പ് എന്ന ഒരു അവസ്ഥയെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനസിലാക്കുന്ന പുണ്യ റംസാൻ മാംസം. വിശപ്പ് സഹിച്ചും വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തും വിശപ്പിന്റെ തീവ്രതയെ അറിയുകയും അകറ്റുകയും ചെയ്യുന്ന രാപ്പകലുകൾ...
വിശക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം തയാറാക്കി വിളമ്പുന്ന ഒരു കോടീശ്വരനുണ്ട്. അങ്ങ് അമേരിക്കയിൽ. ആളെ അറിയുന്നവർ ഈ പുണ്യ നാളുകളിൽ ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർക്കുക ... അറിഞ്ഞിട്ടില്ലാത്തവർ അറിയുക...
ആൻഡ്രൂ സിമ്മേൺ (Andrew Zimmern) എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെക്കുറിച്ച് വീണ്ടും ഒരുപാട് വിവരണങ്ങൾ വന്നു. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് ആൻഡ്രൂ സിമ്മേൺ.
ലോകപ്രശസ്തനായ ഷെഫ്, ടിവി അവതാരകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെ പ്രശസ്തനായ അദ്ദേഹം ഫുഡ് വ്ലോഗുകൾ കാണുന്നവർക്ക് ഏറെ പരിചിതനാണ്. വിശക്കുന്നവിന്റെ ഫീലിംഗ് ഏറ്റവും നന്നായി മനസിലാക്കാൻ കഴിയുക ഒരു ഷെഫിനാണെന്ന് പറയാറുണ്ട്.
വളരെ സത്യമാണത്. ആൻഡ്രൂ സിമ്മേൺ പ്രൊഫഷണലി പലനിലകളിലും പ്രശസ്തനാണെങ്കിലും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ഭക്ഷ്യ പ്രേമികളെക്കാൾ മനുഷ്യസ്നേഹികൾ ഇഷ്ടപ്പെടുന്നത് ആൻഡ്രൂ സിമ്മേൺ എന്ന വ്യക്തിയുടെ മനസിലെ രുചിയേറുന്ന മനുഷ്യത്വം കൊണ്ടാണ്.
കോടികൾ സമ്പാദിക്കുന്ന, ലോക പ്രശസ്തനായ ഷെഫിന് വിശക്കുന്ന പാവപ്പെട്ട മനുഷ്യരെ ഊട്ടാനായി സമയവും പണവും ചിലവഴിക്കാൻ തോന്നുന്നത് റംസാൻ മാസം തീർന്നാലും അവസാനിക്കാത്ത നന്മനിറഞ്ഞ നല്ല മനസുള്ളതുകൊണ്ടാണ്.
വേദനിക്കുന്ന കോടീശ്വരൻ എന്ന് ചിലരെയൊക്കെ നമ്മൾ ട്രോൾ ചെയ്യാറുണ്ടെങ്കിലും വിശക്കുന്നവരെ ഊട്ടുന്ന കോടീശ്വരൻ ഒരുപാട് പേരുടെ പ്രാർഥനകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാണ്.
ഇദ്ദേഹത്തെക്കുറിച്ച് അടുത്തിടെ ഫേസ്ബുക്കിൽ വന്നിട്ടുള്ള ഒരു സംഭവം വൈറലായി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ആ സംഭവം ഇങ്ങനെയാണ്...
അമേരിക്കയിലെ മിനിയാപൊളിസ് (Minneapolis) നഗരം കുറച്ചു ദിവസങ്ങളായി ഭയത്തിന്റെ നിഴലിലായിരുന്നു. കുടിയേറ്റക്കാരെ പിടികൂടാൻ ഉദ്യോഗസ്ഥർ നഗരം മുഴുവൻ വളഞ്ഞ സമയം. വെടിവയ്പ്പുകളും പ്രതിഷേധങ്ങളും കാരണം തെരുവുകൾ വിജനമായി.
ഹോട്ടലുകളും കച്ചവടങ്ങളും തകർന്നു. ജനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന സമയം. അദ്ദേഹം അദ്ദേഹത്തെ സഹായിക്കുന്നവരോടും പിന്തുണയ്ക്കുന്നവരോടും പറഞ്ഞത് ചിന്തിച്ചിരുന്നിട്ട് കാര്യമില്ല, ഇറങ്ങി പ്രവർത്തിക്കണം. ജീവിതം എന്നത് പ്രവൃത്തികളാണ്, വെറും വാക്കുകളല്ല എന്നായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഒട്ടും വൈകാതെ തന്നെ അദ്ദേഹവും അനുയായികളും ചേർന്ന് ചിന്തകൾക്കും വാക്കുകൾക്കും അപ്പുറത്തെ ആക്ഷൻ തുടങ്ങി.അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിലേക്ക്, നഗരത്തിന്റെ തെരുവിലേക്ക്, വിശന്നു പൊരിയുന്ന സാധാരണ മനുഷ്യർക്കിടയിലേക്ക് ആൻഡ്രൂ സിമ്മേൺ എത്തി.
അദ്ദേഹം നേരേ പോയത് നഗരത്തിലെ ഒരു സാധാരണ സൂപ്പ് കിച്ചണിലേക്കാണ്. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന സ്ഥലത്തിന് പറയുന്ന പേരാണ് സൂപ്പ് കിച്ചൺ. പെട്ടെന്ന് കേട്ടാൽ പാവപ്പെട്ടവർക്കുള്ള അന്നദാനമാണ് നൽകുന്നത് എന്ന് തോന്നുമെങ്കിലും അങ്ങനെയല്ല സൂപ്പ് കിച്ചൻ. ഇവിടുത്തെ പ്രത്യേകത അതിന്റെ സെറ്റപ്പിലാണ്.
ഇതൊരു സാധാരണ അന്നദാനമല്ല. ഇവിടെ ഭക്ഷണത്തിനായി വിശന്നു വലഞ്ഞ് വരുന്ന പാവപ്പെട്ടവർ ക്യൂ നിൽക്കേണ്ടതില്ല. അവർക്ക് ധൈര്യത്തോടെ ഒരു സാധാരണ ഹോട്ടലിൽ കയറുന്ന അന്തസോടെ സൂപ്പർ കിച്ചണിലെ ഒരുക്കിയിട്ടിട്ടുള്ള തീൻ മേശകൾക്കു മുന്നിൽ ഇരിക്കാം.
സാധാരണ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കരികിലേക്ക് വെയിറ്റർമാർ എത്തും പോലെ വളണ്ടിയർമാർ, അല്ലെങ്കിൽ സൂപ്പർ കിച്ചണിലെ സഹായികൾ ഭക്ഷണം തേടി വരുന്നവരുടെ അടുത്തേക്ക് ഭക്ഷണവുമായി എത്തും.
അതിഥി ദേവോ ഭവ എന്നാൽ ഇന്ത്യക്കാരന്റെ ലോക പ്രശസ്തമായ ആപ്തവാക്യം ഹൃദയത്തോട് ചേർത്താണ് ഇവർ വിശന്നെത്തുന്ന ഓരോരുത്തരെയും സ്വീകരിക്കാറുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശപ്പിനു മുന്നിൽ എല്ലാവരും സമന്മാരാണ്.
അവിടെ കോടീശ്വരനോ ദരിദ്രനോ പണ്ഡിതനോ പാമരനോ ആണോ പെണ്ണോ എന്ന വ്യത്യാസങ്ങൾ ഇല്ല. സൂപ്പർ കിച്ചനിൽ ഒരു ഹോട്ടലിലേതെന്നുപോലെ ഭക്ഷണം വിളമ്പുമ്പോൾ വിശക്കുന്നവന്റെ അന്തസ് അവിടെ സംരക്ഷിക്കപ്പെടുന്നു എന്നാണ് പല പ്രമുഖരും പ്രകീർത്തിച്ചിട്ടുള്ളത്.
സൂപ്പർ കിച്ചനിൽ എത്തിയ ആൻഡ്രൂ സിമ്മേൺ തന്റെ സഹായികളെ കൊണ്ട് ഭക്ഷണം തയാറാക്കുകയല്ല ആദ്യം ചെയ്തത് . ആദ്യത്തെ പാചകം അദ്ദേഹം തന്നെ ഏറ്റെടുത്തു. തന്റെ മുത്തശിയുടെ സ്പെഷൽ റെസിപ്പിയായ "Pot of Love' (സ്നേഹക്കൂട്ട്) എന്ന വിഭവം സ്വന്തം കൈകൊണ്ട് ഉണ്ടാക്കി വിളമ്പി.
ഒന്ന് കൽപിക്കുമ്പോൾ ഏതു വിഭവം വേണമെങ്കിലും ഉണ്ടാക്കാൻ അനുയായികൾ ഏറെയുള്ള കോടീശ്വരനായ ഒരു ഷെഫിന്റെ കൈപ്പുണ്യമുള്ള കൈമുദ്ര പതിഞ്ഞ സ്നേഹത്തിന്റെ, കരുതലിന്റെ ആ രുചിക്കൂട്ട് വിശക്കുന്നവർക്ക് അമൃതായി.
ഒരു സുപ്രഭാതത്തിൽ കോടീശ്വരനായ ആളല്ല അദ്ദേഹം. കോടീശ്വരനായ ശേഷം എന്തിന് അദ്ദേഹം ഇതെല്ലാം ചെയ്യുന്നു എന്ന് ചോദ്യം തന്നെ ഉത്തരം കിട്ടണമെങ്കിൽ വർഷങ്ങളുടെ പിന്നിലേക്ക് കാലത്തെ റീവൈൻഡ് ചെയ്യേണ്ടിവരും. രുചിയുള്ള ഭക്ഷണം കഴിക്കു മുൻപ് അദ്ദേഹം കണ്ണുനീരിന്റെ ഉപ്പു വീണ ഭക്ഷണം കഴിച്ചിട്ടുണ്ട്.
ഇന്നത്തെ കോടീശ്വരനായ ആൻഡ്രൂ സിമ്മേൺ ഫ്ലാഷ് ബാക്കിലേക്ക് ബ്ലാക്ക് ആൻഡ് വൈറ്റിൽ പോകുമ്പോൾ കാമറ ചെന്നെത്തുക തെരുവിൽ അലയുന്ന ഒരു ചെറുപ്പക്കാരനിലേക്കാണ്.
34 വർഷങ്ങൾക്ക് മുൻപ് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്, വീടില്ലാതെ തെരുവിൽ അലഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്നത്തെ ഈ കോടീശ്വരന് . കൈയിൽ കാശില്ലാതെ വിശന്ന് വലഞ്ഞപ്പോൾ അന്ന് 'Quang' എന്നൊരു ഹോട്ടലുകാർ അദ്ദേഹത്തിന് സൗജന്യമായി ഭക്ഷണം കൊടുക്കുമായിരുന്നുവത്രേ.
ആ ഹോട്ടലുകാരാണ് രുചിയേറിയ ഭക്ഷണത്തോടൊപ്പം അതിനേക്കാൾ രുചിയുള്ള നന്മയുള്ള മനുഷ്യത്വം എന്ന ഭൂമിയിലെ ഏറ്റവും സ്വാദിഷ്ടമായ വികാരം അവന് കൈമാറിയത്.
ആ അമൃത കുംഭം ലോകമെമ്പാടുമുള്ള മനുഷ്യർക്ക് നന്മ പകലാനായി അദ്ദേഹം ചൊരിഞ്ഞു... ഇപ്പോഴും അതിൽ നിന്നുള്ള പ്രവാഹം നിലയ്ക്കാതെ തുടരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ പരിഭാഷപ്പെടുത്തിയാൽ
ആ കടം എനിക്കൊരിക്കലും വീട്ടിത്തീർക്കാൻ കഴിയില്ല ... എന്ന കടപ്പാടുകളും സ്നേഹവും നിറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സ്പർശിക്കും.. അന്ന് ആ ഹോട്ടലുകാർ വിശക്കുന്ന ആൻഡ്രൂവിന്റെ മുന്നിൽ വിളമ്പിക്കൊടുത്ത ആ ഭക്ഷണങ്ങളുടെ രുചി ഇപ്പോഴും തന്റെ നാവിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
നാവിൽ മാത്രമല്ല മനസിലും.. അതുകൊണ്ട് തന്നെ ഇന്നും അദ്ദേഹം തന്റെ ഓഫീസിലെ ജോലിക്കാരെയും കൂട്ടി ആ പഴയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കും. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കും...
Tags : Todays Story